പശ്ചിമേഷ്യയെ വൻ സംഘർഷത്തിലേക്ക് തള്ളിവിട്ടാണ്, ഇസ്രയേൽ, ഇപ്പോൾ ഇറാനെ ആക്രമിച്ചിരിക്കുന്നത്. ഒക്ടോബർ ഒന്നിന് ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിന് മറുപടിയായി നടത്തിയ ഈ ആക്രമണം, വിനാശകരമായ തിരിച്ചടിയിൽ കലാശിക്കുമെന്നതും ഉറപ്പാണ്. തിരിച്ചടിക്കുമെന്ന് ഇതിനോടകം പ്രഖ്യാപിച്ച ഇറാൻ, അതിനുള്ള നീക്കമാണിപ്പോൾ നടത്തി കൊണ്ടിരിക്കുന്നത്. ഇസ്രയേലിൻ്റെ വ്യോമാക്രമണത്തെ, വലിയ രൂപത്തിൽ ചെറുക്കാൻ സാധിച്ചതായും ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്.
ഇറാനിലെ ആണവ നിലയങ്ങൾക്കെതിരെ ആക്രമണം നടത്തരുതെന്ന റഷ്യയുടെ മുന്നറിയിപ്പിൻ്റെ അടിസ്ഥാനത്തിൽ, ആണവ നിലയങ്ങൾ ഒഴിവാക്കണമെന്ന് അമേരിക്കയും ഇസ്രയേലിനോട് അഭ്യർത്ഥിച്ചിരുന്നു. ഇതുവരെ പുറത്ത് വരുന്ന വിവരങ്ങൾ പ്രകാരം, ഇറാനിലെ ആണവനിലയങ്ങൾ ആക്രമിക്കപ്പെട്ടിട്ടില്ലെന്നാണ്, അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഇറാനിലെ സൈനിക കേന്ദ്രങ്ങൾക്കെതിരെയാണ് ഇസ്രയേൽ ആക്രമണം നടത്തിയിരിക്കുന്നത്. ആക്രമണങ്ങൾ പൂർത്തിയാക്കി ഇസ്രയേൽ വിമാനങ്ങൾ സുരക്ഷിതമായി നാട്ടിലേക്ക് മടങ്ങിയതായാണ്, ഇസ്രയേൽ സൈനിക മേധാവി അവകാശപ്പെടുന്നത്. ഇസ്രയേൽ, ഇറാൻ്റെ സൈനിക കേന്ദ്രങ്ങൾ ആക്രമിക്കുമെന്ന വിവരം നേരത്തെ ലഭിച്ചതിനാൽ, പ്രതിരോധിക്കാൻ ആവശ്യമായ സമയവും സൗകര്യവും ഇറാന് ലഭിച്ചിരുന്നു.
അതുകൊണ്ട് തന്നെ, ഇസ്രയേലിൻ്റെ അവകാശവാദം വെറും അവകാശവാദം മാത്രമാണെന്നാണ്, ഇറാനിലെ പ്രാദേശിക മാധ്യമങ്ങൾ ഉൾപ്പെടെ റിപ്പോർട്ട് ചെയ്യുന്നത്. ഇതിനെ സാധൂകരിക്കുന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഇസ്രയേൽ ആക്രമണം നടത്തിയ ശേഷം, ഉടനെ തന്നെ ഇറാനിലെ വിമാന സർവ്വീസ് സാധാരണ നിലയിലായിട്ടുണ്ടെന്നാണ്, അൽജസീറ റിപ്പോർട്ട് ചെയ്യുന്നത്. അതായത്, ഇസ്രയേൽ അവകാശപ്പെട്ടത് പോലെ വലിയ നാശനഷ്ടം ഇറാനിൽ ഉണ്ടാക്കാൻ, അവർക്ക് സാധിച്ചിട്ടില്ലെന്നത് ഇതിൽ നിന്നു തന്നെ വ്യക്തമാണ്.
Also Read: ഒരു ഹാക്കിങ് കഥയുമായി ‘ഐ ആം കാതലന്‍’; നസ്ലെന്‍ -ഗിരീഷ് എ.ഡി ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത്
ഇലാം, ഖുസെസ്ഥാൻ, ടെഹ്‌റാൻ എന്നീ പ്രവിശ്യകളിലെ സൈനിക താവളങ്ങൾ ലക്ഷ്യമിട്ട് ഇസ്രയേൽ ആക്രമണം നടത്തിയെന്നും, അത് “പരിമിതമായ നാശനഷ്ടങ്ങൾ” മാത്രമാണ് ഉണ്ടാക്കിയതെന്നുമാണ് ഇറാൻ സൈന്യം സ്ഥിരീകരിച്ചിരിക്കുന്നത്. കിഴക്കൻ ടെഹ്‌റാനിൽ, തന്ത്രപ്രധാനമായ സ്ഥലങ്ങൾ ലക്ഷ്യമിട്ട ഇസ്രയേലി ഡ്രോണുകളുടെ ആക്രമണത്തെ, ഇറാൻ്റെ വ്യോമ പ്രതിരോധ സംവിധാനം, ഫലപ്രദമായി ചെറുത്തതായാണ്, ഷഫഖ്ന വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നത്. ആക്രമണത്തിൽ ആകെ രണ്ട് സൈനികരുടെ മരണമാണ് ഇറാൻ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതാകട്ടെ, സൈനിക താവളങ്ങളിൽ വൻ നാശനഷ്ടമുണ്ടായതായ ഇസ്രയേൽ അവകാശവാദത്തിൻ്റെ മുനയൊടിക്കുന്നതുമാണ്.
ഇറാനെതിരായ ഇസ്രയേൽ ആക്രമണം, സൈനികമായി പരിമിതപ്പെടുത്തിയെന്നും, അത് ആണവ -എണ്ണ കേന്ദ്രങ്ങളിലേക്ക് വ്യാപിച്ചില്ലെന്നും, സിബിഎസ് ന്യൂസും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ടെഹ്‌റാൻ്റെ പടിഞ്ഞാറും തെക്കുപടിഞ്ഞാറുമായി നിരവധി സൈനിക താവളങ്ങൾ ഇസ്രയേൽ ആക്രമിച്ചതായാണ്, ഫാർസ് വാർത്താ ഏജൻസി അവകാശപ്പെട്ടിരിക്കുന്നത്. എന്നാൽ, ഇറാൻ്റെ തലസ്ഥാനത്തിൻ്റെ പടിഞ്ഞാറും തെക്കുപടിഞ്ഞാറുമായി സ്ഥിതി ചെയ്യുന്ന ഇസ്ലാമിക് റെവല്യൂഷണറി ഗാർഡിൻ്റെ സൈനിക കേന്ദ്രങ്ങൾക്ക്, യാതൊരു കേടുപാടുകളും സംഭവിച്ചിട്ടില്ലെന്നാണ്, തസ്നിം വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
അതായത്, ഇസ്രയേൽ വീമ്പിളക്കിയത് പോലുള്ള ഒരു പ്രഹരവും, അവർക്ക്, ഇപ്പോൾ നടത്തിയ ആക്രമണത്തിലൂടെ ഇറാനിലുണ്ടാക്കാൻ സാധിച്ചിട്ടില്ല. ഇറാൻ്റെ വ്യോമ പ്രതിരോധ രംഗത്തെ മികവാണ് ഇതിലൂടെ പ്രകടമായിരിക്കുന്നത്.
ഇനി ഇറാൻ്റെ ഊഴമാണ്. അത് ഏത് രൂപത്തിലായി മാറുമെന്നത് , കണ്ടുതന്നെ അറിയേണ്ട സാഹചര്യമാണുള്ളത്. “നാശനഷ്ടം പരിമിതമാണെങ്കിലും, ഇറാൻ്റെ തിരിച്ചടി പരിമിതമായിരിക്കില്ലന്നാണ് ” ഇറാൻ സൈനിക മേധാവി അറിയിച്ചിരിക്കുന്നത്.
ഇസ്രയേലിനെ വലിയ രൂപത്തിൽ ആക്രമിക്കാൻ തന്നെയാണ് ഇറാൻ്റെ പദ്ധതി. ഇസ്രയേൽ ആക്രമിക്കും മുൻപ് തന്നെ, ഇത്തരമൊരു പദ്ധതി ഇറാൻ തയ്യാറാക്കിയിരുന്നു എന്നു വേണം കരുതാൻ. ഇസ്രയേൽ പ്രധാനമന്ത്രിയുടെ വസതിയിൽ വരെ, ആക്രമണം നടത്താൻ ഇറാൻ ചേരിക്ക് സാധിച്ച സാഹചര്യത്തിൽ, ഇറാനും ഹിസ്ബുള്ളയും , ഹൂതികളും, ഹമാസും, എല്ലാം ചേർന്ന ഒരുമിച്ചുള്ള ഒരാക്രമണത്തിനാണ് സാധ്യത വർധിച്ചിരിക്കുന്നത്.
Also Read: ദക്ഷിണ സുഡാനിൽ ദുരിതം വിതച്ച് വെള്ളപ്പൊക്കം
ഇസ്രയേൽ നാവിക സേനയെയും, ചരക്ക് കപ്പലുകളെയും ഉൾപ്പെടെ, ഹൂതികൾ വ്യാപകമായി ആക്രമിക്കുമെന്ന മുന്നറിയിപ്പ്, ഇതിനകംതന്നെ, അമേരിക്ക ഇസ്രയേലിന് നൽകിയിട്ടുണ്ട്. ഇസ്രയേലിലെ തന്തപ്രധാനമായ സ്ഥാനങ്ങളിൽ ആക്രമണം നടത്താൻ ആവശ്യമായ ‘ടെക്നോളജി’ സഹായം റഷ്യ ഇറാന് നൽകിയതായ റിപ്പോർട്ടുകളും പുറത്ത് വന്ന് തുടങ്ങിയിട്ടുണ്ട്.
ഇസ്രയേൽ ആക്രമിച്ചാൽ, എങ്ങനെ തിരിച്ചടിക്കണമെന്നതു സംബന്ധിച്ച്, മുതിർന്ന റഷ്യൻ ഉദ്യാഗസ്ഥരും ഇറാൻ സൈനിക നേതൃത്വവുമായി ആശയ വിനിമയം നടന്നതായാണ്, അമേരിക്ക സംശയിക്കുന്നത്. ഇസ്രയേലിനൊപ്പം ചേർന്ന്, അമേരിക്ക നേരിട്ട് ഇറാനെ ആക്രമിക്കാൻ ഇറങ്ങിയാൽ, ആ സാഹചര്യത്തിൽ ഇടപെടാനാണ് റഷ്യ തീരുമാനിച്ചിരിക്കുന്നത്. റഷ്യൻ പടകപ്പലുകളെയും, ഇതിനായി മേഖലയിൽ വിന്യസിച്ചിട്ടുണ്ട്. അമേരിക്ക ഇടപെട്ടില്ലെങ്കിൽ, ഇസ്രയേലിനെ പരാജയപ്പെടുത്താനുള്ള കരുത്ത് ഇറാന് ഉണ്ടെന്നാണ്, റഷ്യ വിലയിരുത്തുന്നത്. ഇതോടെ, ഇറാൻ – ഇസ്രയേൽ രാജ്യങ്ങളുടെ തുറന്ന യുദ്ധത്തിനുള്ള സാധ്യതയാണ് ഏറിയിരിക്കുന്നത്.
അതേസമയം, ഇറാൻ തിരിച്ചടിക്കുമെന്ന് പ്രഖ്യാപിച്ച സാഹചര്യത്തിൽ, അത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട്, അമേരിക്കയും ഇപ്പോൾ രംഗത്ത് വന്നിട്ടുണ്ട്. അമേരിക്കൻ ദേശീയ സുരക്ഷാ കൗൺസിൽ വക്താവ് , സീൻ സാവെറ്റാണ്, ഇത്തരമൊരു ആവശ്യം മുന്നോട്ട് വച്ചിരിക്കുന്നത്.
“ഇസ്രയേൽ നടത്തിയത് സ്വയരക്ഷയ്ക്കുള്ള നടപടിയാണെന്നും, അവർ, ജനസാന്ദ്രതയുള്ള പ്രദേശങ്ങൾ ഒഴിവാക്കി, സൈനിക ലക്ഷ്യങ്ങളിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിച്ചതെന്നുമാണ് , അമേരിക്ക വാദിക്കുന്നത്. “ഇസ്രയേലിലെ ഏറ്റവും ജനസാന്ദ്രതയുള്ള നഗരത്തെ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ ആക്രമണത്തിന് വിരുദ്ധമായാണ്, ഇതെന്നുമാണ്…സീൻ സാവെറ്റ് ചൂണ്ടിക്കാട്ടുന്നത്.
ഇസ്രയേൽ ആക്രമണം പാളിയത് കൊണ്ടാണ്, ഇത്തരമൊരു വാദം അമേരിക്ക മുന്നോട്ട് വയ്ക്കുന്നതെന്നാണ്, ഇറാൻ മാധ്യമങ്ങൾ പരിഹസിക്കുന്നത്. ഇറാനെതിരായി ഇപ്പോൾ നടന്ന ആക്രമണത്തിൽ പങ്കെടുത്തിട്ടില്ലെന്നാണ്, അമേരിക്ക വീണ്ടും വീണ്ടും ആവർത്തിച്ച് വ്യക്തമാക്കിയിരിക്കുന്നത്. “നയതന്ത്രം ത്വരിതപ്പെടുത്തുകയും, മിഡിൽ ഈസ്റ്റ് മേഖലയിലെ സംഘർഷങ്ങൾ കുറയ്ക്കുകയും ചെയ്യുക എന്നതു മാത്രമാണ് ഞങ്ങളുടെ ലക്ഷ്യമെന്നാണ്, ആ രാജ്യം അവകാശപ്പെടുന്നത്.
ഇറാൻ്റെ തിരിച്ചടി ഏത് രൂപത്തിലേക്ക് വളരുമെന്ന ആശങ്കയാണ്, ഇത്തരമൊരു പ്രതികരണത്തിന് അമേരിക്കയെ പ്രേരിപ്പിച്ചിരിക്കുന്നത്. നാശനഷ്ടം ചെറുതായാലും വലുതായാലും തിരിച്ചടിക്കുകയെന്നത്, ഇറാൻ്റെ അഭിമാനത്തിൻ്റെ കൂടി പ്രശ്നമാണെന്നാണ്, ഇറാൻ ഭരണകൂടം വിലയിരുത്തുന്നത്. ഇറാൻ ഇനി ഒരു തിരിച്ചടി നൽകുമ്പോൾ, ആ ഘട്ടത്തിൽ ഇസ്രയേൽ മാത്രമല്ല, തായ്വാൻ, ദക്ഷിണ കൊറിയ രാജ്യങ്ങൾ ആക്രമിക്കപ്പെടാനുള്ള സാധ്യതയും, അമേരിക്ക മുന്നിൽ കാണുന്നുണ്ട്.
തായ്വാനെ പിടിച്ചെടുക്കാൻ, ആ ദ്വീപ് രാഷ്ട്രം മുഴുവൻ വളഞ്ഞ അവസ്ഥയിലാണ് ചൈന നിൽക്കുന്നത്. ദക്ഷിണ കൊറിയൻ അതിർത്തിയിൽ, ഉത്തര കൊറിയയുടെ സൈനിക സന്നാഹവും, വർധിപ്പിച്ചിട്ടുണ്ട്. അമേരിക്കൻ ചേരിയിലുള്ള ഈ രണ്ട് രാജ്യങ്ങൾക്ക് നേരെയുള്ള ഏതൊരു ആക്രമണവും, അമേരിക്കയെയാണ് പ്രതിസന്ധിയിലാക്കുക. ഇതിനിടെ, യുക്രെയിൻ ഏതാണ്ട് പൂർണ്ണമായും, റഷ്യൻ സൈന്യം വളഞ്ഞതായാണ്, ഏറ്റവുമൊടുവിൽ പുറത്ത് വരുന്ന വിവരം. ഇതും, അമേരിക്കൻ ചേരിക്കാണ് തിരിച്ചടിയായിരിക്കുന്നത്.
അതായത്, വലിയ ഒരു യുദ്ധത്തിനുള്ള പ്രകോപനമാണ്, ഇസ്രയേലിപ്പോൾ ഉണ്ടാക്കിയിരിക്കുന്നത്. ഇറാൻ, അതിൻ്റെ വലിയ സൈനിക ശക്തി, ഇസ്രയേലിനു നേരെ പ്രയോഗിച്ചാൽ, ഇപ്പോഴത്തെ സാഹചര്യത്തിൽ, ഇസ്രയേലിനെ സഹായിക്കാൻ, അമേരിക്കയ്ക്ക് പോലും പരിമിതിയുണ്ടാകും. ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ അമേരിക്കൻ ചേരിക്കെതിരെ പോർമുഖങ്ങൾ തുറക്കപ്പെടുന്നത്, മൂന്നാംലോക മഹായുദ്ധത്തിലേക്കാണ് കാര്യങ്ങളെത്തിക്കുക. അത്തരമൊരു സാഹചര്യം സൃഷ്ടിക്കാൻ, അമേരിക്ക പോലും ആഗ്രഹിക്കുന്നില്ല എന്നതാണ് യാഥാർത്ഥ്യം.
വീഡിയോ കാണാം