പുണെ: പാർക്കിങ് ഏരിയയിലെ മാലിന്യക്കുഴിയിൽ വീണ് ട്രക്കും ഇരുചക്ര വാഹനങ്ങളും. ജനത്തിരക്കേറിയ ബുധ്‌വാർ പേഠ് മേഖലയിലെ സമാധാൻ ചൗക്കിലെ സിറ്റി പോസ്റ്റ് ഓഫിസിന്റെ പാർക്കിങ് ഗ്രൗണ്ടിന് അടിയിലുണ്ടായിരുന്ന കുഴിയിലേക്കാണ് പുണെ മുനിസിപ്പാലിറ്റിയുടെ ട്രക്കും രണ്ട് ഇരുചക്ര വാഹനങ്ങളും വീണത്. സംഭവം നടന്നത് വെള്ളിയാഴ്ച വൈകിട്ട് നാലുമണിയോടെയാണ്.
അപകടത്തിൽപ്പെട്ടത് ബുധ്‌വാർ പേഠിലെ ഓടകൾ വൃത്തിയാക്കുന്നതിനായി മുനിസിപ്പാലിറ്റി ജീവനക്കാർ പോയ ട്രക്കാണ്. ഓടകൾ വൃത്തിയാക്കാനായി പോകുമ്പോൾ പോസ്റ്റ് ഓഫിസ് വളപ്പിലെ പാർക്കിങ് ഗ്രൗണ്ടിലെ ടൈലുകൾ അടർന്നുമാറി 25 അടിയോളം താഴ്ചയുള്ള കുഴിയിലേക്ക് വാഹനം പെട്ടെന്ന് പതിക്കുകയായിരുന്നു. ട്രക്ക് ഡ്രൈവർ പെട്ടെന്ന് വാഹനത്തിനുള്ളിൽനിന്ന് ചാടിയിറങ്ങി രക്ഷപ്പെട്ടു. ഇതിനു പിന്നാലെ സമീപം പാർക്ക് ചെയ്തിരുന്ന രണ്ട് ഇരുചക്രവാഹനങ്ങളും കുഴിയിൽ പതിച്ചു.
Also Read: രാഹുല്‍ ഗാന്ധിക്കെതിരെ കേസ്
കുഴി രൂപപ്പെട്ടതിന്റെ കാരണം അവ്യക്തമായി തുടരുന്നു…
അഗ്നിരക്ഷാസേന സംഘം ഉടൻ സ്ഥലത്തെത്തി ക്രെയിൻ ഉപയോഗിച്ചാണ് ഈ വാഹനങ്ങൾ പുറത്തെടുത്തത്. അതേസമയം പെട്ടെന്ന് ഭൂമിക്കടിയിൽ എന്ത് സമ്മർദം കാരണമാണ് തറയോടുകൾ പൊളിഞ്ഞതെന്ന് മനസിലാകുന്നില്ലെന്ന് അഗ്നിരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു. അപകടം നടന്ന സ്ഥലത്ത് വിള്ളലും കുഴികളും ഒന്നുമുണ്ടായിരുന്നില്ലെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
Also Read: ഷിരൂര്‍ മണ്ണിടിച്ചില്‍; തടിക്കഷ്ണം കണ്ടെത്തി
പ്രാഥമിക നിഗമനത്തിൽ നേരത്തെ ഇവിടെയുണ്ടായിരുന്ന കിണറിനു മുകളിലായിട്ടാകും പാർക്കിങ് ഏരിയ നിർമിച്ചതെന്നാണ് മനസിലാകുന്നതെന്ന് പുണെ മുൻസിപ്പൽ കമ്മിഷണർ രാജേന്ദ്ര ഭോസാലെ പറഞ്ഞു.