CMDRF

കൂട്ടുപ്രതികള്‍ അറിയാതെ ഭര്‍ത്താവ് അനില്‍ മൃതദേഹം മാറ്റിയോ എന്ന സംശയത്തില്‍ അന്വേഷണ സംഘം

കൂട്ടുപ്രതികള്‍ അറിയാതെ ഭര്‍ത്താവ് അനില്‍ മൃതദേഹം മാറ്റിയോ എന്ന സംശയത്തില്‍ അന്വേഷണ സംഘം
കൂട്ടുപ്രതികള്‍ അറിയാതെ ഭര്‍ത്താവ് അനില്‍ മൃതദേഹം മാറ്റിയോ എന്ന സംശയത്തില്‍ അന്വേഷണ സംഘം

ആലപ്പുഴ: ഇരമല്ലൂര്‍ സ്വദേശി കലയുടെ കൊലപാതകത്തില്‍ തെളിവുകള്‍ നശിപ്പിക്കാന്‍ ‘ദൃശ്യം 2 മോഡല്‍ പദ്ധതി’ നടപ്പിലാക്കിയോ എന്ന സംശയത്തില്‍ പൊലീസ്. കൂട്ടുപ്രതികള്‍ക്കൊപ്പം കലയുടെ മൃതദേഹം സെപ്റ്റിക് ടാങ്കില്‍ ഉപേക്ഷിച്ച ഒന്നാം പ്രതി കൂടിയായ ഭര്‍ത്താവ് അനില്‍, മൃതദേഹം പിന്നീട് ആരും അറിയാതെ അവിടെനിന്ന് മാറ്റിയോ എന്നാണ് അന്വേഷണ സംഘത്തിന്റെ സംശയം. ഇസ്രയേലിലുള്ള അനിലിനെ നാട്ടിലെത്തിച്ചാല്‍ മാത്രമേ ഇക്കാര്യത്തില്‍ വ്യക്തത വരുത്താനാകു. അതേസമയം, പ്രതികളിലൊരാള്‍ ഭാര്യയുമായുള്ള വഴക്കിനിടെ ‘കലയെ കൊന്നതു പോലെ നിന്നെയും കൊല്ലുമെന്ന്’ ഭീഷണിപ്പെടുത്തിയതാണ് കൊലപാതക വിവരം 15 വര്‍ഷത്തിനു ശേഷം പുറത്തുവരാന്‍ ഇടയാക്കിയത് ഇതിനു പിന്നാലെ സംഭവവുമായി ബന്ധപ്പെട്ട് പൊലീസിനു ലഭിച്ച ഊമക്കത്തും നിര്‍ണായകമായി.ഭര്‍ത്താവ് ഇരമത്തൂര്‍ കണ്ണമ്പള്ളില്‍ അനില്‍ സുഹൃത്തുക്കളുടെ സഹായത്തോടെ കലയുടെ മൃതദേഹം ഇട്ടെന്നു കരുതുന്ന സെപ്റ്റിക് ടാങ്കില്‍നിന്നു ലോക്കറ്റ്, ഹെയര്‍ ക്ലിപ്പ്, വസ്ത്രത്തിന്റെ ഇലാസ്റ്റിക് എന്നിവ കിട്ടിയിരുന്നു. എന്നാല്‍ മൃതദേഹ അവശിഷ്ടങ്ങള്‍ കിട്ടിയില്ല. കൂട്ടുപ്രതികള്‍ക്കും സെപ്റ്റിക് ടാങ്കില്‍ മൃതദേഹം ഉപേക്ഷിച്ചതു വരെയുള്ള കാര്യങ്ങളേ അറിയൂ. ഒന്നാം പ്രതിയായ അനില്‍ മൃതദേഹ അവശിഷ്ടങ്ങള്‍ ഇവിടെനിന്ന് മറ്റെവിടേക്കോ മാറ്റിയതായി പൊലീസ് സംശയിക്കാന്‍ കാരണം ഇതാണ്.

അനിലാണ് കേസിലെ ഒന്നാം പ്രതി മറ്റു 3 പ്രതികളെ ചെങ്ങന്നൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി 8 വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. അനിലിന്റെ ബന്ധുക്കളും ഇരമത്തൂര്‍ സ്വദേശികളുമായ കണ്ണമ്പള്ളില്‍ ആര്‍.സോമരാജന്‍ (56), കണ്ണമ്പള്ളില്‍ കെ.സി.പ്രമോദ് (40), ജിനു ഭവനത്തില്‍ ജിനു ഗോപി (48) എന്നിവരെയാണ് കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. 2009 ഡിസംബര്‍ ആദ്യ ആഴ്ചയിലാണ് കല കൊല്ലപ്പെട്ടത്. കലയ്ക്കു പരപുരുഷ ബന്ധമുണ്ടെന്ന് സംശയിച്ച് അനില്‍ മറ്റു പ്രതികളെയും കൂട്ടി വലിയ പെരുമ്പുഴ പാലത്തില്‍ വച്ച് കലയെ കൊലപ്പെടുത്തിയെന്നും മൃതദേഹം പ്രതികള്‍ കാറില്‍ കൊണ്ടുപോയി എവിടെയോ മറവു ചെയ്തു തെളിവു നശിപ്പിച്ചെന്നുമാണ് എഫ്ഐആറില്‍ പറയുന്നത്.മൂന്നു മാസം മുന്‍പ് പൊലീസിനു ലഭിച്ച ഊമക്കത്താണ് നിര്‍ണായകമായത്. കത്തിലെ വിവരങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ കുടുങ്ങിയത്. മാന്നാര്‍ കൊലക്കേസില്‍ അറസ്റ്റിലായ കെ.സി.പ്രമോദ് സ്‌ഫോടകവസ്തുവും പെട്രോളുമായെത്തി ഭാര്യയെയും മക്കളെയും കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതിയാണ്. ഉപദ്രവത്തെ തുടര്‍ന്നാണ് പ്രമോദിന്റെ ഭാര്യ സ്വന്തം വീട്ടിലേക്ക് പോയത്. അവിടെ സ്‌ഫോടക വസ്തുക്കളുമായി എത്തിയ പ്രമോദ് വഴക്കുണ്ടാക്കി. മാര്‍ച്ച് 24ന് നടന്ന സംഭവത്തെ തുടര്‍ന്ന് ഇയാളെ റിമാന്‍ഡ് ചെയിരുന്നു.

കലയെ കൊന്നതു പോലെ നിന്നെയും കൊല്ലുമെന്ന് പ്രമോദ് വെല്ലുവിളിച്ചു. ഇതിനു ശേഷമാണ് മാന്നാര്‍ പോസ്റ്റ് ഓഫിസില്‍നിന്ന് ഊമക്കത്ത് അമ്പലപ്പുഴ പൊലീസിനു ലഭിച്ചത്. കലയുടെ കൊലപാതകത്തില്‍ പങ്കുള്ളവരെക്കുറിച്ചുള്ള വിവരമായിരുന്നു കത്തിലുണ്ടായിരുന്നത്. പൊലീസ് അന്വേഷണത്തില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചു. ഊമക്കത്ത് ലഭിച്ചില്ലായിരുന്നെങ്കില്‍ കലയുടെ തിരോധാധനത്തിനു പിന്നിലെ ദുരൂഹത ഒരിക്കലും നീങ്ങില്ലായിരുന്നെന്ന് പൊലീസ് പറയുന്നു. കലയ്ക്ക് മാന്നാര്‍ കുട്ടമ്പേരൂര്‍ സ്വദേശിയുമായി അടുപ്പമുണ്ടായിരുന്നു. ഇയാളുമായുള്ള ബന്ധത്തിന്റെ പേരിലാണ് അനിലും കലയും തമ്മില്‍ അകന്നതെന്നാണു പൊലീസിന്റെ നിഗമനം. കല മറ്റൊരാളോടൊപ്പം പാലക്കാട്ടേക്കു പോയെന്ന് നാട്ടില്‍ പ്രചാരണമുണ്ടായതോടെ ബന്ധുക്കളും അന്വേഷണത്തിനു മുതിര്‍ന്നില്ല. ഒന്നര വയസുള്ള കുട്ടിയെ ഉപേക്ഷിച്ചു പോയെന്നു കരുതിയ കലയോട് ബന്ധുക്കള്‍ക്കും ദേഷ്യമുണ്ടായിരുന്നു. കൊലപാതകം നടന്ന ദിവസം അനിലും കലയും മാത്രമാണു കാറില്‍ സഞ്ചരിച്ചതെന്നാണു പൊലീസ് പറയുന്നത്. കലയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം മറവുചെയ്യാനായി മറ്റുള്ളവരെ അനില്‍ വിളിച്ചുവരുത്തിയതാണോ എന്നു പരിശോധിക്കുന്നു. കാറില്‍ കിടക്കുന്ന കലയുടെ മൃതദേഹം ഇരമല്ലൂര്‍ പുതുപ്പള്ളില്‍ തെക്കേതില്‍ കെ.വി.സുരേഷ് കുമാറിനെ അനില്‍ കാണിച്ചെന്ന് എഫ്‌ഐആറിലുണ്ട്. സുരേഷ് കുമാര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണു കേസെടുത്തത്.

Top