CMDRF

റഷ്യയില്‍ കൊല്ലപ്പെട്ട സന്ദീപിന്റെ മൃതദേഹം നാട്ടിലെത്തിച്ചു

സന്ദീപിന്‍റെ ചന്ദ്രന്‍റെ മരണത്തിൽ തൃശ്ശൂർ റൂറൽ എസ്പിയുടെ നിര്‍ദേശ പ്രകാരം ചാലക്കുടി ഡിവൈഎസ്പി അന്വേഷണ നടത്തിയിരുന്നു

റഷ്യയില്‍ കൊല്ലപ്പെട്ട സന്ദീപിന്റെ മൃതദേഹം നാട്ടിലെത്തിച്ചു
റഷ്യയില്‍ കൊല്ലപ്പെട്ട സന്ദീപിന്റെ മൃതദേഹം നാട്ടിലെത്തിച്ചു

മോസ്കോ: യുക്രയ്‌ൻ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ട തൃശൂർ സ്വദേശിയായ റഷ്യൻ സൈനികൻ സന്ദീപ്‌ ചന്ദ്രന്റെ മൃതദേഹം നാട്ടിലെത്തിച്ചു. സൈനിക കാന്റീനിൽ ജോലിക്കായി പോയ സന്ദീപ് പിന്നീട് റഷ്യയിൽ നടന്ന യുക്രൈൻ ആക്രമണത്തിൽ കൊല്ലപ്പെടുകയായിരുന്നു. വിമാനത്തിൽ നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം നോർക്ക പ്രതിനിധി ഏറ്റുവാങ്ങി. തുടർന്ന് നോർക്ക സജ്ജമാക്കിയിട്ടുള്ള ആംബുലൻസിൽ വീട്ടിലെത്തിക്കുകയായിരുന്നു.

ചാലക്കുടിയിലെ ഏജൻസി വഴി കഴിഞ്ഞ ഏപ്രിൽ 2 നാണ് സന്ദീപും മറ്റു രണ്ടു പേരും റഷ്യക്ക് പോയത്. റഷ്യന്‍ സൈനിക ക്യാമ്പിലെ കാന്റീനിലാണ് ജോലിയെന്നും രണ്ടര ലക്ഷം രൂപയോളം ശമ്പളമുണ്ടെന്നും പ്രാഥമിക ട്രെയിനിങ് കഴിഞ്ഞാൽ പിന്നീട് കാൻറീനിലേക്ക് മാറ്റും എന്നായിരുന്നു ബന്ധുവായ ഏജന്‍റ് മൂവർക്കും നൽകിയ ഉറപ്പ്. എന്നാൽ റഷ്യയിൽ എത്തിയ ഉടനെ ബന്ധുക്കളുമായുളള ബന്ധം വിടുവിച്ചു. ഒന്നര മാസത്തെ കഠിന ട്രെയിനിങ്ങിനു ശേഷം യുദ്ധഭൂമിയിലേക്ക് ഇറക്കിവിട്ടു. ഏതു സമയവും മരണം പ്രതീക്ഷിച്ചായിരുന്നു പിന്നീടുളള ജീവിതം. ഇതിനിടയിലാണ് യുക്രൈൻ ഷെല്ലാക്രമണത്തിൽ സന്ദീപ് കൊല്ലപ്പെട്ടത്.

സന്ദീപിന്റെ മൃതദേഹം നാട്ടിലെത്തിക്കണമെന്നും റഷ്യയിൽ തൊഴിൽ തട്ടിപ്പിനിരയായ മലയാളികളെ തിരികെയെത്തിക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് കത്തയച്ചിരുന്നു. നോർക്ക റഷ്യയിലെ ഇന്ത്യൻ എംബസിയുടെ സഹായവും തേടിയിരുന്നു.

Also Read: ഭര്‍ത്താവിനെ തൂങ്ങിമരിച്ച നിലയിലും ഭാര്യയെ പൊള്ളലേറ്റ് മരിച്ച നിലയിലും കണ്ടെത്തി

സന്ദീപിന്‍റെ ചന്ദ്രന്‍റെ മരണത്തിൽ തൃശ്ശൂർ റൂറൽ എസ്പിയുടെ നിര്‍ദേശ പ്രകാരം ചാലക്കുടി ഡിവൈഎസ്പി അന്വേഷണ നടത്തിയിരുന്നു. മരിച്ച സന്ദീപിന്റെ കേരളത്തിൽ നിന്നുള്ള റഷ്യൻ യാത്രയെ കുറിച്ചാണ് പൊലീസ് അന്വേഷിക്കുന്നത്. ഓഗസ്റ്റ് 19നാണ് സന്ദീപ് മരിച്ച വിവരം വീട്ടുകാർ അറിയുന്നത്. സന്ദീപ് ഉൾപ്പെട്ട 12 അംഗ പട്രോളിംഗ് സംഘം കൊല്ലപ്പെട്ട വിവരം മലയാളി അസോസിയേഷൻ വഴിയാണ് കുടുംബം അറിഞ്ഞത്.

Top