CMDRF

ഭര്‍ത്താവിനെ തൂങ്ങിമരിച്ച നിലയിലും ഭാര്യയെ പൊള്ളലേറ്റ് മരിച്ച നിലയിലും കണ്ടെത്തി

കുട്ടികള്‍ ഉറങ്ങിയ ശേഷം പാചകവാതക സിലിന്‍ഡര്‍ കിടപ്പുമുറിയില്‍ കൊണ്ടുവന്ന് തുറന്ന് തീകൊളുത്തിയതാകാമെന്നാണ് പോലീസിന്റെ നിഗമനം

ഭര്‍ത്താവിനെ തൂങ്ങിമരിച്ച നിലയിലും ഭാര്യയെ പൊള്ളലേറ്റ് മരിച്ച നിലയിലും കണ്ടെത്തി
ഭര്‍ത്താവിനെ തൂങ്ങിമരിച്ച നിലയിലും ഭാര്യയെ പൊള്ളലേറ്റ് മരിച്ച നിലയിലും കണ്ടെത്തി

കൊച്ചി: അങ്കമാലിയിൽ ഭര്‍ത്താവിനെ തൂങ്ങിമരിച്ച നിലയിലും ഭാര്യയെ പൊള്ളലേറ്റ് മരിച്ച നിലയിലും കണ്ടെത്തി. പുളിയനം മില്ലുപടി വെളിയത്ത് വീട്ടില്‍ സനല്‍ (42), ഭാര്യ സുമി (35), മകന്‍ ആസ്തിക് എന്നിവരാണ് മരിച്ചത്. സാരമായി പൊള്ളലേറ്റ ആറു വയസ്സുള്ള ഇളയമകന്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചു.

കുട്ടികളുടെ നിലവിളി കേട്ട് ഓടിക്കൂടിയായ നാട്ടുകാരാണ് വിവരം ആദ്യം അറിഞ്ഞത്. വീടിനുള്ളില്‍ തീയും പുകയും കണ്ട് അയല്‍വാസികളായ യുവാക്കള്‍ വാതില്‍ ചവിട്ടിത്തുറന്നപ്പോള്‍ കിടപ്പുമുറിയിലെ ഉത്തരത്തില്‍ തൂങ്ങിമരിച്ച നിലയിലാണ് സനലിനെ കണ്ടത്. തൊട്ടടുത്ത മുറിയിലെ കട്ടിലില്‍ സനലിന്റെ ഭാര്യ സുമിയെ പൊള്ളലേറ്റ് മരിച്ച നിലയിലും കണ്ടെത്തി. ഇതിനിടെ മുറിയില്‍നിന്നു പൊള്ളലേറ്റ കുട്ടികള്‍ നിലവിളിച്ചുകൊണ്ടു പുറത്തേക്കുവരുകയായിരുന്നു. കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Also Read: മലപ്പുറത്ത് വാഹനാപകടത്തിൽ രണ്ടുവയസുകാരി മരിച്ചു

പാചകവാതക സിലിന്‍ഡറിന്റെ പൈപ്പ് തുറന്നിട്ട നിലയിലായിരുന്നു. മുറിയില്‍ തീ പടരുന്നുണ്ടായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിന് വന്ന യുവാക്കള്‍ പൈപ്പുകള്‍ കൊണ്ടുവന്ന് വെള്ളം ചീറ്റിച്ചെങ്കിലും തീ അണയ്ക്കാനായില്ല. ഇതിനിടെ പൊള്ളലേറ്റ കുട്ടികളെ അയല്‍വാസിയായ യുവാവ് കാറില്‍ കയറ്റി അങ്കമാലി എല്‍.എഫ്. ആശുപത്രിയില്‍ എത്തിച്ചു. ഗുരുതരമായി പൊള്ളലേറ്റ മൂത്ത മകന്‍ അശ്വതിനെ ചികിത്സ നല്‍കി ആശുപത്രിയില്‍ നിന്നു വിട്ടയച്ചു.

കുട്ടികള്‍ ഉറങ്ങിയ ശേഷം പാചകവാതക സിലിന്‍ഡര്‍ കിടപ്പുമുറിയില്‍ കൊണ്ടുവന്ന് തുറന്ന് തീകൊളുത്തിയതാകാമെന്നാണ് പോലീസിന്റെ നിഗമനം. മുറിയില്‍നിന്ന് വിഷം കലര്‍ത്തിയ ഐസ്‌ക്രീമും പോലീസ് കണ്ടെടുത്തു. വീട്ടുമുറ്റത്തു കിടന്ന ഇവരുടെ കാറില്‍നിന്ന് ആത്മഹത്യാകുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. നോട്ട്ബുക്കില്‍ 16 പേജുകളിലായി എഴുതിയിട്ടുള്ള കുറിപ്പില്‍ കടബാധ്യതയുടെ ലിസ്റ്റുണ്ട്. സംഭവത്തിൽ പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

Top