CMDRF

എടിഎം മെഷീനെന്ന ധാരണ; പാസ്ബുക്ക് പ്രിന്റിങ് മെഷീനും സി.ഡി.എമ്മും തകര്‍ത്ത് യുവാവ്

എടിഎം മെഷീനെന്ന ധാരണ; പാസ്ബുക്ക് പ്രിന്റിങ് മെഷീനും സി.ഡി.എമ്മും തകര്‍ത്ത് യുവാവ്
എടിഎം മെഷീനെന്ന ധാരണ; പാസ്ബുക്ക് പ്രിന്റിങ് മെഷീനും സി.ഡി.എമ്മും തകര്‍ത്ത് യുവാവ്

മലപ്പുറം: എടിഎം മെഷീനെന്ന ധാരണയില്‍ പാസ്ബുക്ക് പ്രിന്റിങ് മെഷീനും സി.ഡി.എമ്മും തകര്‍ത്ത യു.പി സ്വദേശിയായ ജിതേന്ദ്ര ബിന്ദ് എന്ന 33കാരന്‍ പിടിയില്‍. തിരൂര്‍ താഴെപാലത്ത് ബാങ്ക് കെട്ടിടത്തോടുചേര്‍ന്നുള്ള എസ്.ബി.ഐയുടെ എ.ടി.എം. കൗണ്ടറില്‍ ഞായറാഴ്ച പുലര്‍ച്ചെയാണ് മോഷണശ്രമം നടന്നത്. പുത്തനത്താണിയില്‍ താമസിക്കുന്ന ഇയാള്‍ എടിഎം കൗണ്ടറില്‍ കയറി യന്ത്രംപൊളിച്ച് പണം കൈക്കലാക്കാന്‍ ശ്രമിക്കുകയായിരുന്നു.

പാസ്ബുക്ക് പ്രിന്റിങ് മെഷീന്‍, സി.ഡി.എം എന്നിവ കുത്തിത്തുറന്നു. പണം കൈക്കലാക്കാനാക്കുള്ള ശ്രമം പരാജയപ്പെട്ടതോടെ ഇവിടെനിന്നു കടന്നു. ബാങ്കിന്റെ കെട്ടിടത്തിനകത്തായിരുന്ന സുരക്ഷാ ജീവനക്കാരന്‍ പുറത്തെത്തിയപ്പോഴാണ് മോഷണശ്രമം അറിഞ്ഞത്. ബാങ്ക് അധികൃതര്‍ പൊലീസിനെ ഉടന്‍ വിവരം അറിയിച്ചു. എ.ടി.എം. കൗണ്ടറിലെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ച് പൊലീസ് അന്വേഷണം നടത്തുകയായിരുന്നു. തിരൂര്‍ ബസ് സ്റ്റാന്‍ഡില്‍വെച്ച് മണിക്കൂറുകള്‍ക്കകം തന്നെ പ്രതിയെ പിടികൂടി.

മോഷണശ്രമത്തിനും ഒരുലക്ഷം രൂപയുടെ നാശനഷ്ടങ്ങള്‍ വരുത്തിയതിനും ബാങ്ക് മാനേജരുടെ പരാതിയില്‍ ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തിരൂര്‍ ഡിവൈ.എസ്.പി. കെ.എം. ബിജുവിന്റെ നിര്‍ദേശാനുസരണം ഇന്‍സ്‌പെക്ടര്‍ കെ.ജെ. ജിനേഷിന്റെ നേതൃത്വത്തില്‍ എസ്.ഐ. ആര്‍.പി. സുജിത്ത്, സീനിയര്‍ സി.പി.ഒ. വി.പി. രതീഷ്, സി.പി.ഒ.മാരായ ദില്‍ജിത്ത്, അനീഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. കവര്‍ച്ചാ ശ്രമം നടന്ന എ.ടി.എം. കൗണ്ടറുകള്‍ മലപ്പുറത്തുനിന്നെത്തിയ ഫൊറന്‍സിക് വിദഗ്ധന്‍ പി. നൂറുദ്ദീന്‍ തുടങ്ങിയവര്‍ പരിശോധിച്ചു. തിരൂര്‍ ജില്ലാ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്കുശേഷം പ്രതിയെ തിരൂര്‍ ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് മുന്‍പാകെ ഹാജരാക്കി.

Top