CMDRF

ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവരെ ചേര്‍ത്തു നിര്‍ത്തി തിരുവനന്തപുരം നഗരസഭ

ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവരെ ചേര്‍ത്തു നിര്‍ത്തി തിരുവനന്തപുരം നഗരസഭ
ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവരെ ചേര്‍ത്തു നിര്‍ത്തി തിരുവനന്തപുരം നഗരസഭ

തിരുവനന്തപുരം: ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്നവർക്ക് പിന്തുണയുമായി തിരുവനന്തപുരം നഗരസഭയുടെ പദ്ധതികൾ. ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്നവരുടെ സ്ഥിതിവിവര കണക്കുകളുടെ അടിസ്ഥാനത്തില്‍ ഓരോരുത്തരും നേരിടുന്ന വെല്ലുവിളികള്‍ എന്തൊക്കെയാണ് എന്ന് തിരിച്ചറിഞ്ഞ്, അതിന് ഹ്രസ്വകാല – ദീര്‍ഘകാല അടിസ്ഥാനത്തില്‍ പ്രായോഗികപരിഹാരം കാണുന്നതിനുള്ള നടപടികള്‍ സ്വീകരിച്ച് തുടങ്ങിയെന്ന് മേയര്‍ ആര്യ രാജേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു. തലസ്ഥാനനഗരം സ്മാര്‍ട്ടാകുമ്പോള്‍ സ്മാര്‍ട്ടാകാത്തതായി ആരുമുണ്ടാകരുത് എന്നതാവണം നമ്മുടെ ലക്ഷ്യം. എല്ലാവരെയും ചേര്‍ത്ത് പിടിച്ച് നമ്മള്‍ നമ്മുടെ നഗരത്തെ ലോകോത്തരമാക്കും. അതിന് വേണ്ടിയുള്ള എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും എന്ത് സഹായത്തിനും മേയര്‍ എന്ന നിലയില്‍ ഞാനും നഗരസഭയും എപ്പോഴും കൂടെയുണ്ടാകും എന്ന് ഉറപ്പു നല്‍കുന്നെന്നും മേയറുടെ കുറിപ്പില്‍ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

കുഞ്ഞുങ്ങള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ഭിന്നശേഷി വിഭാഗത്തിലെ എല്ലാവരെയും സമൂഹത്തിന്റെ മുഖ്യധാരയില്‍ എത്തിക്കുന്നതിനും യാതൊരുവിധത്തിലുമുള്ള വേര്‍തിരിവില്ലാതെ തുല്യ പങ്കാളിത്തവും അവസരവും ലഭ്യമാക്കാന്‍ ഉതകുന്ന പദ്ധതികളും പരിപാടികളും ആവിഷ്‌കരിച്ച് നടപ്പാക്കുക എന്നതാണ് നഗരസഭ ഭരണസമിതി ലക്ഷ്യം വയ്ക്കുന്നത്. ഇത്തരത്തിലുള്ള നിരവധി ഇടപെടലുകള്‍ നടത്തിയതിന്റെ ഫലമായി കേരളത്തിലെ ഏറ്റവും മികച്ച ഭിന്നശേഷി സൗഹൃദ തദ്ദേശസ്ഥാപനത്തിനുള്ള അംഗീകാരം തിരുവനന്തപുരം നഗരസഭയ്ക്ക് ലഭിച്ചു.

ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്നവരുടെ കൃത്യമായ സ്ഥിതിവിവര കണക്കുകളുടെ അടിസ്ഥാനത്തില്‍ ഓരോരുത്തരും നേരിടുന്ന വെല്ലുവിളികള്‍ എന്തൊക്കെയാണ് എന്ന് തിരിച്ചറിഞ്ഞ്, അതിന് ഹ്രസ്വകാല – ദീര്‍ഘകാല അടിസ്ഥാനത്തില്‍ പ്രായോഗികപരിഹാരം കാണുന്നതിനുള്ള നടപടികള്‍ സ്വീകരിച്ച് വരികയാണ്.

കഴിഞ്ഞ രണ്ട് സാമ്പത്തിക വര്‍ഷത്തില്‍ മാത്രം 21 പേര്‍ക്ക് ഇലക്ട്രോണിക് വീല്‍ചെയറും, 14 വീല്‍ചെയറും, 77 സൈഡ് വീല്‍ ഘടിപ്പിച്ച സ്‌കൂട്ടറുകളും, 53 പേര്‍ക്ക് കോക്ലിയര്‍ ഇമ്പ്‌ലാന്റേഷനും, ഒമ്പത് പേര്‍ക്ക് ഹിയറിങ് എയ്ഡും വിതരണവും നടത്തുവാന്‍ കഴിഞ്ഞിട്ടുണ്ട്. നമ്മുടെ നഗരത്തിലെ എല്ലാ ഭിന്നശേഷിക്കാരും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തുകയും മികവാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പ്രാപ്തരാവുകയും ചെയ്യട്ടെ എന്നും ആശംസിക്കുന്നു.

തലസ്ഥാനനഗരം സ്മാര്‍ട്ടാകുമ്പോള്‍ സ്മാര്‍ട്ടാകാത്തതായി ആരുമുണ്ടാകരുത് എന്നതാവണം നമ്മുടെ ലക്ഷ്യം. എല്ലാവരെയും ചേര്‍ത്ത് പിടിച്ച് നമ്മള്‍ നമ്മുടെ നഗരത്തെ ലോകോത്തരമാക്കും. അതിന് വേണ്ടിയുള്ള എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും എന്ത് സഹായത്തിനും മേയര്‍ എന്ന നിലയില്‍ ഞാനും നഗരസഭയും എപ്പോഴും കൂടെയുണ്ടാകും എന്ന് ഉറപ്പു നല്‍കുന്നു.

Top