CMDRF

വീട്ടമ്മയെ എയര്‍ഗണ്‍ ഉപയോഗിച്ച് വെടിവെച്ച വനിതാ ഡോക്ടറെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

വീട്ടമ്മയെ എയര്‍ഗണ്‍ ഉപയോഗിച്ച് വെടിവെച്ച വനിതാ ഡോക്ടറെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു
വീട്ടമ്മയെ എയര്‍ഗണ്‍ ഉപയോഗിച്ച് വെടിവെച്ച വനിതാ ഡോക്ടറെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

തിരുവനന്തപുരം: വഞ്ചിയൂര്‍ ചെമ്പകശ്ശേരിയില്‍ വീട്ടമ്മയെ എയര്‍ഗണ്‍ ഉപയോഗിച്ച് വെടിവച്ച കേസില്‍ വനിതാ ഡോക്ടറെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഡോ.ദീപ്തി മോള്‍ ജോസിനെ നാല് ദിവസത്തേക്കാണ് കസ്റ്റഡിയില്‍ വിട്ടത്. ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയാണ് കേസ് പരിഗണിച്ചത്. വീട്ടമ്മയെ വെടിവയ്ക്കാന്‍ ഉപയോഗിച്ച എയര്‍ പിസ്റ്റള്‍ കണ്ടെത്തുന്നത് അടക്കം തെളിവെടുപ്പിനായാണ് പ്രതിയെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടത്. വനിതാ ഡോക്ടറുടെ പരാതിയില്‍ വീട്ടമ്മയുടെ ഭര്‍ത്താവ് വഞ്ചിയൂര്‍ സ്വദേശി സുജിത്തിനെതിരെ എടുത്ത കേസ് കൊല്ലം പൊലീസിന് കൈമാറി.
മുന്‍ സുഹൃത്തായ വഞ്ചിയൂര്‍ സ്വദേശി സുജിത്തിനോടുള്ള വ്യക്തിവൈരാഗ്യമായിരുന്നു ആക്രണത്തിന് കാരണം. മുഖം മറച്ചുവന്നിട്ടും പൊലിസ് തയ്യാറാക്കിയ ഗ്രാഫിക് ചിത്രവും, കാറുമാണ് പ്രതിയിലേക്ക് എത്തിചേരാന്‍ പൊലീസിനെ സഹായിച്ചത്. തലസ്ഥാനത്താനത്തെ ഞെട്ടിച്ചാണ് കഴിഞ്ഞ ഞായറാഴ്ച രാവിലെ വഞ്ചിയൂരിലെ വീട്ടില്‍ കയറി വീട്ടമ്മയെ ഡോ.ദീപ്തി വെടിവച്ചത്. പിന്നാലെ ഞൊടിയിടില്‍ കാറില്‍ കയറി പ്രതി കടന്നു കളഞ്ഞു.

വ്യക്തിവൈരാഗ്യമോ-സാമ്പത്തിക പ്രശ്‌നങ്ങളോ ആകും പിന്നിലെന്ന കാര്യം പൊലീസ് ആദ്യം തന്നെ ഉറപ്പിച്ചിരുന്നു. വെടിയേറ്റ ഷിനിയെയും ഭര്‍ത്താവ് സുജിത്തിനെയും കേന്ദ്രീകരിച്ച് അന്വേഷിക്കുന്നതൊടൊപ്പം ഷാഡോ പൊലീസ് യുവതി എത്തിയ കാറ് കേന്ദ്രീകരിച്ചും അന്വേഷണം നടത്തിയിരുന്നു. അന്വേഷണത്തില്‍ പാരിപ്പള്ളിവരെയാണ് കാര്‍ പോയിരിക്കുന്നതെന്ന് കണ്ടെത്തി. ഷിനിയാണോയെന്ന് ചോദിച്ച് ഉറപ്പാക്കിയ ശേഷമായിരുന്നു യുവതി വീട്ടമ്മയെ വെടിവെച്ചത്. അതിനാല്‍ ഷിനിയെ നേരിട്ട് പരിചയമില്ലാത്ത ഒരാളായതിനാല്‍ അന്വേഷണം ഭര്‍ത്താവ് സുജിത്തിലേക്ക് കേന്ദ്രീകരിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സുജിത്ത് മൂന്നു വര്‍ഷം മുമ്പ് കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ ജോലി ചെയ്തിരുന്നതായി കണ്ടെത്തി. അവിടെയുള്ള ഒരു ഡോക്ടറുമായുള്ള സൗഹൃദവും ചോദ്യം ചെയ്യലില്‍ പുറത്തുവന്നു.

അക്രമി മുഖം പകുതി മറച്ചാണ് എത്തിയെന്ന് ദൃക്‌സാക്ഷിയായ സുജിത്തിന്റെ അച്ഛന്‍ മൊഴി നല്‍കിയിരുന്നു. ഡോ.ദീപ്തിയുടെ ചിത്രമെടുത്ത് മുഖം പകുതി മറച്ച് ഗ്രാഫിക്‌സ് ചെയ്ത് പൊലീസ് സാക്ഷിയെ കാണിച്ചു. ഇതേ ആളുതന്നെയാണ് അക്രമിയെന്ന് സാക്ഷി തിരിച്ചറിഞ്ഞു. സില്‍വര്‍ കളറിലുള്ള കാറിന് വ്യാജനമ്പര്‍ പ്ലേറ്റ് ആണ് പതിച്ചതെന്നും, തെറ്റിദ്ധരിപ്പിക്കാനായി പുറകില്‍ എല്‍ ബോര്‍ഡും പതിപ്പിച്ചിരുന്നതായതും പൊലീസ് കണ്ടെത്തി. വെടിവെപ്പ് നടന്ന ശേഷം അക്രമി ഒരു മണിക്കൂറും 10 മിനിറ്റും കൊണ്ടാണ് കൊല്ലത്തെത്തിയതെന്നും പൊലീസ് അന്വേഷണത്തില്‍ മനസിലാക്കി. പിന്നീടാണ് പ്രതിയിലേക്ക് എത്തി അറസ്റ്റ് രേഖപ്പെടുത്തിയത്.

Top