CMDRF

വെട്ടുകത്തി ജോയിയെ വെട്ടിക്കൊന്ന കേസ്; അഞ്ചുപേർ പിടിയിൽ

വെട്ടുകത്തി ജോയിയെ വെട്ടിക്കൊന്ന കേസ്; അഞ്ചുപേർ പിടിയിൽ
വെട്ടുകത്തി ജോയിയെ വെട്ടിക്കൊന്ന കേസ്; അഞ്ചുപേർ പിടിയിൽ

ശ്രീകാര്യം: നഗരത്തെ നടുക്കിയ പൗഡിക്കോണത്തെ കാപ്പ കേസ് പ്രതി വെട്ടുകത്തി ജോയിയെ (41) വെട്ടിക്കൊന്ന കേസിൽ ഇതോടെ അഞ്ചുപ്രതികളെ പൊലീസ് അറസ്റ്റുചെയ്‌തു.

വള്ളക്കടവ് പുതുവൽ പുത്തൻ വീട്ടിൽ ടി.സി 42/1158ൽ നന്ദുലാൽ(30), നേമം എസ്റ്റേറ്റ് വാർഡിൽ ടി.സി 53/12/1ൽ വിനോദ് (38), മണക്കാട് ശ്രീവരാഹം അടിയിക്കതറ പുത്തൻവീട്ടിൽ ഉണ്ണിക്കൃഷ്ണൻ നായർ(42) , പന്തലക്കോട് കുറ്റ്യാണി മുംതാസ് മൻസിലിൽ ഷജീർ(39), വട്ടപ്പാറ കുറ്റ്യാണി ലക്ഷംവീട്ടിൽ രാകേഷ്.വി.എം(36), എന്നിവരെയാണ് സിറ്റി ഡാൻസഫ് ടീമിന്റെ സഹായത്തോടെ ശ്രീകാര്യം പൊലിസ് പിടികൂടിയത്.

പകയുടെ തുടക്കം

മണ്ണ് മാഫിയ സംഘത്തിൽ നിന്ന് ഒഴിവാക്കിയതിന്റെ വിരോധത്തിൽ സംഘത്തിലുള്ളവരെയും വീട്ടുകാരെയും കൊല്ലപ്പെട്ട വെട്ടുകത്തി ജോയി നിരന്തരം ആക്രമിച്ചതിനെ തുടർന്ന് ഒന്നാംപ്രതി സജീറാണ് ജോയിയെ കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകിയത്. ശേഷം നന്ദുലാൽ, ​വിനോദ്,​ഉണ്ണിക്കൃഷ്ണൻ നായർ എന്നിവരെയാണ് ക്വട്ടേഷൻ ഏല്പിച്ചത്. അതേസമയം സജീറിനെയും ഭാര്യയെയുമാണ് ജോയി കൂടുതൽ ഉപദ്രവിച്ചത്. ശ്രീകാര്യം എസ്.എച്ച്.ഒ ശ്രീജേഷിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് സംഭവം നടന്ന് മണിക്കൂറുകൾക്കുള്ളിൽ തന്നെ സംസ്ഥാനംവിട്ട പ്രതികളെ വലയിലാക്കാൻ പൊലീസിന് കഴിഞ്ഞത്.

ഇക്കഴിഞ്ഞ 9ന് രാത്രിയിലാണ് സംഭവം നടന്നത്. ഓട്ടോയിൽ വിഷ്ണുനഗറിലെ വാടക വീട്ടിലേക്ക് പോകുമ്പോൾ കാറിൽ പിന്തുടർന്നെത്തിയ പ്രതികൾ ശ്രീകാര്യം പൗഡിക്കോണം സൊസൈറ്റിമുക്കിന് സമീപത്തുവച്ച് ജോയിയെ മാരകമായി വെട്ടിപ്പരിക്കേല്പിച്ചശേഷം രക്ഷപ്പെടുകയായിരുന്നു. കൈകളിലും കാലുകളിലും തോളിലുമായി ജോയിക്ക് 23 വെട്ടേറ്റു. സംഭവ സ്ഥലത്ത് രക്തം വാർന്ന് കിടന്ന ജോയിയെ ശ്രീകാര്യം പൊലീസ് മെഡിക്കൽ കോളേജ് അശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. കൊലപാതകത്തിനായി ആറ്റിങ്ങൽ സ്വദേശിയുടെ കാറാണ് വാടകയ്ക്കെടുത്തത്. കൃത്യം നടത്തിയശേഷം ബാലരാമപുരം ഭാഗത്ത് കാർ ഉപേക്ഷിച്ച് പ്രതികൾ മണിക്കൂറുകൾക്കുള്ളിൽ തമിഴ്നാട്ടിലേക്ക് കടക്കുകയായിരുന്നു. മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

അവസരം നോക്കി, ഒടുവിൽ വെട്ടി

നിരന്തര ശല്യം ഒഴിവാക്കാനായിരുന്നു പ്രതികൾ ചേർന്ന് കൊലപാതക പദ്ധതി തയ്യാറാക്കിയത്. പ്രതികൾ പലതവണ വാഹനങ്ങളിൽ പിന്തുടർന്ന് അവസരം നോക്കിയെന്ന് പൊലീസ് പറഞ്ഞു. അതേസമയം നാട്ടുകാരും വ്യാപാരികളും നോക്കി നിൽക്കെയാണ് ഓട്ടോയിൽ നിന്നും വലിച്ചിറക്കി ജോയിയെ മൃഗീയമായി വെട്ടിക്കൊലപ്പെടുത്തിയത്. പല ഗുണ്ടാസംഘങ്ങളുമായി ശത്രുതയുള്ള ജോയിയെ കൊലപ്പെടുത്താൻ മറ്റാരെങ്കിലും ക്വട്ടേഷൻ നൽകിയതാണോയെന്നും കൂടുതൽ പേർ കൃത്യത്തിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്നും അതേസമയം പൊലീസ് അന്വേഷിക്കുന്നുണ്ട്. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി അന്വേഷണം നടത്തിയാൽ മാത്രമേ ഇക്കാര്യം വ്യക്തമാകൂവെന്ന് ഉന്നത പൊലീസ് ഉദ്വേഗസ്ഥർ പറഞ്ഞു.

എന്നാൽ അറസ്റ്റിലായ പ്രതികൾ കൊലപാതകമടക്കം നിരവധി കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ട്. സിറ്റി പൊലീസ് കമ്മിഷണർ സ്‌പർജൻ കുമാറിന്റെ നിർദ്ദേശാനുസരണം, ഡാൻസാഫ് അംഗങ്ങൾ ഉൾപ്പെട്ട അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.

Top