ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ രോഗ ബാധിതനായ ഭര്‍ത്താവിനൊപ്പം പോയ സ്ത്രീയെ ആംബുലന്‍സില്‍വെച്ച് പീഡിപ്പിച്ചെന്ന് പരാതി. ആംബുലന്‍സ് ഡ്രൈവറും ഇയാളുടെ സഹായിയും ചേര്‍ന്ന് സ്ത്രീയെ പീഡിപ്പിച്ചെന്നാണ് ഉയർന്നുവരുന്ന ആരോപണം. അതേസമയം രോഗിയായ തന്റെ ഭര്‍ത്താവിന് ആംബുലന്‍സില്‍ നല്‍കിയിരുന്ന ഓക്‌സിജന്‍ സംവിധാനം പ്രതികള്‍ വിച്ഛേദിച്ചെന്നും, ഇതേത്തുടര്‍ന്ന് ഭര്‍ത്താവ് മരണപ്പെട്ടെന്നും തന്റെ പണവും ആഭരണങ്ങളും കൊള്ളയടിച്ചെന്നും പരാതിക്കാരി മൊഴി നല്‍കിയിട്ടുണ്ട്.
സംഭവത്തില്‍ കഴിഞ്ഞദിവസമാണ് ഗാസിപുര്‍ പോലീസ് സ്‌റ്റേഷനില്‍ സ്ത്രീ പരാതി നല്‍കിയത്. നിലവിൽ ഇവരുടെ പരാതിയില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും പ്രതികള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും ലഖ്‌നൗ നോര്‍ത്ത് അഡീ. ഡെപ്യൂട്ടി കമ്മീഷണര്‍ ജിതേന്ദ്രകുമാര്‍ ദുബെ മാധ്യമങ്ങളോട് പറഞ്ഞു.
Also Read: ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ യുവതി അറസ്റ്റില്‍
ആംബുലൻസിൽ വെച്ച് പീഡനം
AMBULANCE- SYMBOLIC IMAGE
ഓഗസ്റ്റ് 29-ന് രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പരാതിക്കാരിയുടെ ഭര്‍ത്താവ് അസുഖ ബാധിതനായി ലഖ്‌നൗവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. എന്നാല്‍, കുടുംബം നേരിട്ടിരുന്ന സാമ്പത്തിക ബുദ്ധിമുട്ട് കാരണം പരാതിക്കാരി ഇവിടെ നിന്ന് വിടുതല്‍ വാങ്ങി ഭര്‍ത്താവിനെ മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ തീരുമാനിച്ചു. ഇതിനായി അവർ ഗാസിപുരില്‍ നിന്നുള്ള ഒരു സ്വകാര്യ ആംബുലന്‍സും വിളിച്ചു. തുടര്‍ന്ന് യാത്രയ്ക്കിടെയാണ് ആംബുലന്‍സ് ഡ്രൈവറും സഹായിയും തന്നെ പീഡിപ്പിച്ചതെന്നാണ് യുവതി പരാതിയില്‍ പറയുന്നത്.
Also Read: കുഞ്ഞിന് പാല് നൽകിയില്ലെന്ന് ആരോപിച്ച് 19കാരിക്ക് ക്രൂരമർദ്ദനം
രോഗിയായ തന്റെ ഭര്‍ത്താവിനൊപ്പം പരാതിക്കാരിയും, ഇവരുടെ സഹോദരനും ആംബുലന്‍സിലുണ്ടായിരുന്നു. സ്ത്രീയോട് മുന്‍വശത്തെ സീറ്റിലിരിക്കാന്‍ യാത്രയ്ക്കിടെ ഡ്രൈവര്‍ ആവശ്യപ്പെട്ടു. അതേസമയം സ്ത്രീ മുന്‍സീറ്റിലിരുന്നാല്‍ രാത്രി പോലീസിന്റെ പരിശോധന ഒഴിവാക്കാമെന്നായിരുന്നു ഇയാള്‍ പറഞ്ഞിരുന്നത്. തുടര്‍ന്ന് സ്ത്രീയെ നിര്‍ബന്ധിച്ച് മുന്‍സീറ്റിലിരുത്തി. ഇതിനുപിന്നാലെ ആംബുലൻസിൽ ഉണ്ടായിരുന്ന ഡ്രൈവറും സഹായിയും സ്ത്രീയെ ശാരീരികമായി ഉപദ്രവിക്കുകയായിരുന്നു.
ഭർത്താവിന്റെ ജീവനെടുത്ത് പ്രതികള്‍
ആംബുലൻസിലുണ്ടായ അതിക്രമത്തെ പരാതിക്കാരി എതിര്‍ത്തെങ്കിലും പ്രതികള്‍ പിന്‍വാങ്ങിയില്ല. സംഭവം കണ്ട കൂടെ ഉണ്ടായിരുന്ന തന്റെ സഹോദരനും രോഗിയായ ഭര്‍ത്താവും ബഹളം വെച്ചെങ്കിലും ഇരുവരും ഉപദ്രവം തുടര്‍ന്നു. പിന്നാലെ ഡ്രൈവര്‍ പ്രധാന റോഡരികില്‍ ആംബുലന്‍സ് നിര്‍ത്തി. രോഗിയായ ഭര്‍ത്താവിന്റെ മുഖത്ത് ഘടിപ്പിച്ചിരുന്ന ഓക്‌സിജന്‍ മാസ്‌ക് നീക്കിയെന്നും ഭര്‍ത്താവിനെ ആംബുലന്‍സില്‍നിന്ന് പുറത്തിറക്കിയെന്നുമാണ് ആരോപണം.
Also Read: ഹണി ട്രാപ്പിലൂടെ നഗ്നചിത്രം പകർത്തി : പ്രതി പിടിയിൽ
ആക്രമണത്തിനിരയായ സ്ത്രീയുടെ സഹോദരനെ പ്രതികള്‍ പിന്നീട് മുന്‍വശത്തെ കാബിനില്‍ പൂട്ടിയിട്ടു. തുടര്‍ന്ന് സ്ത്രീയെ ഇരുവരും ചേര്‍ന്ന് വീണ്ടും ലൈംഗികമായി പീഡിപ്പിച്ചെന്നും, യുവതിയുടെ കൈയിലുണ്ടായിരുന്ന പതിനായിരം രൂപയും പാദസരങ്ങളും മറ്റുരേഖകളും കൊള്ളയടിച്ചെന്നും പരാതിയില്‍ പറയുന്നു. കുറ്റകൃത്യത്തിന് ശേഷം മൂവരെയും റോഡില്‍ ഉപേക്ഷിച്ചതിന് ശേഷം പ്രതികള്‍ ആംബുലന്‍സുമായി രക്ഷപ്പെട്ടു. സഹോദരന്‍ പോലീസിനെ വിളിച്ച് സഹായം തേടി. ഉടന്‍ തന്നെ മറ്റൊരു ആംബുലന്‍സ് വിളിച്ച് ഭര്‍ത്താവിനെ ഗോരഖ്പൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നതായും സ്ത്രീ മൊഴി നല്‍കി.