ഗുവാഹത്തി: ഓടയിൽ വീണു കാണാതായ എട്ട് വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി. പ്രളയത്തിൽ മുങ്ങിയ അസമിലെ ഗുവാഹത്തിയിലെ ജ്യോതി നഗറിൽ വ്യാഴാഴ്ചയാണ് ഹീരാലാലിന്റെ മകൻ അഭിനാഷിനെ ഓടയിൽ വീണു കാണാതായത്. ജ്യോതി നഗറിൽനിന്ന് 4 കിലോമീറ്റർ അകലെ രാജ്ഗഡിൽനിന്നാണ് മൃതദേഹം കണ്ടെത്തിയതെന്നു പൊലീസ് പറഞ്ഞു.
ഗുവാഹത്തി മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം മാതാപിതാക്കൾ തിരിച്ചറിഞ്ഞു. കാണാതായതുമുതൽ മൃതദേഹം കണ്ടെത്തുന്നതു വരെ മകനുവേണ്ടി തിരച്ചിൽ നടത്തുകയായിരുന്നു ഹീരാലാൽ. ഓടയിലെ മണ്ണും ചെളിയും അടിഞ്ഞ മാലിന്യങ്ങളും നീക്കി തന്റെ മകനെ തിരയാൻ ഹീരാലാലിന്റെ പക്കലുണ്ടായിരുന്നത് ഒരു ഇരുമ്പുദണ്ഡ് മാത്രമായിരുന്നു. പകൽ മുഴുവൻ തിരഞ്ഞ് രാത്രി കടവരാന്തയിലിരുന്ന് നേരം വെളുപ്പിക്കുകയായിരുന്നു അദ്ദേഹം.
ഹീരാലാലും മകൻ അഭിനാഷും വ്യാഴാഴ്ച വൈകിട്ട് വീട്ടിലേക്ക് സ്കൂട്ടറിൽ തിരിച്ചുപോകുമ്പോഴാണ് കനത്തമഴയ്ക്കിടെ വെള്ളം നിറഞ്ഞു കവിഞ്ഞൊഴുകുന്ന ഓടയിലേക്ക് അഭിനാഷ് വീണത്. മകന്റെ കൈ ഉയരുന്നത് കണ്ട് ഓടയിലേക്ക് എടുത്തുചാടിയെങ്കിലും പിടിത്തം കിട്ടിയില്ല. മൂന്നുദിവസത്തെ തിരച്ചിലിനിടെ അഭിനാഷിന്റെ ഒരു ചെരിപ്പു മാത്രമാണ് കണ്ടെത്താനായത്.