CMDRF

മികച്ചയിനം കേരളത്തിലേത്; കൊക്കോയ്ക്ക് ആവശ്യക്കാർ കൂടുന്നു

മികച്ചയിനം കേരളത്തിലേത്; കൊക്കോയ്ക്ക് ആവശ്യക്കാർ കൂടുന്നു
മികച്ചയിനം കേരളത്തിലേത്; കൊക്കോയ്ക്ക് ആവശ്യക്കാർ കൂടുന്നു

ചോക്ലേറ്റ് വ്യവസായ മേഖലയിൽ നിന്നുള്ള ഡിമാൻഡിന്‌ അനുസൃതമായി ഉൽപന്നം കൈമാറാൻ ആഗോള കാർഷിക മേഖലക്കാവുന്നില്ല. വാരാന്ത്യം ഹൈറേഞ്ച്‌ കൊക്കോ കിലോ 580 രൂപയായി ഉയർന്നു, വാരമധ്യം നിരക്ക്‌ 450ൽ താഴ്ന്ന്‌ ഇടപാടുകൾ നടന്നിരുന്നു. സീസണായതിനാൽ ലഭ്യത വർധിക്കുമെന്നാണ് പ്രതീക്ഷ. കേരളത്തിനുപുറമെ തമിഴ്‌നാട്ടിലും ആന്ധ്ര, കർണാടക സംസ്ഥാനങ്ങളിലും കൊക്കോ കൃഷിയുണ്ട്‌. മികച്ചയിനം ചരക്കാണ്‌ കേരളം വിപണിയിൽ ഇറക്കുന്നത്.

എന്നാൽ, അയൽ സംസ്ഥാനങ്ങളിൽ നിന്ന് വിൽപനക്കെത്തുന്ന കൊക്കോ നിലവാരത്തിൽ പിന്നിലെന്ന്‌ വാങ്ങലുകാർ പറയുന്നു. അതു കൊണ്ടുതന്നെ കേരളത്തിൽ രേഖപ്പെടുത്തുന്ന വിലയിലും താഴ്‌ന്നാണ്‌ മറ്റ്‌ സംസ്ഥാനങ്ങളിൽ ഇടപാടുകൾ നടക്കുന്നത്‌. പശ്ചിമ ആഫ്രിക്കൻ രാജ്യങ്ങളിൽനിന്നും കൊക്കോ സംഭരിക്കാൻ വ്യവസായികളും കയറ്റുമതിക്കാരും ക്ലേശിക്കുന്നു. അവിടെ കൊക്കോ മരങ്ങളെ ബാധിച്ച രോഗങ്ങളും മഴ മൂലം കായ്‌കളെ പിടികൂടിയ ബ്ലാക്ക്‌ പോട്‌ രോഗവും ഉൽപാദനം കുറയാൻ ഇടയാക്കി. യൂറോപ്യൻ കൊക്കോ സംസ്‌കരണ ശാലകൾക്ക്‌ ആവശ്യമായ ചരക്ക്‌ കണ്ടെത്താനാവാതെ വില ഉയർത്തി സ്‌റ്റോക്കിസ്‌റ്റുകളെ ആകർഷിക്കാനുള്ള നീക്കമാണ്‌ പുരോഗമിക്കുന്നത്‌. രാജ്യാന്തര അവധി വ്യാപാരത്തിൽ ടണ്ണിന്‌ 9700 ഡോളറിലാണ്‌ വാരാന്ത്യം.

Top