ലോകമെമ്പാടുമുള്ള സിനിമാ പ്രേമികള്‍ക്ക് ജനപ്രിയമായിക്കൊണ്ടിരിക്കുന്ന ചിത്രമാണ് ആടുജീവിതം. ചിത്രത്തെ അഭിനന്ദിച്ച് എത്തുന്നവര്‍ ഒന്നടങ്കം പറയുന്നത് ഓസ്‌കാറിൽ കുറഞ്ഞതൊന്നും ചിത്രം അര്‍ഹിക്കുന്നില്ല എന്നാണ്. എന്നാല്‍ ഓസ്കാർ ലഭിക്കാന്‍ മാത്രമുള്ള അവസ്ഥ ചിത്രത്തിനില്ലെന്നും അതൊക്കെ വലിയ ബിസിനസ് ആണെന്നും പറഞ്ഞിരിക്കുകയാണ് ആടുജീവിതത്തിന്റെ സംവിധായകന്‍ ബ്ലെസി.
ആടുജീവിതം റിലീസ് ചെയ്ത് ഒരാഴ്ച പിന്നിടും മുമ്പേ ചിത്രം 50 കോടി കീഴടക്കിയിട്ടുണ്ട്. 100 കോടി ക്ലബ്ബില്‍ ചിത്രം അടുത്ത തന്നെ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സൗദി അറേബ്യയിലെ ഇന്ത്യന്‍ കുടിയേറ്റ തൊഴിലാളിയായ നജീബ് എന്ന കഥാപാത്രത്തെയാണ് പൃഥ്വി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. 160ന് മുകളില്‍ ദിവസങ്ങളാണ് ആടുജീവിതത്തിന്റെ ചിത്രീകരണത്തിന് വേണ്ടി വന്നത്. എആര്‍ റഹ്‌മാന്‍ സംഗീതം ഒരുക്കിയ സിനിമയുടെ ശബ്ദമിശ്രണം റസൂല്‍ പൂക്കുട്ടിയാണ് നിര്‍വഹിച്ചിരിക്കുന്നത്.
‘ഓസ്കാർ കിട്ടുമെന്ന് ആളുകള്‍ സന്തോഷം കൊണ്ട് പറയുന്നതാണ്. ഏറ്റവും ഉയര്‍ന്നത് എന്ന രീതിയില്‍. ഇക്കാലത്ത് ഓസ്‌കാര്‍ കിട്ടുന്നത് എന്തുമാത്രം വലിയ പ്രോസസ്സ് ആണെന്ന് എല്ലാര്‍ക്കും അറിയുന്നതാണ്. അതിനുവേണ്ടി ശ്രമിക്കാന്‍ പറ്റുമോ എന്ന് പോലും അറിയില്ല. കാരണം ലോസ് ആഞ്ചലസ് തിയേറ്ററുകളില്‍ ഇത്ര ഷോകള്‍ നടത്തണം എന്നുണ്ട്. പതിനായിരത്തില്‍ കൂടുതല്‍ ആളുകളില്‍ സ്വാധീനം ചെലുത്തണം. അവരെ സിനിമ കാണിക്കണം. അവര്‍ക്കു വേണ്ടി വലിയ പാര്‍ട്ടികള്‍ നടത്തണം. കോടികളുടെ വലിയ ബിസിനസ്സ് ആണ് ഓസ്കാർ . അതിനൊക്കെ ഉള്ള അവസ്ഥ ഈ കൊച്ചു സിനിമയ്‌ക്കോ എനിക്കോ ഉണ്ടെന്ന് തോന്നുന്നില്ല’ എന്നാണ് അദ്ദേഹം പറയുന്നത്.