പാലക്കാട്: പാലക്കാട് സിപിഎം നേതാവിനെ മർദിച്ച പൊലിസുകാരന് സസ്‌പെന്‍ഷന്‍. മങ്കര സ്റ്റേഷനിലെ സീനിയർ സിപിഒ അജീഷിനെയാണ് ജില്ലാ പൊലീസ് മേധാവി സസ്‌പെന്‍ഡ് ചെയ്തത്. അതേസമയം, വിഷയത്തില്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ വകുപ്പുതല അന്വേഷണവും നടക്കും. മങ്കര ബ്രാഞ്ച് കമ്മിറ്റി അംഗം കെ ഹംസയ്ക്കാണ് മർദനമേറ്റത്. നേരത്തെ, പൊലീസുകാരനെതിരെ ദുർബല വകുപ്പാണ് ചുമത്തിയതെന്ന് ആക്ഷേപമുണ്ടായിരുന്നു. ഇതിനു പിന്നാലെ ലോക്കല്‍ കമ്മിറ്റി ഉള്‍പ്പെടെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
വെള്ളിയാഴ്ച വൈകീട്ട് ആറുമണിയോടെയായിരുന്നു സംഭവം. മങ്കര വെള്ളറോഡ് സെന്ററിന് സമീപത്തെ പെയിന്റ് കടയില്‍ ഇരിക്കുകയായിരുന്ന ഹംസയ്ക്കടുത്തേക്ക് പൊലീസുകാരനായ അജീഷെത്തിയത്. പേര് ചോദിച്ച ശേഷം യാതൊരു പ്രകോപനവുമില്ലാതെ തലങ്ങും വിലങ്ങും അടിക്കുകയായിരുന്നു. മുഖത്തും തലയ്ക്കും ഇടിച്ചെന്നും മദ്യപിച്ചെത്തിയാണ് മർദനമെന്നും ഹംസ പറഞ്ഞു. അജീഷ് മർദനം തുടരുന്നതിനിടെ കാറിലുണ്ടായിരുന്ന മറ്റു രണ്ടു പേർകൂടി കടയ്ക്കുളളിലേക്ക് ഇരച്ചെത്തി വീണ്ടും അടി തുടർന്നു. ക്രൂരമായി മർദിക്കുകയും മൂക്കിന്റെ പാലം പൊട്ടുകയും പല്ലിളകുകയും തലയ്ക്കും ഗുരുതരമായ പരിക്കാണ് ഹംസയ്ക്കുള്ളത്. സാരമായി പരിക്കേറ്റ ഹംസ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇത്രയും ക്രൂരമായ മർദനം നടന്നിട്ടും മെഡിക്കല്‍ റിപ്പോർട്ടുണ്ടായിട്ടും വധശ്രമം ഉള്‍പ്പെടെ വകുപ്പുകള്‍ ചുമത്താത്തതിനെതിരെ സിപിഎം മങ്കര ലോക്കല്‍ കമ്മിറ്റി രംഗത്തെത്തിയിരുന്നു. പ്രതിഷേധം ശക്തമാക്കിയതോടെ പൊലിസുകാരനെ സസ്‌പെന്‍ഡ് ചെയ്ത് ഉത്തരവിടുകയായിരുന്നു.