മസ്കറ്റ്: സെപറ്റംബർ 15ന് ഗവർണറേറ്റിലെ വാദിദൈഖ അണക്കെട്ടിന്റെ ഷട്ടറുകൾ തുറക്കുമെന്ന് കൃഷി, മത്സ്യബന്ധനം, ജലവിഭവ മന്ത്രാലയം അറിയിച്ചു. ഇതിലൂടെ 15ദശലക്ഷം മെട്രിക്യൂബ് വെള്ളം പുറത്തുവിടാനാണ് ഉദ്ദേശിക്കുന്നത്. അതേസമയം മസ്കത്തിൽ നിന്ന് 75 കിലോമീറ്റർ അകലെ ഖുറിയാത്തിൽ സ്ഥിതി ചെയ്യുന്ന ‘വാദിദൈഖ’ നിലവിൽ അറേബ്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും വലിയ അണക്കെട്ടുകളിലൊന്നാണ്.
നൂറ് ദശലക്ഷം മെട്രിക്യൂബ് സംഭരണശേഷിയും 75മീറ്റർ ഉയരവുമുണ്ട് അണക്കെട്ടിന്. ഭൂഗർഭ ജലസംഭരണികളിൽ വെള്ളമെത്തിക്കുന്നതിനും, ദഘമർ, ഹൈൽ അൽ ഗഫ് എന്നിവിടങ്ങളിലെ കൃഷിയിടങ്ങളിൽ ജലസേചനം നടത്തുന്നതിനുമാണ് ഷട്ടറുകൾ തുറക്കുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. എന്നാൽ അപകടങ്ങൾ ഒഴിവാക്കാൻ വാദിയിൽനിന്ന് വിട്ടുനിൽക്കണമെന്നും സുരക്ഷാ നിർദേശങ്ങൾ പാലിക്കണമെന്നും മന്ത്രാലയം പൗരന്മാരോട് ആവശ്യപ്പെട്ടു.
Also Read: വിദേശകാര്യ മന്ത്രി അബ്ദുല്ല അല്‍ യഹ്യ ഇന്ത്യന്‍ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
‘വാദിദൈഖ’; മസ്കറ്റിന്റെ സുന്ദരിയായ അണക്കെട്ട്..
വളരെയേറെ പ്രകൃതി വൈവിധ്യം നിറഞ്ഞ ഒരു പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ് വാദിദൈഖ സ്ഥിതി ചെയ്യുന്ന സ്ഥലം. 120 ഓളം വാദികളിൽനിന്ന് വെള്ളം എത്തുന്നതാണ് ഈ ഡാം. ഇതിൽ വർഷത്തിൽ എല്ലാകാലത്തും വെള്ളമുണ്ടാവാറുണ്ട്. ചുറ്റുമുള്ള ഗ്രാമങ്ങളിൽ ജനസേചന പദ്ധതിയായും അതുപോലെ മേഖലയെ പെട്ടെന്നുള്ള മലവെള്ള പാച്ചിലിൽ നിന്ന് സംരക്ഷണം നൽകാനും ഈ ഡാം ഉപകരിക്കുന്നുണ്ട്. വിദഗ്ധമായ എൻജിനീയറിങ്ങിൽ ഒമാൻ പ്രകൃതി സൗന്ദര്യത്തെ ഒപ്പിയെടുക്കുന്ന രീതിയിൽ ഒമാനിലെ പ്രത്യേക തരം കല്ലുകൾ ഉപയോഗിച്ച് നിർമ്മിച്ചിരിക്കുന്ന ഡാം വാദിദൈഖയെ ഏറെ മനോഹരമാക്കുന്നുണ്ട്.
Also Read: 34 വ്യാജ എൻജിനീയർമാർ പിടിയിൽ; നിരീക്ഷണം തുടർന്ന് സൗദി അധികൃതർ
ഡാം തുറന്നത് 2012 ലാണ് . ചുറ്റുമുള്ള മലകളിൽ നിന്ന് ഒഴുകിയെത്തുന്ന മഴ വെള്ളം സംഭരിച്ച് അത് ചെറിയ വെള്ളച്ചാട്ടം വഴി താഴെയുള്ള ദൈഖ ഗ്രാമത്തിലേക്ക് ഒഴുക്കുകയായിരുന്നു നിർമാണ ലക്ഷ്യം.