CMDRF

അഞ്ചു വർഷത്തിനിടെ കിട്ടിയത് ഇരട്ടി മഴ: മഴയും ചൂടും ഇനിയും കഠിനമാകുമെന്ന് കേ​ന്ദ്ര കാലാവസ്ഥാ വകുപ്പ്

അഞ്ചു വർഷത്തിനിടെ കിട്ടിയത് ഇരട്ടി മഴ: മഴയും ചൂടും ഇനിയും കഠിനമാകുമെന്ന് കേ​ന്ദ്ര കാലാവസ്ഥാ വകുപ്പ്
അഞ്ചു വർഷത്തിനിടെ കിട്ടിയത് ഇരട്ടി മഴ: മഴയും ചൂടും ഇനിയും കഠിനമാകുമെന്ന് കേ​ന്ദ്ര കാലാവസ്ഥാ വകുപ്പ്

ന്യൂഡൽഹി: കഴിഞ്ഞ അഞ്ചു വർഷംകൊണ്ട് രാജ്യത്ത് മുഴുവൻ ലഭിച്ചത് ഇരട്ടി മഴയെന്ന് കേ​ന്ദ്ര കാലാവസ്ഥാ വകുപ്പ്. ഈ വർഷം ജൂലൈയിൽ ഇന്ത്യയിലുണ്ടായ അതിതീവ്ര മഴ അഞ്ച് വർഷം മുമ്പ് ജൂലൈയിൽ ഉണ്ടായതിന്റെ ഇരട്ടിയിലധികം ആയതായി ഐ.എം.ഡി വ്യാഴാഴ്ച അറിയിച്ചു. ഈ ആഗസ്റ്റിൽ രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും മഴ സാധാരണമോ അസാധാരണമോ ആയിരിക്കും. അതോ​ടൊപ്പം സാധാരണയിലും ഉയർന്ന താപനിലയും അടയാളപ്പെടുത്താനുള്ള സാധ്യതയുണ്ടെന്നും ഐ.എം.ഡി പറഞ്ഞു.

മുംബൈ, പുണെ, സൂറത്ത്, പാൻജിം, കേരളം എന്നിവിടങ്ങളിൽ കഴിഞ്ഞ മാസം കനത്ത മഴയാണ് ലഭിച്ചത്. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ജൂലൈ മാസങ്ങളിൽ അതിശക്ത മഴ (115.6 മില്ലീമീറ്ററിനും 204.5 മില്ലീമീറ്ററിനും ഇടയിൽ) രേഖപ്പെടുത്തിയ സ്റ്റേഷനുകളുടെ എണ്ണവും വർധിച്ചിട്ടുണ്ട്. 2020ൽ 447, 2021ൽ 638, 2022ൽ 723, 2023ൽ 1113, ഈ വർഷം 1030 എന്നിങ്ങനെയാണ് കാലാവസ്ഥാ ശാസ്ത്രജ്ഞർ പുറത്തുവിട്ടത്.

ആഗോളതാപന പ്രവണതകൾക്ക് അനുസൃതമായാണ് തീവ്രമഴക്കെടുതികളുടെ വർധനവെന്നും എന്നാൽ കഴിഞ്ഞ അഞ്ച് വർഷമായുള്ള ഈ മാറ്റങ്ങൾ ആ പ്രവണതയുടെ ഭാഗമാണോ എന്നതിൽ കൂടുതൽ നിരീക്ഷണങ്ങൾ ആവശ്യമായി വരുമെന്നും ഐ.എം.ഡി പറയുന്നു.

ജൂലൈ മാസത്തിൽ ഇന്ത്യയിൽ മൊത്തത്തിൽ പെയ്ത മഴ ദീർഘകാല ശരാശരിയേക്കാൾ 9 ശതമാനം കൂടുതലാണ്. പസഫിക് സമുദ്രത്തിലെയും ഇന്ത്യൻ മഹാസമുദ്രത്തിലെയും താപനിലകളും ഇന്ത്യക്കു ചുറ്റുമുള്ള സമുദ്രങ്ങളിലെ ന്യൂനമർദവും ഉൾപ്പെടെ ഒന്നിലധികം സാഹചര്യങ്ങളാണ് ജൂലൈയിലെ അധിക മഴക്ക് കാരണമായതെന്ന് ഐ.എം.ഡി അറിയിച്ചു.

Top