CMDRF

സ്വന്തം ശൈശവ വിവാഹം തടഞ്ഞ് മാതൃകയായി ഒമ്പതാം ക്ലാസുകാരി

വീട്ടിലെ ദാരിദ്ര്യം മുലം മറ്റ് മൂന്ന് സഹോദരിമാരെ അമ്മ ഇത്തരത്തിൽ കല്യാണം കഴിപ്പിച്ച് അയച്ചിരുന്നു

സ്വന്തം ശൈശവ വിവാഹം തടഞ്ഞ് മാതൃകയായി ഒമ്പതാം ക്ലാസുകാരി
സ്വന്തം ശൈശവ വിവാഹം തടഞ്ഞ് മാതൃകയായി ഒമ്പതാം ക്ലാസുകാരി

ബംഗളുരു: സ്വന്തം ശൈശവ വിവാഹം തടഞ്ഞ് മാതൃകയായി ഒമ്പതാം ക്ലാസുകാരി. കർണാടകയിലെ ബസവ കല്യാൺ താലൂക്കിലാണ് പതിനാലുകാരി സ്വന്തം ശൈശവ വിവാഹം തടഞ്ഞ് ധീരത കാണിച്ചത്. വീട്ടിലെ ദാരിദ്ര്യം മുലം മറ്റ് മൂന്ന് സഹോദരിമാരെ അമ്മ ഇത്തരത്തിൽ കല്യാണം കഴിപ്പിച്ച് അയച്ചിരുന്നു. അവർ അനുഭവിക്കുന്ന ദുരിതം കണ്ടതുമുതൽ ശൈശവ വിവാഹം പെൺകുട്ടി ശക്തമായി എതിർത്തിരുന്നു.

കുട്ടിയുടെ അച്ഛൻ നേരത്തെ മരിച്ചിരുന്നു. കർഷക തൊഴിലാളിയായ അമ്മയായിരുന്നു നാല് പെൺകുട്ടികളും ഒരു ആൺ കുട്ടിയും അടങ്ങുന്ന കുടുബത്തിന്റെ ഏക ആശ്രയം. സർക്കാരിൽ നിന്നും ലഭിക്കുന്ന ആനുകൂല്യങ്ങൾ കാരണം അവളെ അമ്മ പഠിക്കാനായി അയച്ചു. എന്നാൽ ദാരിദ്ര്യം കാരണം ഒമ്പത് മാതൃസഹോദരൻമാരിൽ 25 വയസുളളയാളുമായി അമ്മ മകളുടെ വിവാഹം ഉറപ്പിച്ചു. എന്നാൽ ഇത് എതിർത്ത പെൺകുട്ടി സ്വന്തം കാലിൽ നിലയുറപ്പിച്ച ശേഷമെ വിവാഹം കഴിക്കുകയുള്ളുവെന്ന് അറിയിച്ചു. എന്നാൽ പെൺകുട്ടിയുടെ എതിർപ്പ് വകവയ്ക്കാതെ അമ്മയും അമ്മാവനും കല്യാണം നടത്താൻ തീരുമാനിച്ചിരുന്നു.

അടുത്തിടെ തന്റെ സ്‌കൂളിലെത്തിയ ബാലവകാശ കമ്മീഷൻ അംഗം ശശിധർ കൊസാംബെ, ആരുടെയെങ്കിലും ഭാഗത്തുനിന്ന് ഏതെങ്കിലും തരത്തിലുള്ള പീഡനം അനുഭവപ്പെട്ടാൽ ചൈൽഡ് റൈറ്റ്‌സ് പ്രൊട്ടക്ഷൻ സെല്ലുമായി ബന്ധപ്പെടാൻ വിദ്യാർഥികളെ ഉപദേശിക്കുകയും ഹെൽപ് ലൈൻ നമ്പർ നൽകുകയും ചെയ്തിരുന്നു. തുടർന്ന് പെൺകുട്ടി ഹെൽപ്പ് ലൈനുമായി ബന്ധപ്പെടുകയും തഹസിൽദാർ ഉൾപ്പടെയുള്ളവർ പെൺകുട്ടിയുടെ ഗ്രാമത്തിലെത്തുകയും ശൈശവ വിവാഹം നടത്തുന്നതിന്റെ നിയമപരമായ പ്രത്യാഘാതങ്ങൾ അറിയിക്കുകയും ചെയ്തു. പ്രായപൂർത്തിയാകുന്നതുവരെ പെൺകുട്ടിയെ വിവാഹം കഴിപ്പിക്കില്ലെന്ന് അമ്മയെക്കൊണ്ട് പ്രതിജ്ഞയും എടുപ്പിച്ചു. ഹെൽപ്പ് ലൈനിൽ വിളിച്ച് വിവരം അറിയിച്ച പെൺകുട്ടിയെ അധികൃതർ അഭിനന്ദിച്ചു. എല്ലാമാസവും പെൺകുട്ടിക്ക് നാലായിരം രൂപ നൽകാൻ ജില്ലാ ശിശു സംരക്ഷണയൂണിറ്റിനോട് ബാലവകാശ കമ്മീഷൻ നിർദേശം നൽകി.

Top