CMDRF

മെഡിക്കല്‍ കോളേജ് സെമിനാര്‍ ഹാളില്‍ ട്രെയിനി ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയ സംഭവം; ഒരാള്‍ അറസ്റ്റില്‍

മെഡിക്കല്‍ കോളേജ് സെമിനാര്‍ ഹാളില്‍ ട്രെയിനി ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയ സംഭവം; ഒരാള്‍ അറസ്റ്റില്‍
മെഡിക്കല്‍ കോളേജ് സെമിനാര്‍ ഹാളില്‍ ട്രെയിനി ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയ സംഭവം; ഒരാള്‍ അറസ്റ്റില്‍

കൊല്‍ക്കത്ത: മെഡിക്കല്‍ കോളേജിലെ സെമിനാര്‍ ഹാളില്‍ ട്രെയിനി ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. കൊല്‍ക്കത്തയിലെ ആര്‍ ജി കര്‍ മെഡിക്കല്‍ കോളേജ് ആന്‍ഡ് ഹോസ്പിറ്റലിലാണ് രണ്ടാം വര്‍ഷ പി ജി വിദ്യാര്‍ത്ഥിനിയെ വെള്ളിയാഴ്ച കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മെഡിക്കല്‍ കോളേജിന് പുറത്തുള്ളയാളെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നതെന്നാണ് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പ്രാദേശിക മാധ്യമങ്ങളോട് പ്രതികരിച്ചത്. ഇയാളുടെ പ്രവര്‍ത്തികള്‍ വളരെ സംശയം ഉളവാക്കുന്നതാണെന്നും മെഡിക്കല്‍ കോളേജിലെ വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ ഇയാള്‍ എത്തിയിരുന്നുമെന്നുമാണ് പൊലീസ് വിശദമാക്കുന്നത്.

വെള്ളിയാഴ്ചയാണ് ട്രെയിനി ഡോക്ടറുടെ മൃതദേഹം അര്‍ധനഗ്‌നമായ അവസ്ഥയില്‍ ചെസ്റ്റ് മെഡിസിന്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ സെമിനാര്‍ ഹാളില്‍ കണ്ടെത്തിയത്. സ്വകാര്യ ഭാഗങ്ങളില്‍ നിന്ന് രക്തമൊഴുകുന്ന നിലയിലും ശരീരത്തിലുടനീളം മുറിവുകളോടെയുമാണ് ട്രെയിനി ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. ലൈംഗികമായ പീഡനത്തിന് ട്രെയിനി ഡോക്ടര്‍ ഇരയായെന്നാണ് പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം പുറത്ത് വന്നിട്ടുള്ള വിവരം. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഒരാളെ അറസ്റ്റ് ചെയ്തിട്ടുള്ളതെന്നാണ് പൊലീസ് വിശദമാക്കുന്നത്.

വാര്‍ത്താ ഏജന്‍സിയായ പിടിഐയുടെ റിപ്പോര്‍ട്ട് അനുസരിച്ച് ക്രൂരമായ മര്‍ദ്ദനം ട്രെയിനി ഡോക്ടറിന് നേരെയുണ്ടായിട്ടുണ്ട്. കണ്ണിലും മുഖത്തും വയറിലും കഴുത്തിലും ഇരു കാലുകളിലും വലത് കയ്യിലും സാരമായ പരിക്കുകളാണ് ട്രെയിനി ഡോക്ടര്‍ക്ക് ഏറ്റിട്ടുള്ളത്. കഴുത്തിലെ എല്ലുകള്‍ ഒടിഞ്ഞ നിലയിലാണ് ഉള്ളത്. പുലര്‍ച്ചെ മൂന്നിനും ആറിനും ഇടയിലാണ് കൊലപാതകം നടന്നിട്ടുള്ളതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കി പൊലീസ് വിശദമാക്കുന്നത്.

സംഭവം പുറത്ത് വന്നതിന് പിന്നാലെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് കൊല്‍ക്കത്തയിലുണ്ടായത്. സംഭവത്തിന് പിന്നാലെ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി കൊല്ലപ്പെട്ട ട്രെയിനി ഡോക്ടറുടെ രക്ഷിതാക്കളോട് സംസാരിക്കുകയും ചെയ്തിട്ടുണ്ട്. വ്യാഴാഴ്ച രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ പുലര്‍ച്ചെ 2 മണിക്ക് ജൂനിയര്‍ ഡോക്ടര്‍മാര്‍ക്കൊപ്പം ഭക്ഷണം കഴിച്ചിരുന്നു. ഇതിന് ശേഷം ട്രെയിനി ഡോക്ടര്‍ സെമിനാര്‍ ഹാളിലേക്ക് വിശ്രമിക്കാന്‍ പോയതായാണ് ഒപ്പമുണ്ടായിരുന്ന മറ്റ് ഡോക്ടര്‍മാര്‍ വിശദമാക്കുന്നത്. ഡ്യൂട്ടിയിലുള്ള ഡോക്ടര്‍മാര്‍ക്ക് വിശ്രമിക്കാന്‍ മറ്റിടങ്ങള്‍ ലഭ്യമായിരുന്നില്ലെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ വിശദമാക്കുന്നത്. അത്യാഹിത വിഭാഗത്തിന്റെ നാലാം നിലയിലാണ് സെമിനാര്‍ ഹാളുള്ളത്.

Top