CMDRF

‘സിനിമാരംഗത്ത് പരിഹരിക്കേണ്ട ഒട്ടേറെ പ്രശ്‌നങ്ങള്‍ ഉണ്ട്,റിപ്പോര്‍ട്ടിനെ കുറിച്ച് അനാവശ്യ ഭയം വേണ്ട’: എകെ ബാലന്‍

‘സിനിമാരംഗത്ത് പരിഹരിക്കേണ്ട ഒട്ടേറെ പ്രശ്‌നങ്ങള്‍ ഉണ്ട്,റിപ്പോര്‍ട്ടിനെ കുറിച്ച് അനാവശ്യ ഭയം വേണ്ട’: എകെ ബാലന്‍
‘സിനിമാരംഗത്ത് പരിഹരിക്കേണ്ട ഒട്ടേറെ പ്രശ്‌നങ്ങള്‍ ഉണ്ട്,റിപ്പോര്‍ട്ടിനെ കുറിച്ച് അനാവശ്യ ഭയം വേണ്ട’: എകെ ബാലന്‍

പാലക്കാട്: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം എന്തെന്ന് അറിയില്ലെന്നും അത്ര ഭയപ്പെടേണ്ടത് ആയിട്ട് അതില്‍ ഒന്നുമില്ലെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മുന്‍ സാംസ്‌കാരിക മന്ത്രിയുമായ എകെ ബാലന്‍. റിപ്പോര്‍ട്ടിനെ കുറിച്ച് അനാവശ്യ ഭയമാണുള്ളത്. സ്വകാര്യതയെ ലംഘിക്കുന്ന ഒന്നുമുണ്ടെന്ന് തോന്നുന്നില്ല. സിനിമാരംഗത്ത് പരിഹരിക്കേണ്ട ഒട്ടേറെ പ്രശ്‌നങ്ങള്‍ ഉണ്ടെന്നും എകെ ബാലന്‍ പറഞ്ഞു. ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടുന്നത് താല്‍ക്കാലികമായി സ്റ്റേ ചെയ്തുകൊണ്ടുള്ള ഹൈക്കോടതി വിധിയോട് പ്രതികരിക്കുകയായിരുന്നു എകെ ബാലന്‍. റിപ്പോര്‍ട്ട് പുറത്ത് വിടുന്നത് വൈകില്ല. സര്‍ക്കാര്‍ വേണ്ടതെല്ലാം ചെയ്യുമെന്നും എകെ ബാലന്‍ കൂട്ടിച്ചേര്‍ത്തു.

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടുന്നത് ഹൈക്കോടതി സ്റ്റേ ചെയ്യുകയായിരുന്നു. റിപ്പോര്‍ട്ട് പുറത്തുവിടുന്നത് സ്വകാര്യതയെ ബാധിക്കുമെന്നും തടയണമെന്നും ആവശ്യപ്പെട്ടുളള ചലച്ചിത്ര നിര്‍മ്മാതാവ് സജിമോന്‍ പാറയിലിന്റെ ഹര്‍ജിയിലാണ് ഒരാഴ്ച്ചത്തേക്ക് താല്‍ക്കാലികമായി സ്റ്റേ ചെയ്തുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവ്. പ്രശസ്തിക്ക് വേണ്ടി മാത്രമുള്ള റിപ്പോര്‍ട്ടാണിതെന്നും ആളുകളുടെ പേര് വിവരങ്ങള്‍ പുറത്ത് വിട്ടില്ലെങ്കിലും പലരിലേക്കും വിരല്‍ ചൂണ്ടുമെന്നും ഹര്‍ജിക്കാരന്‍ കോടതിയെ അറിയിച്ചിരുന്നു. നീണ്ട വാദത്തിനൊടുവിലാണ് ഹൈക്കോടതി താല്‍ക്കാലികമായി സ്റ്റേ ചെയ്തത്.

”മലയാള സിനിമ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ചാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലുളളത്. ഇതില്‍ തുടര്‍ നടപടികളാണ് പ്രധാനം. ജസ്റ്റിസ് ഹേമ തന്നെ റിപ്പോര്‍ട്ട് രഹസ്യമായി സൂക്ഷിക്കേണ്ടതാണെന്നു സര്‍ക്കാരിനെ അറിയിച്ചിരുന്നു. ഹേമ കമ്മറ്റി റിപ്പോര്‍ട്ട് ഒരു വിവരശേഖരണം മാത്രമാണ്. റിപ്പോര്‍ട്ട് പുറത്ത് വിടുന്നതില്‍ ഒരു പൊതു താല്പര്യവുമില്ല. വിവരാവകാശം നിയമം വഴി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടവര്‍ ഹേമ കമ്മറ്റിക്ക് മുന്നില്‍ മൊഴി നല്‍കിയവരല്ല”. റിപ്പോര്‍ട്ട് പുറത്ത് വിടുന്നത് നിയമവിരുദ്ധമാണെന്നും സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി. റിപ്പോര്‍ട്ടില്‍ പ്രതിസ്ഥാനത്ത് വന്നവരെ കേട്ടിട്ടില്ലെന്നും ഹര്‍ജിക്കാരന്‍ കോടതിയില്‍ വാദിച്ചു. എന്നാല്‍ പുറത്തു വിടുന്ന റിപ്പോര്‍ട്ടില്‍ ആരുടെയും സ്വകാര്യതയെ ബാധിക്കുന്ന ഒന്നും തന്നെ ഇല്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സ്വകാര്യതയിലേക്ക് സൂചന നല്‍കുന്ന വിവരങ്ങള്‍ പോലും ഒഴിവാക്കിയിട്ടുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

Top