CMDRF

ഉല്പാദനമേഖല രാജ്യത്തിന് എപ്പോഴും നിര്‍ണായക ഘടകം; സംരക്ഷിക്കേണ്ടത് ഭരണകൂടം

ഉല്പാദനമേഖല രാജ്യത്തിന് എപ്പോഴും നിര്‍ണായക ഘടകം; സംരക്ഷിക്കേണ്ടത് ഭരണകൂടം
ഉല്പാദനമേഖല രാജ്യത്തിന് എപ്പോഴും നിര്‍ണായക ഘടകം; സംരക്ഷിക്കേണ്ടത് ഭരണകൂടം

രു രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ പ്രധാനപങ്ക് ഉല്പാദന മേഖലയ്ക്കാണ്. അതിന്റെ നെടുംതൂണ് കര്‍ഷകരും. 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കേറ്റ തിരിച്ചടിയില്‍ കര്‍ഷക സമരത്തിന്റെ അലയടികളും പ്രകടമാണ്. മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ കാര്‍ഷിക മേഖലയ്ക്ക് പരിഗണന നല്‍കിയിട്ടുണ്ടെങ്കിലും മുന്‍പ് പറഞ്ഞിരുന്ന വാഗ്ദാനങ്ങള്‍ ഇപ്പോഴും പാലിക്കപ്പെടാതെ തുടരുകയാണ്. 2011-ലെ കാനേഷുമാരി കണക്കുപ്രകാരം 10 വര്‍ഷംകൊണ്ട് 1.5 കോടി കര്‍ഷകരാണ് കാര്‍ഷികവൃത്തി അവസാനിപ്പിച്ചത്. അന്നം തരുന്ന കര്‍ഷകര്‍ ഉന്നയിക്കുന്ന പെന്‍ഷന്‍, ഇന്‍ഷുറന്‍സ്, താങ്ങുവില എന്നീ ആവശ്യങ്ങള്‍ തികച്ചും ന്യായമാണ്.

അഞ്ച് വര്‍ഷത്തെ ഭരണം ഉറപ്പാക്കുന്നതിന് വേണ്ടി ആന്ധ്രയിലെ കര്‍ഷകര്‍ക്ക് പ്രത്യേക സഹായവും പ്രഖ്യാപിച്ച് ചന്ദ്ര ബാബു നായിഡുവിനെ പ്രീതിപ്പെടുത്താനും മറന്നില്ല. കാര്‍ഷിക മേഖലയ്ക്ക് വാരിക്കോരി നല്‍കിയിട്ടുണ്ടെന്ന് പറയുമ്പോഴും റബറിനോ തെങ്ങിനോ പേരെടുത്ത് പറഞ്ഞുളള ഒരു പ്രഖ്യാപനവും ബഡ്ജറ്റിലില്ല. പ്രഖ്യാപനങ്ങള്‍ ഇല്ലെന്ന് മാത്രമല്ല കേരളത്തിന്റെ പേരുപോലും ബഡ്ജറ്റില്‍ പരാമര്‍ശിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്. രണ്ട് കേന്ദ്രമന്ത്രിമാരുണ്ടായിട്ടും കേരളത്തിന് ഒരു പദ്ധതിയും പ്രഖ്യാപിച്ചിട്ടില്ലെന്നതും എടുത്ത് പറയേണ്ട കാര്യംതന്നെയാണ്.

ഇന്ത്യയില്‍ ബിജെപിക്കേറ്റ തിരിച്ചടിയുടെ പ്രധാന കാരണം ദേശീയ ശ്രദ്ധയാകര്‍ഷിച്ച കര്‍ഷക സമരമാണ്. നിയമവിധേയമാക്കിയ താങ്ങുവില നടപ്പാക്കുക, സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളിലെ ഒഴിവുകള്‍ നികത്തുക, പെന്‍ഷന്‍ പദ്ധതി പുനഃസ്ഥാപിക്കുക തുടങ്ങിയ വിഷയങ്ങളായിരുന്നു കര്‍ഷകരുടെ ആവശ്യം. കാര്‍ഷിക മേഖല പല പ്രതിസന്ധികളിലൂടെ കടന്നുപോവുന്നുവെന്ന വസ്തുത സര്‍ക്കാര്‍ സംവിധാനങ്ങള്‍ തന്നെ സമ്മതിക്കുമ്പോഴും മഴയും മഞ്ഞും അവഗണിച്ച് സമരം ചെയ്യുന്ന കര്‍ഷകരുടെ ന്യായമായ ആവശ്യങ്ങള്‍ക്ക് നേരെയാണ് കേന്ദ്ര സര്‍ക്കാര്‍ കാലങ്ങളായി മുഖം തിരിച്ചിട്ടുള്ളത്.

മിനിമം താങ്ങുവില ഉള്‍പ്പെടെ 12 ഇന ആവശ്യങ്ങളുമായാണ് കര്‍ഷകര്‍ രണ്ടാംഘട്ട സമരവുമായും രംഗത്തുവന്നത്. പ്രഖ്യാപിച്ച വാഗ്ദാനങ്ങളില്‍ പലതും 2024 ലും പാലിക്കപ്പെടാത്ത സാഹചര്യത്തില്‍ തിരഞ്ഞെടുപ്പിലൂടെയാണ് കര്‍ഷകര്‍ രോഷം പ്രകടിപ്പിച്ചത്. കാര്‍ഷിക ഉത്പന്നങ്ങളുടെ വിലക്കുറവും കൃഷിനാശത്തിലെ ധനസഹായം വൈകുന്നതും ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഹിന്ദി ഹൃദയഭൂമിയില്‍ മോദി സര്‍ക്കാര്‍ വിയര്‍ക്കാന്‍ കാരണമായി. സാങ്കേതികരംഗം പുരോഗമിക്കുമ്പോള്‍ അതുകൂടി പ്രയോജനപ്പെടുത്തിയുള്ള പദ്ധതികള്‍ കര്‍ഷകര്‍ക്ക് ഏറെ സഹായകരമായിരിക്കും. കൂടാതെ കാര്‍ഷിക രംഗത്തെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി യുവതലമുറയെയും പ്രോത്സാഹിപ്പിക്കുന്നത് രാജ്യത്തിന്റെ ഭാവി സുരക്ഷിതമാക്കുന്നതിന് ഉപകരിക്കും.

REPORT : GREESHMA. P. S.

Top