CMDRF

നിയമനതട്ടിപ്പ്: അഖിൽ മാത്യുവിനും ആരോഗ്യവകുപ്പിനും പങ്കില്ലെന്ന് കുറ്റപത്രം

നിയമനതട്ടിപ്പ്: അഖിൽ മാത്യുവിനും ആരോഗ്യവകുപ്പിനും പങ്കില്ലെന്ന് കുറ്റപത്രം
നിയമനതട്ടിപ്പ്: അഖിൽ മാത്യുവിനും ആരോഗ്യവകുപ്പിനും പങ്കില്ലെന്ന് കുറ്റപത്രം

തിരുവനന്തപുരം: ആരോഗ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിൻ്റെ പേര് ഉപയോഗിച്ചുള്ള നിയമനത്തട്ടിപ്പിൽ കോടതിയിൽ കുറ്റപത്രം സമർപ്പിച്ച് അന്വേഷണ സംഘം. തിരുവനന്തപുരം കന്റോൺമെന്റ് പൊലീസാണ് വഞ്ചിയൂർ കോടതിയിൽ കുറ്റപത്രം നൽകിയത്. കേസിൽ രാഷ്ട്രീയ ഗൂഢാലോചനയില്ലെന്നും, തട്ടിപ്പ് നടത്തിയത് സാമ്പത്തിക ലാഭം ലക്ഷ്യമിട്ടെന്നും കുറ്റപത്രം വ്യക്തമാക്കുന്നു. തട്ടിപ്പിൽ ആരോഗ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അഖിൽ മാത്യുവിനും,. ആരോഗ്യവകുപ്പിനും പങ്കില്ലെന്നും കുറ്റപത്രത്തിൽ പറയുന്നു.

കെ പി ബാസിത്, ലെനിൻ രാജ്, റഈസ്, അഖിൽ സജീവ് എന്നിവരെ പ്രതികളാക്കിയാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. പരാതി നൽകിയ ഹരിദാസൻ സാക്ഷിപ്പട്ടികയിലുണ്ട്. ആരോഗ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫായ അഖില്‍ മാത്യു പണം വാങ്ങിയെന്നാണ് ഹരിദാസന്‍ പരാതി നല്‍കിയിരുന്നത്. എന്നാല്‍ ഇക്കാര്യം തെറ്റാണെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ആരോപണത്തിൽ ഗൂഢാലോചനയുണ്ടെന്ന ആരോഗ്യമന്ത്രിയുടെ വാദം കൂടിയാണ് കുറ്റപത്രത്തിൽ നിഷേധിച്ചിരിക്കുന്നത്. സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും ആരോപിച്ചിരുന്നു. ധ്രുതഗതിയിൽ അന്വേഷണം നടക്കണമെന്നും ഗൂഢാലോചനയ്ക്ക് പിന്നിലുള്ളവരെയെല്ലാം പുറത്തു കൊണ്ടുവരണമെന്നും എം വി ഗോവിന്ദൻ ആവശ്യപ്പെട്ടിരുന്നു.

മലപ്പുറം സ്വദേശിയായ ഹരിദാസന്റെ മരുമകള്‍ക്ക് ഉടന്‍ ജോലി ലഭിക്കുമെന്ന് ആരോഗ്യകേരളത്തിന്റെ പേരില്‍ വ്യാജ ഈമെയില്‍ സന്ദേശം അയച്ചത് അഖില്‍ സജീവും റഹീസും ചേര്‍ന്നാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. റഹീസിന്റ ഫോണില്‍ നിന്നാണ് വ്യാജ ഈ മെയില്‍ അയച്ചിരിക്കുന്നത്. അഖില്‍ സജീവിനെ റഹീസിന് പരിചയപ്പെടുത്തിയത് കോഴിക്കോട് സ്വദേശിയും മുന്‍ എസ്ഫ്‌ഐ നേതാവുമായ ലെനിന്‍ ആയിരുന്നു. ആരോഗ്യമന്ത്രിയുടെ ഓഫീസിന് ഇത് സംബന്ധിച്ച പരാതി നൽകിയിട്ടും നടപടിയില്ലെന്ന് ഹരിദാസൻ റിപ്പോർട്ടറിലൂടെ വെളിപ്പെടുത്തിയതോടെയാണ് പൊലീസ് വിഷയത്തിൽ ഇടപെട്ടതും അന്വേഷണം നടന്നതും. അഖില്‍ സജീവിന് 75000 രൂപയും അഖില്‍ മാത്യുവിന് ഒരു ലക്ഷം രൂപയും നല്‍കിയെന്നായിരുന്നു ഹരിദാസിൻ്റെ ആരോപണം.

Top