കലയുടെ കൊലപാതക വിവരം പുറത്തുവന്നത് മദ്യപാന സദസ്സില്‍ !

കലയുടെ കൊലപാതക വിവരം പുറത്തുവന്നത് മദ്യപാന സദസ്സില്‍ !

മാവേലിക്കര: മാന്നാറില്‍ 15 വര്‍ഷം മുന്‍പ് കാണാതായ യുവതി കലയെ കൊലപ്പെടുത്തിയതാണെന്ന വിവരം പ്രതികളില്‍ ആരോ മദ്യപാന സദസ്സില്‍ വെളിപ്പെടുത്തിയതാണെന്ന് സൂചന. ഇവിടെയുണ്ടായിരുന്നവരില്‍ ആരെങ്കിലുമാകണം അമ്പലപ്പുഴ പൊലീസില്‍ ഊമക്കത്ത് അയച്ചതെന്നാണ് പൊലീസിന്റെ നിഗമനം. അമ്പലപ്പുഴയ്ക്കടുത്ത് കാക്കാലം എന്ന സ്ഥലത്ത് മൂന്നുമാസം മുന്‍പുണ്ടായ ബോംബേറ് കേസുമായി ബന്ധപ്പെട്ട രണ്ടുപേരെ അമ്പലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അതിനു മുന്നോടിയായാണ് പൊലീസിന് ഊമക്കത്ത് ലഭിക്കുന്നത്. ഈ കേസിലെ പ്രതികളായവര്‍ക്ക് മാന്നാനത്ത് 15 വര്‍ഷം മുന്‍പു കാണാതായ കലയുടെ കൊലപാതകവുമായി ബന്ധമുണ്ടെന്നും ഈ കാര്യം കൂടി അന്വേഷിക്കണമെന്നുമായിരുന്നു കത്തിലെ ഉള്ളടക്കം. ഇതില്‍ പൊലീസ് നടത്തിയ അന്വേഷണമാണ് കൊലപാതക സൂചനകള്‍ പുറത്തുവരുന്നതിലേക്ക് നയിച്ചത്.

15 വര്‍ഷം മുന്‍പ്, കലയെ കാണാനില്ലെന്ന് ഭര്‍ത്താവ് അനില്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ ഈ കേസില്‍ കാര്യമായ അന്വേഷണമുണ്ടായില്ല. അനില്‍ പിന്നീട് വീണ്ടും വിവാഹിതനായി. ഇയാള്‍ ഇപ്പോള്‍ ഇസ്രയേലിലാണ്. അനില്‍ പഴയ വീടിന്റെ സമീപത്ത് പുതിയ വീട് പണിതിട്ടും ശുചിമുറി പൊളിച്ചുമാറ്റിയിരുന്നില്ല. ഇക്കാര്യം നാട്ടുകാരില്‍ പലരും ചോദിച്ചപ്പോള്‍ വാസ്തു പ്രശ്നം കാരണമാണെന്നാണ് വീട്ടുകാര്‍ പറഞ്ഞിരുന്നത്. കലയ്ക്കും അനിലിനും ഒരു മകനാണുള്ളത്. കലയുടെ മാതാപിതാക്കള്‍ രണ്ടുപേരും നേരത്തെ മരിച്ചു. ഭിന്നശേഷിക്കാരനായ ഒരാളടക്കം രണ്ട് സഹോദരങ്ങളാണുള്ളത്. ഓട്ടോഡ്രൈവറായ ഇദ്ദേഹം കലയുടെ തിരോധാനത്തില്‍ അന്വേഷണവുമായി മുന്നോട്ടുപോയിരുന്നില്ല. പ്രതികളിലൊരാള്‍ ഭാര്യയുമായുള്ള തര്‍ക്കത്തിനിടെ ‘അവളെപ്പോലെ നിന്നെയും തീര്‍ക്കും’ എന്ന ഭീക്ഷണി ഉയര്‍ത്തിയതായും സൂചനയുണ്ട്.

Top