CMDRF

സെമി ഫൈനല്‍ നഷ്ടമായി ഇന്ത്യന്‍ ഹോക്കി താരം

സെമി ഫൈനല്‍ നഷ്ടമായി ഇന്ത്യന്‍ ഹോക്കി താരം
സെമി ഫൈനല്‍ നഷ്ടമായി ഇന്ത്യന്‍ ഹോക്കി താരം

പാരിസ്: പാരിസ് ഒളിംപിക്‌സ് ഹോക്കിയുടെ സെമി ഫൈനലില്‍ ഇന്ത്യന്‍ താരം അമിത് രോഹിദാസിന് കളിക്കാന്‍ കഴിയില്ല. ഗ്രേറ്റ് ബ്രിട്ടനെതിരായ ക്വാര്‍ട്ടര്‍ മത്സരത്തില്‍ ചുവപ്പ് കാര്‍ഡ് കണ്ടതിനെ തുടര്‍ന്നാണ് താരത്തിന് സെമിയില്‍ നിന്നും വിലക്ക് നേരിട്ടിരിക്കുന്നത്. ചൊവ്വാഴ്ച ജര്‍മ്മനിക്കെതിരെയാണ് പാരിസ് ഒളിംപിക്‌സില്‍ ഇന്ത്യയുടെ സെമി ഫൈനല്‍ മത്സരം.

അതിനിടെ ഒളിംപിക്‌സിലെ റഫറിയിംഗ് നിലവാരത്തില്‍ ഹോക്കി ഇന്ത്യ ആശങ്ക അറിയിച്ചു. ക്വാര്‍ട്ടറില്‍ ബ്രിട്ടന്റെ വില്‍ കാല്‍നന്റെ മുഖത്ത് അമിതിന്റെ ഹോക്കി സ്റ്റിക് കൊണ്ടതിന് പിന്നാലെയാണ് താരം ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായത്. എന്നാല്‍ അമിത് മനഃപൂര്‍വ്വമല്ല, പന്തുമായി മുന്നേറാനുള്ള ശ്രമത്തിനിടെ സംഭവിച്ചതാണ് ഇതെന്നുമാണ് ഹോക്കി ഇന്ത്യയുടെ വാദം. ഒപ്പം ബ്രിട്ടണ്‍ ഗോള്‍ കീപ്പര്‍ ഒലി പെയ്ന്‍ ഷൂട്ടൗട്ടിനിടെ വീഡിയോ ടാബ്‌ലെറ്റ് ഉപയോഗിച്ചതിലും ഹോക്കി ഇന്ത്യ ആശങ്ക അറിയിച്ചു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഹോക്കിയുടെ നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ഇന്ത്യന്‍ ടീം ചൂണ്ടിക്കാട്ടി.

ബ്രിട്ടനെതിരായ ക്വാര്‍ട്ടറില്‍ ഷൂട്ടൗട്ട് വരെ നീണ്ട ആവേശത്തിനൊടുവിലാണ് ഇന്ത്യന്‍ ജയം. നിശ്ചിത സമയത്ത് ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി സമനില പാലിച്ചു. അമിത് രോഹിദാസ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായതോടെ 40 മിനിറ്റിലധികം ഇന്ത്യന്‍ സംഘം 10 താരങ്ങളുമായാണ് കളിച്ചത്. മലയാളി താരം പി ആര്‍ ശ്രീജേഷിന്റെ പ്രകടനം ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായി.

Top