കൊൽക്കത്ത: കൊൽക്കത്തയിൽ ബലാത്സംഗത്തിനിരയായി ഡോക്ടർ കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കാൻ നിർദേശം നൽകിയതായും പ്രതികളായവരെ ആവശ്യമെങ്കിൽ തൂക്കിലേറ്റുമെന്നും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. ആർ.ജി കാർ മെഡിക്കൽ കോളജ് ആശുപത്രിയിലെ പി.ജി ട്രെയിനി ഡോക്ടറാണ് കൊല്ലപ്പെട്ടത്. കേസ് അതിവേഗ കോടതി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടതായും പ്രതികൾക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്നും മമത പറഞ്ഞു.
ദൗർഭാഗ്യകരമായ സംഭവമാണ് നടന്നത്. ഇരയുടെ കുടുംബവുമായി സംസാരിക്കുകയും ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ഉറപ്പു നൽകുകയും ചെയ്തിട്ടുണ്ട്. തങ്ങൾക്ക് ഉത്തരവാദിത്വമുള്ള പോലെ, ആശുപത്രി സൂപ്രണ്ടിനും ഉത്തരവാദിത്വമുണ്ട്. ഏതെങ്കിലും ഭാഗത്ത് അനാസ്ഥയുണ്ടായിട്ടുണ്ടെങ്കിൽ അന്വേഷിക്കും. തങ്ങളിൽ വിശ്വാസമില്ലെങ്കിൽ അന്വേഷണത്തിന് മറ്റ് ഏജൻസികളെ സമീപിക്കുന്നതിൽ വിരോധമില്ലെന്നും സമഗ്രമായ അന്വേഷണം ഉറപ്പുവരുത്തിയിട്ടുണ്ടെന്നും മമത വ്യക്തമാക്കി.
വ്യാഴാഴ്ച രാത്രിയിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന വനിതാ ഡോക്ടറെ വെള്ളിയാഴ്ച പുലർച്ചയോടെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ചെസ്റ്റ് മെഡിസിൻ വിഭാഗത്തിലെ രണ്ടാംവർഷ വിദ്യാർഥിനിയാണ് കൊല്ലപ്പെട്ടത്. അർധനഗ്നമായ നിലയിലായിരുന്നു മൃതദേഹം കണ്ടത്. സംഭവത്തിന് പിന്നാലെ മെഡിക്കൽ കോളേജിലെ ഡോക്ടർമാർ പണിമുടക്കുകയാണ്. പെൺകുട്ടിയുടെ സ്വകാര്യഭാഗങ്ങളിൽ രക്തസ്രാവവും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിൽ മുറിവുകളും ഉണ്ടെന്ന് നാല് പേജുള്ള പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു.
‘കണ്ണുകളിൽനിന്നും വായിൽനിന്നും രക്തം വരുന്നുണ്ടായിരുന്നു. മുഖത്തും നഖങ്ങളിലും മുറിവുകൾ ഉണ്ട്. വയർ, ഇടതുകാൽ, കഴുത്ത്, വലതു കൈ, മോതിരവിരൽ, ചുണ്ട് എന്നീ ഭാഗങ്ങളിലും പരിക്കുണ്ട്’, റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കഴുത്തിലെ എല്ല് ഒടിഞ്ഞിട്ടുള്ളതിനാൽ ശ്വാസം മുട്ടിയാണ് മരണമെന്നാണ് കൊൽക്കത്ത പോലീസിലെ ഉന്നത ഉദ്യോഗസ്ഥൻ പറയുന്നത്. പൂർണമായ പോസ്റ്റുമോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.