CMDRF

42 സ്ത്രീകളെ കൊലപ്പെടുത്തിയ ‘സീരിയല്‍ കില്ലര്‍’, ദുരൂഹത ഒഴിയുന്നില്ല

42 സ്ത്രീകളെ കൊലപ്പെടുത്തിയ ‘സീരിയല്‍ കില്ലര്‍’, ദുരൂഹത ഒഴിയുന്നില്ല
42 സ്ത്രീകളെ കൊലപ്പെടുത്തിയ ‘സീരിയല്‍ കില്ലര്‍’, ദുരൂഹത ഒഴിയുന്നില്ല

നെയ്‌റോബി: കെനിയയുടെ തലസ്ഥാന നഗരമായ നെയ്‌റോബിയിലെ സുപ്രധാന പൊലീസ് ചെക്ക് പോസ്റ്റിനു സമീപത്തെ മാലിന്യക്കുമ്പാരത്തില്‍ നിന്ന് മാത്രം കണ്ടെത്തിയത് 9 മൃതദേഹങ്ങള്‍. മൂന്നു ദിവസത്തിനുശേഷം സമീപത്തെ ബാറില്‍നിന്നും പ്രതിയെന്നു സംശയിക്കുന്ന കോളിന്‍സ് ജുമൈസി ഖലുഷ അറസ്റ്റിലായി. തന്റെ ഭാര്യയെ ഉള്‍പ്പെടെ 42 സ്ത്രീകളെ കൊലപ്പെടുത്തിയതായി കോളിന്‍സ് കുറ്റസമ്മതം നടത്തിയെന്നാണ് പൊലീസ് പറയുന്നത്. കെനിയയിലെ ക്രൂരനായ ‘സീരിയല്‍ കില്ലറെ’ പിടികൂടിയതായി പൊലീസ് അവകാശപ്പെടുമ്പോള്‍, എതിര്‍വാദങ്ങളും ഉയര്‍ന്നു വരുന്നുണ്ട്.

പൊലീസ് ചെക്ക്‌പോസ്റ്റിനു തൊട്ടുസമീപത്തു നടന്ന സംഭവം എന്തുകൊണ്ട് അധികൃതര്‍ അറിയാതെ പോയെന്നാണു പ്രദേശവാസികള്‍ ചോദിക്കുന്നത്, മര്‍ദിച്ചാണ് കുറ്റസമ്മതം നടത്തിയതെന്ന് കോളിന്‍സിന്റെ അഭിഭാഷകന്‍ പ്രതികരിച്ചു. നെയ്‌റോബിയിലെ മുകുറു ക്വാ എന്‍ജെംഗ പൊലീസ് സ്റ്റേഷനു 100 മീറ്റര്‍ മാത്രം അകലെയുള്ള വലിയ മാലിന്യ കൂമ്പാരത്തില്‍നിന്നാണു കഴിഞ്ഞ വെള്ളിയാഴ്ച 9 മൃതദേഹങ്ങള്‍ കണ്ടെടുത്തത്. കാണാതായ ജോസഫിന്‍ ഒവിനോ എന്ന യുവതിയുടെ ബന്ധുക്കളിലൊരാള്‍ മൃതദേഹം കിടക്കുന്ന സ്ഥലം ‘സ്വപ്നം കണ്ടതായാണ്’ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സ്വപ്നത്തില്‍ വന്നയാളുടെ നിര്‍ദേശപ്രകാരം മാലിന്യത്തില്‍ നാട്ടുകാരും ബന്ധുക്കളും പരിശോധന നടത്തി. തുടര്‍ന്നു നൈലോണ്‍ ചാക്കുകളില്‍ കെട്ടി ഉപേക്ഷിച്ച ഒന്‍പതു മൃതദേഹങ്ങള്‍ കണ്ടെത്തിയതായും മാധ്യമങ്ങള്‍ പറയുന്നു.

പൊലീസിന്റെ ഭാഗത്തു ഗുരുതര വീഴ്ചയുണ്ടായതായി ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് മുകുറു ക്വാ എന്‍ജെംഗ സ്റ്റേഷനിലെ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയതായി ആക്ടിങ് പൊലീസ് മേധാവി ഡഗ്ലസ് കഞ്ച അറിയിച്ചു. പൊലീസുകാരെ ചോദ്യം ചെയ്തിട്ടില്ല. വ്യത്യസ്ത കാലഘട്ടങ്ങളിലായി മരണപ്പെട്ട 18 നും 33 നും ഇടയില്‍ പ്രായമുള്ള യുവതികളുടെ മൃതദേഹങ്ങളാണു കണ്ടെത്തിയതെന്നു പൊലീസ് പറയുന്നു. രണ്ടു വര്‍ഷത്തിനിടെ നടത്തിയ കൊലപാതകങ്ങളാകാം എന്നാണ് നിഗമനം.

എന്നാല്‍ എപ്പോഴാണു മൃതദേഹങ്ങള്‍ ഇവിടെ ഉപേക്ഷിച്ചതെന്നോ മറ്റ് മൃതദേഹങ്ങള്‍ എവിടെയാണെന്നോ പൊലീസിനു വിവരം ലഭിച്ചിട്ടില്ല. കണ്ടെടുത്ത മൃതദേഹങ്ങളില്‍ ഒരാളെ മാത്രമേ ഇതുവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടുള്ളൂ. ജൂണ്‍ 28 നു കാണാതായതായി പരാതി ലഭിച്ചിട്ടുള്ള 24 വയസ്സുകാരി റോസ്ലിന്‍ ഒന്‍ഗോഗോയുടെ മൃതദേഹം ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. മുകുറുവില്‍ കാണാതായ ചിലരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയെന്ന വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സ്ഥലത്തെത്തിയ മാതാപിതാക്കളാണ് ആളെ തിരിച്ചറിഞ്ഞത്.

കണ്ടെത്തിയ മൃതദേഹങ്ങള്‍ക്കിടയില്‍നിന്നു ഖലുഷയുടെ ഭാര്യയുടെ തിരിച്ചറിയല്‍ കാര്‍ഡു ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഖലുഷയുടെ കൊലപാതക പരമ്പര ആരംഭിക്കുന്നത് ഭാര്യയെ കൊലപ്പെടുത്തിയാണെന്ന നിഗമനത്തില്‍ പൊലീസ് എത്തിയത്. പിന്നീടു നടത്തിയ ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചതായും പൊലീസ് പറഞ്ഞു.

Top