CMDRF

ദേവസ്വം ബെഞ്ചിനെതിരെ ഹൈക്കോടതി ഹർജി നൽകിയിട്ടില്ല; നടക്കുന്നത് തെറ്റായ പ്രചാരണം

നിയമസഭ പാസാക്കിയ നിയമങ്ങളും ചട്ടങ്ങളും പ്രകാരം ദേവസ്വം ബോർഡ് കമ്മിഷണറെ നിയമിക്കാനുള്ള അധികാരം തങ്ങൾക്ക് ആണെന്നാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് വാദിക്കുന്നത്.

ദേവസ്വം ബെഞ്ചിനെതിരെ ഹൈക്കോടതി ഹർജി നൽകിയിട്ടില്ല; നടക്കുന്നത് തെറ്റായ പ്രചാരണം
ദേവസ്വം ബെഞ്ചിനെതിരെ ഹൈക്കോടതി ഹർജി നൽകിയിട്ടില്ല; നടക്കുന്നത് തെറ്റായ പ്രചാരണം

കൊച്ചി: ഹൈക്കോടതി ദേവസ്വം ബെഞ്ചിനെതിരെയല്ല സുപ്രീംകോടതിയ സമീപിച്ചതെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്. ഇന്നലെ ഹർജി നൽകിയതിന് പിന്നാലെ തെറ്റായ ചില പ്രചരണങ്ങള്‍ നടക്കുന്നതായി ദേവസ്വം ബോർഡ് വാർത്താക്കുറിപ്പിൽ വിശദീകരിച്ചു. ദേവസ്വം കമ്മീഷണറെ നിയമിക്കുന്നതിന് ഹൈക്കോടതിയുടെ മുൻകൂർ അനുമതി വേണമെന്ന ദേവസ്വം ബഞ്ചിൻെറ ഉത്തരവിനെതിരെയാണ് അപ്പീൽ നൽകിയതെന്ന് ദേവസ്വം ബോർഡ് വിശദീകരിച്ചു.

തിരുവിതാംകൂർ ദേവസ്വം ബോർഡ് കമ്മിഷണറായി ആഭ്യന്തര വകുപ്പ് അഡീഷണൽ സെക്രട്ടറി സി.വി.പ്രകാശിനെ നിയമിച്ച ഹൈക്കോടതി ദേവസ്വം ബെഞ്ച് ഉത്തരവിന് എതിരെയാണ് ദേവസ്വം ബോർഡ് സുപ്രീം കോടതിയെ സമീപിച്ചത്. നിയമസഭ പാസാക്കിയ നിയമങ്ങളും ചട്ടങ്ങളും പ്രകാരം ദേവസ്വം ബോർഡ് കമ്മിഷണറെ നിയമിക്കാനുള്ള അധികാരം തങ്ങൾക്ക് ആണെന്നാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് വാദിക്കുന്നത്. എന്നാൽ ഭരണഘടനയുടെ 226-ാം അനുച്ഛേദം നൽകുന്ന അധികാരം ഉപയോഗിച്ച് നിയമങ്ങളിലെയും ചട്ടങ്ങളിലെയും വ്യവസ്ഥകൾ മാറ്റി എഴുതാനാണ് കേരള ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ച് ശ്രമിക്കുന്നതെന്ന് ദേവസ്വം ബോർഡ് കുറ്റപ്പെടുത്തുന്നു.

Also Read: നിയമസഭാ സമ്മേളനം ഒക്ടോബർ നാല് മുതൽ

ജസ്റ്റിസുമാരായ അനിൽ നരേന്ദ്രൻ, ഹരിശങ്കർ വി. മേനോൻ എന്നിവർ അടങ്ങിയ ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ചാണ് സ്വമേധയാ എടുത്ത കേസിൽ സി.വി. പ്രകാശിനെ ദേവസ്വം കമ്മിഷണറായി നിയമിച്ചത്. എന്നാൽ ദേവസ്വം ബെഞ്ചിന്റെ ഈ നടപടി ജുഡീഷ്യൽ അച്ചടക്കത്തിന്റെ ലംഘനമാണെന്ന ഗുരുതര ആരോപണവും തിരുവിതാംകൂർ ദേവസ്വം ബോർഡ് ഹർജിയിൽ ഉന്നയിച്ചിട്ടുണ്ട്. തിരുവിതാംകൂർ കൊച്ചി ഹിന്ദു മത സ്ഥാപന നിയമത്തിന്റെ 13 ബി വകുപ്പിനെ സംബന്ധിച്ച് 2019 ൽ കേരള ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവിന്റെ ലംഘനമാണ് ഇപ്പോഴത്തെ ദേവസ്വം ബെഞ്ചിന്റെ ഉത്തരവെന്നും ബോർഡ് തങ്ങളുടെ ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Top