സെപ്റ്റിക് ടാങ്കില്‍ കല്ല് പോലും പൊടിയുന്ന കെമിക്കലുണ്ടായിരുന്നു, പ്രതികരണവുമായി മാന്നാറില്‍ മൃതദേഹാവശിഷ്ടം കുഴിച്ചെടുത്ത സോമന്‍

സെപ്റ്റിക് ടാങ്കില്‍ കല്ല് പോലും പൊടിയുന്ന കെമിക്കലുണ്ടായിരുന്നു, പ്രതികരണവുമായി മാന്നാറില്‍ മൃതദേഹാവശിഷ്ടം കുഴിച്ചെടുത്ത സോമന്‍

ആലപ്പുഴ: സെപ്റ്റിക് ടാങ്കില്‍ ശരീരാവശിഷ്ടങ്ങള്‍ നശിക്കാനുള്ള മാരക കെമിക്കല്‍ ഒഴിച്ചിരുന്നെന്ന് മാന്നാറില്‍ മൃതദേഹം കുഴിച്ചെടുത്ത സോമന്‍ പറഞ്ഞു. അസ്ഥികഷ്ണങ്ങളും, വസ്ത്രവും, മുടിയിലിടുന്ന ക്ലിപ്പും സെപ്റ്റിക് ടാങ്കില്‍ നിന്നു കണ്ടെത്തി. സെപ്റ്റിക് ടാങ്കിനു മുകളില്‍ പഴയ വീടിന്റെ അവശിഷ്ടങ്ങള്‍ ഇട്ട് മൂടിയ നിലയില്‍ ആയിരുന്നെന്നും അദ്ദേഹം പറഞ്ഞു. സെപ്റ്റിക് ടാങ്കിന്റെ പുറത്താണ് വീട് പൊളിച്ചതിന്റെ അവശിഷ്ടങ്ങള്‍ കൊണ്ടുപോയി ഇട്ടിരുന്നു, പൊതുവെ ആരും അങ്ങനെ ചെയ്യാറില്ല, ദുരൂഹതയുള്ളതുകൊണ്ടാവാം അങ്ങനെ ചെയ്തതെന്നും, മാന്തി നോക്കിയപ്പോള്‍ കുറേ കെമിക്കല്‍ ഇറക്കിയിട്ടുണ്ട്, കല്ല് പോലും പൊടിഞ്ഞു പോകുന്ന തരത്തിലുള്ള കെമിക്കലാണെന്നും സോമന്‍ പറഞ്ഞു. ഇലന്തൂര്‍ നരബലി കേസില്‍ ഉള്‍പ്പെടെ പൊലീസിനെ സഹായിച്ചയാളാണ് സോമന്‍.

മാന്നാറില്‍ 15 വര്‍ഷം മുന്‍പ് കാണാതായ കലയെ കൊലപ്പെടുത്തിയത് യുവതിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് എന്നാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. കേസില്‍ കലയുടെ ഭര്‍ത്താവ് അനിലാണ് ഒന്നാം പ്രതി. പെരുമ്പുഴ പാലത്തില്‍ വച്ച് അനിലും രണ്ടും മൂന്നും നാലും പ്രതികളും ചേര്‍ന്ന് കലയെ കൊലപ്പെടുത്തിയെന്നാണ് കേസ്. ശേഷം മാരുതി കാറില്‍ മൃതദേഹം കൊണ്ടുപോയി മറവ് ചെയ്തു. പിന്നീട് തെളിവെല്ലാം പ്രതികള്‍ നശിപ്പിച്ചു. ജിനു, സോമന്‍, പ്രമോദ് എന്നിവര്‍ യഥാക്രമം 2,3,4 പ്രതികളായ കേസില്‍ എല്ലാവര്‍ക്കുമെതിരെ കൊലക്കുറ്റം ചുമത്തി. എന്നാല്‍ പ്രതികള്‍ എങ്ങനെയാണ് കലയെ കൊലപ്പെടുത്തിയതെന്നോ എവിടെയാണ് മറവ് ചെയ്തതെന്നോ എഫ്‌ഐആറില്‍ പറയുന്നില്ല. 2009 ലാണ് സംഭവം നടന്നത്.

പതിനഞ്ച് വര്‍ഷം മുന്‍പുള്ള തിരോധാന കേസിലാണ് ഇപ്പോള്‍ സത്യം മറനീക്കി പുറത്തുവരുന്നത്. അനിലിന്റെ സുഹൃത്തുക്കളെയും ബന്ധുക്കളെയും കസ്റ്റഡിയിലെടുത്ത പൊലീസ് മൃതദേഹം കുഴിച്ചിട്ടെന്ന സംശയത്തില്‍ മാന്നാറിലെ വീടിന്റെ സെപ്റ്റിക് ടാങ്ക് തുറന്ന് പരിശോധിച്ചു. മൃതദേഹത്തിന്റെ അവശിഷ്ടങ്ങളെന്ന് സംശയിക്കുന്ന തരത്തിലുള്ള ചില വസ്തുക്കള്‍ സെപ്റ്റിക് ടാങ്കില്‍ നിന്നും കിട്ടി. ശാസ്ത്രീയ പരിശോധനകള്‍ക്ക് ശേഷം മാത്രമേ കേസില്‍ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാവുകയുള്ളൂവെന്ന് പൊലീസ് അറിയിച്ചു.

Top