മോസ്കോ: റഷ്യയിലെ കുർസ്‌കിലെ അതിർത്തി മേഖലയിൽ 30 കിലോമീറ്റർ ഉൾപ്രദേശത്തേക്ക് യുക്രെയിൻ സൈന്യം കടന്നുകയറിയെന്ന് സ്ഥിരീകരണം. അതേസമയം ടോൽപിനോ, ഒബ്ഷ്ചീ കൊളോഡസ് എന്നീ ഗ്രാമങ്ങൾക്ക് സമീപം യുക്രെയിൻ സൈന്യവുമായി ഏറ്റുമുട്ടൽ തുടരുകയാണെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. യുക്രെയിൻ നടത്തിയ മിന്നലാക്രമണത്തിന് മറുപടിയായി കീവ് അടക്കമുള്ള യുക്രെയിൻ നഗരങ്ങളിലേക്ക് റഷ്യ ഇന്നലെ പുലർച്ചെ മിസൈലാക്രമണം നടത്തി. കീവിൽ രണ്ട് പേർ കൊല്ലപ്പെട്ടു. എന്നാൽ കുർസ്‌കിലെ ചില പ്രദേശങ്ങളുടെ നിയന്ത്രണം നേടിയെന്ന് യുക്രെയിൻ സൈന്യം അവകാശപ്പെട്ടെങ്കിലും റഷ്യ ഇതുവരെ അത് അംഗീകരിച്ചിട്ടില്ല. കുർസ്‌കിൽ നിന്ന് 76,000ത്തിലേറെ പേരെ റഷ്യ കഴിഞ്ഞ ദിവസം ഒഴിപ്പിച്ചിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയാണ് ആയിരത്തോളം യുക്രെയിൻ സൈനികർ ടാങ്കുകളും കവചിത വാഹനങ്ങളുമായി അതിർത്തി കടന്ന് കുർസ്‌കിലേക്ക് പ്രവേശിച്ചത്.