CMDRF

കാണാതായ വരനായുള്ള തിരച്ചിൽ നാലാം ദിവസവും ഊർജിതമായി തുടരുന്നു

അവസാനം വിളിച്ചപ്പോൾ സാധാരണ രീതിയിലാണ് സംസാരിച്ചതെന്നും ഒരു ലക്ഷം രൂപ സുഹൃത്തിൽ നിന്നും വാങ്ങിയിരുന്നുവെന്നും സഹോദരി പറഞ്ഞു

കാണാതായ വരനായുള്ള തിരച്ചിൽ നാലാം ദിവസവും ഊർജിതമായി തുടരുന്നു
കാണാതായ വരനായുള്ള തിരച്ചിൽ നാലാം ദിവസവും ഊർജിതമായി തുടരുന്നു

മലപ്പുറം: വിവാഹം നടക്കാനിരിക്കെ കാണാതായ വരനായുള്ള തിരച്ചിൽ നാലാം ദിവസവും ഊർജിതമായി തുടരുകയാണ് പൊലീസ്. പള്ളിപ്പുറം കുരുന്തല വീട്ടിൽ വിഷ്ണുജിത്തി(30)നെയാണ് കാണാതായത്. അവസാനം വിളിച്ചപ്പോൾ സാധാരണ രീതിയിലാണ് സംസാരിച്ചതെന്നും ഒരു ലക്ഷം രൂപ സുഹൃത്തിൽ നിന്നും വാങ്ങിയിരുന്നുവെന്നും സഹോദരി പറഞ്ഞു. യുവാവ് കഞ്ചിക്കോട് നിന്നും പാലക്കാട്ടേക്ക് ബസ് കയറിയതായാണ് സുഹൃത്തിൽ നിന്നും അവസാനം ലഭിച്ച വിവരമെന്നും സഹോദരി കൂട്ടിച്ചേർത്തു.

‘പാലക്കാട് നിന്ന് കോയമ്പത്തൂരിലേക്കുള്ള ബസ് കയറിപ്പോയെന്നാണ് പൊലീസ് അവസാനമായി പറഞ്ഞത്. അവരിപ്പോൾ കോയമ്പത്തൂർ കേന്ദ്രീകരിച്ച് അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നാണ് പറഞ്ഞിട്ടുള്ളത്. നാലാം തീയതി രാത്രി എട്ടേകാലിനാണ് അവസാനം എന്നെ വിളിക്കുന്നത്. ഞങ്ങൾ ആ സമയം മഞ്ചേരിയിലായിരുന്നു. സാധാരണരീതിയിൽ തന്നെയാണ് സംസാരിച്ചത്. അതിനുശേഷം അവന്റെ ഫോൺ സ്വിച്ച് ഓഫ് ആയി. പിറ്റേദിവസം രാവിലെയായിട്ടും അവനെ കാണാനില്ലായിരുന്നു. ഫോൺ അപ്പോഴും സ്വിച്ച് ഓഫായിരുന്നു. അങ്ങനെ പലയിടത്ത് അന്വേഷിച്ചപ്പോഴാണ് പാലക്കാട് ഒരു സുഹൃത്ത് ഉണ്ടെന്ന് അറിയുന്നത്.

അയാളുടെ നമ്പർ സംഘടിപ്പിച്ച് അയാളെ വിളിച്ചു. വിഷ്ണു കാണാൻ വന്നിരുന്നതായും ഒരുലക്ഷം രൂപ റെഡിയാക്കി നൽകിയെന്നും സുഹൃത്തായ ശരത് പറഞ്ഞു. ഒരു ലക്ഷം വാങ്ങി കഞ്ചിക്കോട് നിന്ന് പാലക്കാട്ടേക്ക് ബസ് കയറിയെന്നും സ്റ്റേഡിയം സ്റ്റാൻഡിൽ ഇറങ്ങിയെന്നും ശരത് പറഞ്ഞിരുന്നു. അതിനുശേഷം അവനെയും വിളിച്ചിട്ടില്ല. അത്രയും കാര്യങ്ങളെ അവനും അറിയൂ. വിവാഹാവാശ്യത്തിനുള്ള സാധനങ്ങൾ വാങ്ങാൻ നാലാം തീയതി വിഷ്ണു പതിനായിരം രൂപ എന്റെ അക്കൗണ്ടിലേക്ക് അയച്ചിരുന്നു. അപ്പോഴും പണം വാങ്ങിയ കാര്യമോ എത്ര പണം കയ്യിൽ ഉണ്ടെന്നോ പറഞ്ഞിരുന്നില്ല’, സഹോദരി പറഞ്ഞു.

Also read: വിഷ്ണുജിത്തിന്റെ തിരോധാനം ; അവസാന ടവർ ലൊക്കേഷൻ പുതുശേരിക്ക് സമീപം

സെപ്റ്റംബർ എട്ടിനായിരുന്നു വിഷ്ണുജിത്തിന്റെ വിവാഹം നിശ്ചയിച്ചിരുന്നത്. ഈ മാസം നാലിനാണ് യുവാവ് പാലക്കാട് പോയത്. അതിനു ശേഷം വീ‌ട്ടിൽ തിരിച്ചെത്തിയിട്ടില്ല. കുറച്ച് പണം റെഡിയാക്കാനുണ്ടെന്ന് പറഞ്ഞാണ് ബുധനാഴ്ച്ച പോയതെന്ന് വിഷ്ണുജിത്തിന്റെ സഹോദരി ജസ്‌ന പറഞ്ഞിരുന്നു. അന്ന് എട്ടു മണിക്ക് വിവാഹം കഴിക്കാൻ പോകുന്ന പെൺകുട്ടിയെയും, സുഹൃത്തിനെയും വിഷ്ണു വിളിച്ചിരുന്നു. ചെറിയ പ്രശ്നം ഉണ്ട്, അത് തീർത്തിട്ട് വരാം എന്ന് പറഞ്ഞു. എന്താണ് പ്രശ്നമെന്ന് പറഞ്ഞില്ലെന്നും സഹോദരി പറഞ്ഞു. താലി മാലയും മോതിരവും മാത്രമാണ് വാങ്ങാൻ ബാക്കിയുണ്ടായിരുന്നത്. മറ്റ് പ്രശ്നങ്ങൾ ഉള്ളതായി അറിയില്ലെന്നും സഹോദരി പറഞ്ഞു.

Top