CMDRF

നാല് വര്‍ഷത്തിന് ശേഷം പലിശ നിരക്ക് കുറച്ച് അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് ബാങ്ക്

ബാങ്ക് വായ്പകളെടുത്തവര്‍ക്ക് ആശ്വാസമേകുന്ന നടപടിയാണിത്.

നാല് വര്‍ഷത്തിന് ശേഷം പലിശ നിരക്ക് കുറച്ച് അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് ബാങ്ക്
നാല് വര്‍ഷത്തിന് ശേഷം പലിശ നിരക്ക് കുറച്ച് അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് ബാങ്ക്

ന്യൂയോര്‍ക്ക്: അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് ബാങ്ക് പലിശ നിരക്ക് അര ശതമാനം കുറച്ചു. നാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഫെഡ് കേന്ദ്ര പലിശ നിരക്ക് കുറക്കുന്നത്. ഇതോടെ 4.75-5 ശതമാനത്തിലേക്ക് പലിശ നിരക്കുകള്‍ താഴ്ന്നു. ഏറെക്കാലമായി പ്രതീക്ഷിച്ചിരുന്ന തീരുമാനമാണ് ഫെഡ് ചെയര്‍മാന്‍ ജെറോം പവല്‍ പ്രഖ്യാപിച്ചത്. ബാങ്ക് വായ്പകളെടുത്തവര്‍ക്ക് ആശ്വാസമേകുന്ന നടപടിയാണിത്. കുറഞ്ഞ പലിശയ്ക്ക് ബാങ്കുകളില്‍ നിന്ന് വായ്പ ലഭിച്ചു തുടങ്ങുകയും ചെയ്യും.

സാമ്പത്തിക മേഖല ഉത്തേജിപ്പിക്കാനുള്ള തീരുമാനമെന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് പലിശ നിരക്ക് കുറച്ചിരിക്കുന്നത്. പണപ്പെരുപ്പം രണ്ട് ശതമാനത്തിലേക്ക് കുറയുന്നത് കണക്കിലെടുത്താണ് തീരുമാനമെന്നും ഫെഡറല്‍ റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം ഗവര്‍ണര്‍ മിഷേല്‍ ബോമാന്‍ തീരുമാനത്തില്‍ വിയോജിപ്പ് രേഖപ്പെടുത്തി. കാല്‍ ശതമാനം നിരക്ക് മാത്രം വെട്ടിക്കുറച്ചാല്‍ മതിയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 11-1 എന്ന നിലയിലാണ് ഫെഡ് തീരുമാനം പാസായത്.

ഈ വര്‍ഷാവസാനത്തോടെ ഫെഡ് പലിശ നിരക്കില്‍ അര ശതമാനം കുറവ് കൂടി വരുത്തുമെന്ന് സാമ്പത്തിക വിദഗ്ധര്‍ പ്രതീക്ഷിക്കുന്നു. 2025-ല്‍ ഒരു ശതമാനം കുറവ് കൂടി പലിശ നിരക്കില്‍ വരുത്തിയേക്കും. 2026-ല്‍ അര ശതമാനത്തിന്റെ കുറവ് കൂടി വരുത്തുന്നതോടെ പലിശ നിരക്കുകള്‍ 2.75-3.00 ശതമാനത്തില്‍ തിരികെ എത്തുമെന്നും നയനിര്‍മ്മാതാക്കള്‍ കണക്കുകൂട്ടുന്നു.

Top