CMDRF

കാൻസർ ചികിത്സാ രംഗത്ത് സംസ്ഥാന ആരോഗ്യ വകുപ്പിൻറെ പുതിയ പദ്ധതിക്ക് ഇന്ന് തുടക്കം

വിലകൂടിയ കാൻസർ മരുന്നുകൾ ജനങ്ങൾക്ക് പരമാവധി വില കുറച്ച് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതിയ്ക്ക് തുടക്കമിടുന്നതെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു

കാൻസർ ചികിത്സാ രംഗത്ത് സംസ്ഥാന ആരോഗ്യ വകുപ്പിൻറെ പുതിയ പദ്ധതിക്ക് ഇന്ന് തുടക്കം
കാൻസർ ചികിത്സാ രംഗത്ത് സംസ്ഥാന ആരോഗ്യ വകുപ്പിൻറെ പുതിയ പദ്ധതിക്ക് ഇന്ന് തുടക്കം

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മപരിപാടികളുടെ ഭാഗമായി കാൻസർ ചികിത്സാ രംഗത്ത് സംസ്ഥാന ആരോഗ്യ വകുപ്പിൻറെ പുതിയ പദ്ധതിക്ക് ഇന്ന് തുടക്കമാകും. വിലകൂടിയ കാൻസർ മരുന്നുകൾ സംസ്ഥാനത്തുടനീളം പ്രവർത്തിക്കുന്ന തെരഞ്ഞെടുത്ത കാരുണ്യ ഫാർമസികളിലൂടെ ‘സീറോ പ്രോഫിറ്റായി’ കമ്പനി വിലയ്ക്ക് ലഭ്യമാക്കുന്ന പദ്ധതിക്ക് ഇന്ന് മുഖ്യമന്ത്രി തുടക്കം കുറിക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷന്റെ കാരുണ്യ ഫാർമസികളിലെ ‘കാരുണ്യ സ്പർശം – സീറോ പ്രോഫിറ്റ് ആന്റി കാൻസർ ഡ്രഗ്‌സ്’ പ്രത്യേക കൗണ്ടർ വഴിയാണ് മരുന്നുകൾ വിതരണം ചെയ്യുന്നത്. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ആഗസ്റ്റ് 29 ന് വൈകുന്നേരം 3.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും. തിരുവനന്തപുരം മെഡിക്കൽ കോളേജ് ഒ പി ബ്ലോക്ക് കാരുണ്യ ഫാർമസിയിൽ നടക്കുന്ന ചടങ്ങിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അധ്യക്ഷത വഹിക്കും.

വിലകൂടിയ കാൻസർ മരുന്നുകൾ ജനങ്ങൾക്ക് പരമാവധി വില കുറച്ച് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതിയ്ക്ക് തുടക്കമിടുന്നതെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. ആദ്യഘട്ടത്തിൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിലേയും തെരഞ്ഞെടുത്ത 14 കാരുണ്യ ഫാർമസികളിലെ കാരുണ്യ സ്പർശം കൗണ്ടറുകൾ വഴിയാണ് ഉയർന്ന വിലയുള്ള ആന്റി കാൻസർ മരുന്നുകൾ ലഭ്യമാക്കുക. 247 ബ്രാൻഡഡ് ഓങ്കോളജി മരുന്നുകളാണ് ലാഭമില്ലാതെ പ്രത്യേക കൗണ്ടർ വഴി ലഭ്യമാക്കുന്നത്. ഇതിനായി പ്രത്യേകം ജീവനക്കാരേയും നിയോഗിച്ചിട്ടുണ്ട്.

കാൻസർ ചികിത്സയ്ക്കുള്ള ബഹുഭൂരിപക്ഷം മരുന്നുകളും സീറോ പ്രോഫിറ്റായി ലഭ്യമാക്കുന്നു. ഇതിലൂടെ സംസ്ഥാനത്തെ കാൻസർ മരുന്ന് വിപണിയിൽ കേരള സർക്കാർ നിർണായക ഇടപെടലാണ് നടത്തുന്നത്. കുറഞ്ഞ വിലയ്ക്ക് മരുന്നുകൾ ലഭ്യമാക്കുന്നതിലൂടെ ചികിത്സാ ചെലവ് കുറയുന്നത് രോഗികൾക്ക് വളരെയേറെ ആശ്വാസമാകുന്നതാണ്. നിലവിൽ സംസ്ഥാനത്ത് 74 കാരുണ്യ ഫാർമസികളാണ് ഉള്ളത്. ഇന്ത്യയിലെ വിവിധ ബ്രാൻഡഡ് കമ്പനികളുടെ 7,000 ത്തോളം മരുന്നുകളാണ് ഏറ്റവും വിലകുറച്ച് കാരുണ്യ ഫാർമസികൾ വഴി നൽകുന്നത്. ഇത് കൂടാതെയാണ് കാൻസറിനുള്ള മരുന്നുകൾ പൂർണമായും ലാഭം ഒഴിവാക്കിയാണ് നൽകുന്നത്.

Also read: മാധ്യമങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി സ്പീക്കർ

മരുന്നുകൾ ലഭിക്കുന്ന കാരുണ്യ ഫാർമസികൾ:

  1. തിരുവനന്തപുരം മെഡിക്കൽ കോളേജ്
  2. ഗവ. കൊല്ലം വിക്ടോറിയ ആശുപത്രി
  3. പത്തനംതിട്ട ജനറൽ ആശുപത്രി
  4. ആലപ്പുഴ മെഡിക്കൽ കോളേജ്
  5. കോട്ടയം മെഡിക്കൽ കോളേജ്
  6. ഇടുക്കി നെടുങ്കണ്ടം താലൂക്ക് ആശുപത്രി
  7. എറണാകുളം മെഡിക്കൽ കോളേജ്
  8. തൃശൂർ മെഡിക്കൽ കോളേജ്
  9. പാലക്കാട് ജില്ലാ ആശുപത്രി
  10. മലപ്പുറം തിരൂർ ജില്ലാ ആശുപത്രി
  11. കോഴിക്കോട് മെഡിക്കൽ കോളേജ്
  12. മാനന്തവാടി ജില്ലാ ആശുപത്രി
  13. കണ്ണൂർ പരിയാരം മെഡിക്കൽ കോളേജ്
  14. കാസർഗോഡ് ജനറൽ ആശുപത്രി
Top