ഓട്ടോ ഡ്രൈവര്‍ ശ്രീകാന്തിന്റെ കൊലപാതകത്തില്‍ പ്രതിയെ കണ്ടെത്താനാകാതെ പൊലീസ്

ഓട്ടോ ഡ്രൈവര്‍ ശ്രീകാന്തിന്റെ കൊലപാതകത്തില്‍ പ്രതിയെ കണ്ടെത്താനാകാതെ പൊലീസ്

കോഴിക്കോട്: വെള്ളയിലെ ഓട്ടോ ഡ്രൈവര്‍ ശ്രീകാന്തിന്റെ കൊലപാതകത്തില്‍ പ്രതിയെ കണ്ടെത്താനാകാതെ പൊലീസ്. സാക്ഷിമൊഴിയുടേയും സിസിടിവി ദൃശ്യങ്ങളുടേയും അടിസ്ഥാനത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരനെ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണ്. കൊലപാതകം നടന്ന് മണിക്കൂറുകള്‍ പിന്നിട്ടിട്ടും പ്രതിയെ കുറിച്ച് വ്യക്തമായ സൂചന പൊലീസിന് ലഭിച്ചിട്ടില്ല.

സംഭവത്തിനിടെ ഓട്ടോയില്‍ രണ്ടുപേരുണ്ടായിരുന്നു, അതില്‍ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഒരാള്‍ കടന്നുകളഞ്ഞുവെന്നായിരുന്നു പൊലീസ് അറിയിച്ചത്. സംഭവ സമയം ഓട്ടോയിലുണ്ടായിരുന്ന ജിതിന്‍ എന്നയാളെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. കൊലപാതകത്തില്‍ ഇയാള്‍ക്ക് പങ്കുണ്ടോ എന്ന കാര്യം വ്യക്തമായിട്ടില്ലെന്നാണ് പൊലീസ് അറിയിച്ചത്.ഓട്ടോയിലും തൊട്ട് അടുത്ത് കിടക്കുന്ന കാറിലും രക്തം കട്ട പിടിച്ച കറകള്‍ ഉണ്ട്. സംഘര്‍ഷം ഉണ്ടായതിന്റെ എല്ലാ സൂചനകളും പരിസരത്ത് കണ്ടെത്തിയിട്ടുണ്ട്. കൊലപാതകം നടന്നതിന്റെ സമീപത്തായി കത്തി കിടക്കുന്ന കാര്‍ ശ്രീകാന്തിന്റേതു തന്നെയാണ്. രണ്ടു ദിവസം മുന്നേ ഈ കാര്‍ ആരോ കത്തിച്ചതാണ്. അതുമായി കൊലപാതകത്തിന് ബന്ധമുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.ശ്രീകാന്ത് രാത്രി സംഭവ സ്ഥലത്താണ് കിടന്നിരുന്നത്, ഇയാള്‍ മദ്യപിച്ചിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു. രാവിലെ നാട്ടുകാരാണ് മൃതദേഹം കണ്ടത്. തുടന്ന് വെള്ളയില്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

ശ്രീകാന്തിനെ വെട്ടിയ ശേഷം ഒരാള്‍ വെള്ളയില്‍ ഹാര്‍ബര്‍ മേഖലയിലേക്ക് കടന്നുവെന്നു നാട്ടുകാര്‍ സംശയം പ്രകടിപ്പിച്ചിരുന്നു. ഇതെല്ലാം കണക്കിലെടുത്താണ് അന്വേഷണം നടക്കുന്നത്.ആഴത്തില്‍ കഴുത്തിനേറ്റ വെട്ടാണ് ശ്രീകാന്തിന്റെ മരണത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ഒരേ ആയുധം കൊണ്ട് തന്നെ ശരീരത്തില്‍ 15 ഓളം മുറിവുകളേല്‍പ്പിച്ചതായി റിപ്പോര്‍ട്ടിലുണ്ട്. ഇന്നലെ പുലര്‍ച്ചെയാണ് ശ്രീകാന്തിനെ പണിക്കര്‍ റോഡില്‍ വെച്ച് വെട്ടി കൊലപ്പെടുത്തിയത്.

Top