ചണ്ഡീഗഡ്: ടി20 ക്രിക്കറ്റിൽ ഒരു ഇന്ത്യൻ ബൗളറുടെ ഏറ്റവും മികച്ച അരങ്ങേറ്റവുമായി വരവറിയിച്ച ഇടം കൈയൻ പേസർ ബരീന്ദർ സ്രാൻ സജീവ ക്രിക്കറ്റിൽ നിന്ന് വിരമിച്ചു.2016ൽ സിംബാബ്‌വെക്കെതിരെ ഇന്ത്യൻ കുപ്പായത്തിൽ അരങ്ങേറിയ സ്രാൻ അരങ്ങേറ്റ മത്സരത്തിൽ തന്നെ 10 റൺസിന് നാലു വിക്കറ്റ് വീഴ്ത്തി റെക്കോർഡിട്ടിരുന്നു. ടി20 ക്രിക്കറ്റിൽ ഒരു ഇന്ത്യൻ ബൗളറുടെ ഏറ്റവും മികച്ച അരങ്ങേറ്റ പ്രകടനമായിരുന്നു ഇത്.
2009ൽ ബോക്സിംഗിൽ നിന്ന് ക്രിക്കറ്റിലെത്തിയ തൻറെ കരിയർ നിറഞ്ഞ ഹൃദയത്തോടെ ഇവിടെ അവസാനിപ്പിക്കുകയാണെന്ന സ്രാൻ പറഞ്ഞു.ക്രിക്കറ്റ് തനിക്ക് വലിയ അനുഭവസമ്പത്താണ് നൽകിയത്.പേസ് ബൗളറായി മാറിയത് എൻറെ ഭാഗ്യമായി. വൈകാതെ ഐപിഎല്ലിലെ വാതിലുകൾ എനിക്ക് മുന്നിൽ തുറന്നു. ഒടുവിൽ 2016ൽ രാജ്യത്തെ പ്രതിനിധീകരിക്കാനും എനിക്ക് അവസരം കിട്ടി.എൻറെ രാജ്യാന്തര കരിയർ ഹ്രസ്വമായിരുന്നെങ്കിലും അത് നൽകിയ ഓർമകൾ എക്കാലവും തൻറെ മനസിലുണ്ടാവുമെന്നും വിരമിക്കൽ സന്ദേശത്തിൽ സ്രാൻ പറഞ്ഞു.
ഇന്ത്യക്കായി ആറ് ഏകദിനങ്ങളും രണ്ട് ടി20 മത്സരങ്ങളും കളിച്ചിട്ടുള്ള സ്രാൻ 14 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്.ഐപിഎല്ലിൽ പഞ്ചാബ് കിംഗ്സ്, രാജസ്ഥാൻ റോയൽസ്, സൺറൈസേഴ്സ് ഹൈദാബാദ് ടീമുകൾക്ക് പുറമെ 2019ൽ കിരീടം നേടിയ മുംബൈ ഇന്ത്യൻസ് ടീമിലും സ്രാൻ കളിച്ചു.ഐപിഎല്ലിൽ 18 മത്സരങ്ങളിൽ 24 വിക്കറ്റാണ് നേട്ടം.
Also Read:ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ആദരിച്ച് യുവേഫ
ഒളിംപിക് ചാമ്പ്യൻ വിജേന്ദർ സിംഗ് ബോക്സിംഗ് പരിശീലനം നടത്തിയ ഭിവാനി ബോക്സിംഗ് ക്ലബ്ബിലെ ബോക്സറായിട്ടായിരുന്നു സ്രാൻ കരിയർ തുടങ്ങിയത്. എന്നാൽ ഐപിഎല്ലിൻറെ തുടക്കത്തിൽ യുവതാരങ്ങളെ ട്രയൽസിന് വിളിച്ച പഞ്ചാബ് കിംഗ്സിൻറെ പരസ്യം കണ്ട് ക്രിക്കറ്റിൽ ആകൃഷ്ടനായ സ്രാൻ പിന്നീട് ആഭ്യന്തര ക്രിക്കറ്റിൽ പഞ്ചാബിനായും ഐപിഎല്ലിൽ പഞ്ചാബ് കിംഗ്സിനായും കളിച്ചു.