CMDRF

നരേന്ദ്രമോദിക്കും ബിജെപി നേതാക്കള്‍ക്കും ഉറക്കമില്ലാത്ത രാത്രികളാകും ഈ തിരഞ്ഞെടുപ്പ്; ഡി.കെ ശിവകുമാര്‍

നരേന്ദ്രമോദിക്കും ബിജെപി നേതാക്കള്‍ക്കും ഉറക്കമില്ലാത്ത രാത്രികളാകും ഈ തിരഞ്ഞെടുപ്പ്; ഡി.കെ ശിവകുമാര്‍
നരേന്ദ്രമോദിക്കും ബിജെപി നേതാക്കള്‍ക്കും ഉറക്കമില്ലാത്ത രാത്രികളാകും ഈ തിരഞ്ഞെടുപ്പ്; ഡി.കെ ശിവകുമാര്‍

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാജ്യത്തൊരിടത്തും ബിജെപി തരംഗമോ മോദി തരംഗമോ നിലനില്‍ക്കുന്നില്ലെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍. ഇക്കുറി ഇന്ത്യാ സഖ്യം ദേശീയതലത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്നതില്‍ സംശയം വേണ്ട. വലിയ മുന്നേറ്റമുണ്ടാക്കുമെന്ന് ബിജെപിയും മോദിയും ആവര്‍ത്തിക്കുന്നുണ്ടെങ്കിലും തിരിച്ചടിയുണ്ടാകുമോയെന്ന് അവര്‍ക്ക് വലിയ രീതിയില്‍ ആശങ്കയുണ്ട്. നരേന്ദ്രമോദിക്കും ബിജെപി നേതാക്കള്‍ക്കും ഉറക്കമില്ലാത്ത രാത്രികളാകും ഈ തിരഞ്ഞെടുപ്പ് സമ്മാനിക്കുകയെന്നും ഡി.കെ ശിവകുമാര്‍ പറഞ്ഞു. തിരുവനന്തപുരത്ത് ശശി തരൂരിന്റെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥമുള്ള റോഡ് ഷോയില്‍ പങ്കെടുത്തശേഷം ഇന്ദിരാഭവനില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യുപിഎ സഖ്യം വലിയ പ്രതിസന്ധിയില്‍ നിന്ന ഘട്ടത്തിലാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കേരളം 19 എംപിമാരെ സമ്മാനിച്ചത്. അതുകൊണ്ട് തന്നെ കേരളത്തോട് കോണ്‍ഗ്രസിന് പ്രത്യേക മമതയുണ്ട്. രാജ്യത്തിന്റെ ചരിത്രം തന്നെയാണ് കോണ്‍ഗ്രസിന്റെ ചരിത്രവും. ആ ചരിത്രവും കോണ്‍ഗ്രസിന്റെ മതേതര -ജനാധിപത്യ നിലപാടുകളിലും വിശ്വസിക്കുന്നവരാണ് മലയാളികളെന്നും അതുകൊണ്ടു തന്നെ ഇത്തവണയും അതിഗംഭീര വിജയം യുഡിഎഫിന് കേരളം നല്‍കുമെന്നും രാഹുല്‍ ഗാന്ധിക്ക് വയനാട്ടില്‍ മത്സരിക്കാന്‍ അവസരം നല്‍കിയതിന് കേരളത്തിലെ ജനങ്ങളോട് നന്ദിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശശി തരൂരിനെ വലിയ ഭൂരിപക്ഷത്തില്‍ തിരുവനന്തപുരത്തുകാര്‍ വിജയിപ്പിക്കും. ബിജെപി സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കുന്ന കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ കേരളത്തിനോ കര്‍ണാടകത്തിനോ വേണ്ടി എന്ത് സംഭാവനയാണ് നല്‍കിയതെന്ന് ഡി.കെ ശിവകുമാര്‍ ഉന്നയിച്ചു. മന്ത്രിയെന്ന നിലയില്‍ എത്രമാത്രം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാമായിരുന്നു. കേരളത്തിലെ ഐ.ടി മേഖലയില്‍ അദ്ദേഹത്തിന് എന്തൊക്കെ ചെയ്യാനാകുമായിരുന്നു. കേരളത്തിന്റെ ഏതെങ്കിലും പദ്ധതിക്ക് വേണ്ടി ഒരു കല്ലുപോലും ഇടാന്‍ രാജീവ് ചന്ദ്രശേഖറിന് കഴിഞ്ഞില്ല. അങ്ങനെയുണ്ടെങ്കില്‍ അത് വ്യക്തമാക്കാന്‍ അദ്ദേഹത്തെ സ്വാഗതം ചെയ്യുന്നു. അദ്ദേഹത്തിന്റെ ബിസിനസുകളെക്കുറിച്ചോ വ്യക്തി ജീവിതത്തെക്കുറിച്ചോ താന്‍ ഒന്നും പറയുന്നില്ല. പക്ഷെ, എത്തിക്‌സും മൊറാലിറ്റിയും പലതലങ്ങളിലും ചോദ്യം ചെയ്യപ്പെടുന്നുണ്ടെന്നും ശിവകുമാര്‍ ചൂണ്ടിക്കാട്ടി.

വലിയ ശക്തനെന്ന് അവകാശവാദം മുഴക്കി നരേന്ദ്രമോദി നൂറിലധികം സിറ്റിങ് എംപിമാരെയാണ് മാറ്റിയത്. ദക്ഷിണേന്ത്യ ലക്ഷ്യം വെച്ചാണ് ബിജെപിയുടെയും മോദിയുടെയും ഇപ്പോഴത്തെ പ്രചരണം. പക്ഷെ, അത് ഫലപ്രദമാവില്ല. ദക്ഷിണേന്ത്യയില്‍ അവര്‍ യാതൊരു നേട്ടവുമുണ്ടാക്കില്ല. കേന്ദ്രമന്ത്രിമാരും സിറ്റിങ് എംപിമാരും ഉള്‍പ്പെടെയുള്ള പ്രമുഖര്‍ തോല്‍ക്കും. കേരളം, തമിഴ്‌നാട്, കര്‍ണാടക, തെലങ്കാന ഉള്‍പ്പെടെ ദക്ഷിണേന്ത്യയില്‍ ഇന്ത്യ മുന്നണി വന്‍ മുന്നേറ്റമുണ്ടാക്കും. ഇടതുമുന്നണിക്ക് വോട്ട് ചെയ്യുന്നത് ബിജെപിയെ സഹായിക്കുന്നതിന് തുല്യമാണ്. അത് ജനങ്ങള്‍ക്ക് അറിയാം. തെരഞ്ഞെടുപ്പില്‍ ജനങ്ങളുടെ പ്രതികരണം ആ നിലയിലായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇടതുമുന്നണി കേരളത്തിന്റെ പ്രതിച്ഛായ നഷ്ടപ്പെടുത്തി. സംസ്ഥാന സര്‍ക്കാരാകട്ടെ, സാമ്പത്തിക രംഗം തകര്‍ത്തുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Top