മഹാറാലിയില്‍ അഞ്ച് ആവശ്യങ്ങള്‍ മുന്നോട്ടുവെച്ച് ഇന്ത്യാ മുന്നണി

മഹാറാലിയില്‍ അഞ്ച് ആവശ്യങ്ങള്‍ മുന്നോട്ടുവെച്ച് ഇന്ത്യാ മുന്നണി

ഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഡല്‍ഹിയില്‍ നടത്തിയ മഹാറാലിയില്‍ അഞ്ച് ആവശ്യങ്ങള്‍ മുന്നോട്ടുവെച്ച് ഇന്ത്യാ മുന്നണി. കോണ്‍ഗ്രസ് അടക്കം 28 പ്രതിപക്ഷ പാര്‍ട്ടികളാണ് റാലിയില്‍ അണിനിരന്നത്. ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന വേളയില്‍ പ്രതീക്ഷ നിരയിലെ പ്രമുഖ നേതാക്കളെയെല്ലാം വേദിയിലെത്തിക്കാന്‍ ഇന്ത്യാ മുന്നണിക്കായി. അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് മോദി സര്‍ക്കാര്‍ പ്രതിപക്ഷ പാര്‍ട്ടികളെ കുടുക്കുകയാണെന്ന് നേതാക്കള്‍ ഒന്നായി ആരോപിച്ചു.മഹാറാലിയില്‍ അഞ്ച് നിര്‍ദേശങ്ങള്‍ എഐസിസി അംഗം പ്രിയങ്ക ഗാന്ധി മുന്നോട്ടുവെച്ചു.

1. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ എല്ലാവര്‍ക്കും തുല്യ അവസരം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉറപ്പുവരുത്തുക.

2. പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ ഇഡിയും സിബിഐയും ആദായ നികുതി വകുപ്പും എടുത്തിരിക്കുന്ന നടപടികള്‍ ഇലക്ഷന്‍ കമ്മീഷന്‍ നിര്‍ത്തിവെപ്പിക്കുക.

3. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെയും ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായിരുന്ന ഹേമന്ത് സോറനെയും ഉടനടി വിട്ടയക്കുക.

4. പ്രതിപക്ഷ പാര്‍ട്ടികളെ സാമ്പത്തികമായി ഞെരുക്കുന്ന നടപടി നിര്‍ത്തിവെപ്പിക്കുക.

5. സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് ഇലക്ടറല്‍ ബോണ്ടും കള്ളപ്പണം വെളുപ്പിക്കലും തട്ടിപ്പുകളും അടക്കമുള്ള ആരോപണങ്ങള്‍ അന്വേഷിക്കുക.

മോദി സര്‍ക്കാരിനെതിരായ ഇന്ത്യ സഖ്യത്തിന്റെ മഹാറാലിയില്‍ 28 പ്രതിപക്ഷ പാര്‍ട്ടികളാണ് അണിനിരന്നത്. കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, സിപിഎം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി, മറ്റ് നേതാക്കളായ ശരദ് പവാര്‍, ഉദ്ധവ് താക്കറേ, അഖിലേഷ് യാദവ് തുടങ്ങി പ്രധാന പ്രതിപക്ഷ നേതാക്കളെല്ലാം രാംലീല മൈതാനിയിലെത്തി. ഇവര്‍ക്കൊപ്പം കെജ്രിവാളിന്റെ ഭാര്യ സുനിതയും ഹേമന്ത് സോറന്റെ ഭാര്യ കല്പനയും വേദിയില്‍ സന്നിഹിതരായിരുന്നു.

Top