യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

വെച്ചൂച്ചിറ: യുവതിയെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഭാര്യ തൂങ്ങിയ ശേഷം മാത്രമേ ഭര്‍ത്താവ് തൂങ്ങാവൂ എന്ന് പരസ്പരം ധാരണ ഉണ്ടായിരുന്നതായാണ് വിവരം. ഇതിനായി ഭര്‍ത്താവ് ഒരു കഷണം കയര്‍ മുറിച്ച് മുറിയില്‍ കുരുക്ക് ഉണ്ടാക്കി ഇട്ടിട്ടുമുണ്ടായിരുന്നുവെന്ന് പറയുന്നു. മുക്കൂട്ടുതറ സന്തോഷ് കവല കാവുങ്കല്‍ വീട്ടില്‍ സൗമ്യ (35) ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് സുനില്‍കുമാറിനെയാണ് (40) പ്രേരണാക്കുറ്റം ചുമത്തി വെച്ചൂച്ചിറ പൊലീസ് അറസ്റ്റ് ചെയ്തത്.

കുടുംബ ജീവിതത്തിലെ പ്രശ്‌നങ്ങള്‍ മൂലം ഇരുവരും ജീവനൊടുക്കാന്‍ തീരുമാനിക്കുകയും ഫാനില്‍ കയര്‍ കെട്ടിക്കൊടുത്ത് തൂങ്ങി മരിക്കാന്‍ സൗമ്യയ്ക്കു സൗകര്യമൊരുക്കിയ ശേഷം സുനില്‍ പിന്‍വാങ്ങുകയും ആയിരുന്നെന്നു പൊലീസ് പറയുന്നു. എരുമേലി സ്റ്റേഷനിലേക്ക് ഇന്ന് എത്തണമെന്നു ബുധനാഴ്ച സുനിലിനോട് പൊലീസ് ആവശ്യപ്പെട്ടിരുന്നു. സുനിലിന്റെ സുഹൃത്തിന്റെ ഭാര്യ സുനിലിനെതിരെ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഇത്.

സുനിലിന്റെ സുഹൃത്തുമായി സൗമ്യയ്ക്ക് അടുപ്പമുണ്ടായിരുന്നു. ഇത് സുനിലിന് അറിയാമായിരുന്നു. സുഹൃത്തിന്റെ ഭാര്യയുടെ സ്വര്‍ണാഭരണങ്ങളും പണവും സുനില്‍ വഴി സൗമ്യയ്ക്കു കൊടുത്തിരുന്നു. സുനിലുമായി രഹസ്യ ബന്ധത്തിന് തയാറാകണമെന്നു സുഹൃത്ത് ഭാര്യയെ നിര്‍ബന്ധിച്ചതോടെ യുവതി എരുമേലി പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്നാണ് സുനിലിനെ പൊലീസ് വിളിപ്പിച്ചത്. എന്നാല്‍ സംഭവം പുറത്തറിഞ്ഞാല്‍ അപമാനമാകുമെന്നു കരുതി ബുധനാഴ്ച രാത്രി സുനിലും സൗമ്യയും ജീവനൊടുക്കാന്‍ തീരുമാനിച്ചുവെന്നുമാണ് പോലീസ് പറയുന്നത്.

Top