CMDRF

ബംഗ്ളാദേശിന് സമാനമായ പ്രക്ഷോഭങ്ങൾ ഇന്ത്യയിലുമുണ്ടാകും; വിവാദത്തിലായി സൽമാൻ ഖുർഷിദ്

ബംഗ്ളാദേശിന് സമാനമായ പ്രക്ഷോഭങ്ങൾ ഇന്ത്യയിലുമുണ്ടാകും; വിവാദത്തിലായി സൽമാൻ ഖുർഷിദ്
ബംഗ്ളാദേശിന് സമാനമായ പ്രക്ഷോഭങ്ങൾ ഇന്ത്യയിലുമുണ്ടാകും; വിവാദത്തിലായി സൽമാൻ ഖുർഷിദ്

ദില്ലി : ബംഗ്ളാദേശിന് സമാനമായ പ്രക്ഷോഭങ്ങൾ ഇന്ത്യയിലുമുണ്ടാകുമെന്ന കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദിന്റെ പ്രസ്താവന വിവാദത്തിൽ. പുറമെ സമാധാനപരമാണെങ്കിലും അക്രമാസക്തമാകുന്ന സാഹചര്യം ഇന്ത്യയിലുമുണ്ടാകാമെന്നായിരുന്നു സ്വകാര്യ ചടങ്ങിൽ ഖുര്‍ഷിദ് നടത്തിയ പ്രസ്താവന.

പിന്നാലെ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി രംഗത്തെത്തി. ഇന്ത്യക്കൊപ്പമാണെന്ന് പറയുമ്പോഴും ജനങ്ങളെ പ്രകോപിപ്പിച്ച് ബംഗ്ലാദേശിന് സമാനമായ സാഹചര്യം ഇന്ത്യയിലും ഒരുക്കാനാണ് കോൺഗ്രസിന്റെ ശ്രമമെന്ന് ബിജെപി നേതാവ് ഷെഹസാദ് പൂനെവാല പറഞ്ഞു. വിദേശത്ത് പോകുമ്പോഴൊക്കെ ഇന്ത്യക്കെതിരെ പ്രസംഗിക്കുന്ന രാഹുലിന്റെ ഉള്ളിലിരിപ്പ് വ്യക്തമായെന്ന് സംബിത് പാത്ര എംപിയും പറഞ്ഞു.

എന്നാൽ സൽമാൻ ഖുർഷിദിന്റേത് വ്യക്തിപരമായ അഭിപ്രായമാണെന്നും, ബംഗ്ലാദേശിലെ വിഷയം ഇന്ത്യയെ സംബന്ധിച്ചിടത്തോളം വളരെ ഗൗരവമുള്ളതാണെന്നും കോൺഗ്രസ് എംപി മാണിക്കം ടാഗോർ പ്രതികരിച്ചു. വിഷത്തിൽ കോൺഗ്രസ് അധ്യക്ഷൻ പ്രതികരിച്ചിട്ടുണ്ട്. ഇത്തരം വിഷയങ്ങളിൽ പ്രതികരിക്കുമ്പോൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നും മാണിക്കം ടാഗോർ അഭിപ്രായപ്പെട്ടു.

അതേസമയം, ബംഗ്ളാദേശ് മുൻപ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് തല്ക്കാലം ഇന്ത്യ അഭയം നല്കിയേക്കും. വിദേശത്തേക്ക് പോകാനുള്ള ഷെയ്ഖ് ഹസീനയുടെ ശ്രമം വിജയിക്കാത്ത സാഹചര്യത്തിലാണിത്. ഷെയ്ഖ് ഹസീന രണ്ടു ദിവസമായി ദില്ലിയിൽ തുടരുകയാണ്. യുകെ അഭയം നല്കില്ലെന്ന് അറിയിച്ച സാഹചര്യത്തിൽ യുഎഇ, സൗദി അറേബ്യ, ഖത്തർ എന്നീ രാജ്യങ്ങളുമായും ചർച്ച നടന്നു. ഫിൻലൻഡ്, ബെലാറൂസ് തുടങ്ങിയ രാജ്യങ്ങളിലേക്ക് പോകാനും ഹസീന ആലോചന നടത്തിയതായി റിപ്പോർട്ടുണ്ട്. ഈ സാഹചര്യത്തിൽ തല്ക്കാലം ഹസീനയെ ദില്ലിയിൽ തങ്ങാൻ സർക്കാർ അനുവദിക്കും. ഹിൻഡൻ എയർഫോഴ്സ് സ്റ്റേഷനിൽ നിന്ന് രഹസ്യകേന്ദ്രത്തിലേക്ക് ഷെയ്ഖ് ഹസീനയെ മാറ്റി.

Top