കുവൈത്ത് സിറ്റി: വിവിധ കേസുകളില്‍ ഉള്‍പ്പെടുന്നവര്‍ അതില്‍നിന്ന് മുക്തരാകുന്നതുവരെ രാജ്യംവിടുന്നത് തടയല്‍ കര്‍ശനമാക്കി അധികൃതര്‍. തര്‍ക്കങ്ങളിലോ എമിഗ്രേഷന്‍ ലംഘനങ്ങളിലോ ഉള്‍പ്പെട്ട വ്യക്തികള്‍ പ്രശ്‌നം പരിഹരിക്കുന്നതുവരെ രാജ്യംവിടുന്നതിന് നിലവില്‍ വിലക്കുണ്ട്. ഇതിനൊപ്പം ഗതാഗത പിഴ, ജല-വൈദ്യുതി കുടിശ്ശിക, ടെലിഫോണ്‍ ബില്‍ കുടിശ്ശിക തുടങ്ങി വിവിധ തുകകള്‍ അടച്ചു തീര്‍ക്കാതെയും രാജ്യംവിടാനാവില്ല. വിമാനത്താവളത്തിലും അതിര്‍ത്തി ചെക് പോയന്റുകളിലും ഇവ പരിശോധിക്കാനായുള്ള സംവിധാനങ്ങളുണ്ട്.
ആഭ്യന്തര മന്ത്രാലയത്തിന്റെ യാത്ര നിരോധന വകുപ്പിന്റെ സമീപകാല റിപ്പോര്‍ട്ടുകള്‍ പ്രകാരം ഈ വര്‍ഷം ആദ്യ പകുതിയില്‍ 43,289 പേര്‍ക്കാണ് വിദേശയാത്ര നിരോധനം വന്നത്. സ്വദേശികളും വിദേശികളും ഉള്‍പ്പെടുന്നതാണ് ഈ കണക്ക്. സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം, കുടുംബ കോടതി 2,825 യാത്ര നിരോധന നടപടിക്രമങ്ങള്‍ കൈകാര്യം ചെയ്യുകയും ഈവര്‍ഷം ജനുവരി മുതല്‍ ജൂണ്‍ വരെ 2,672 വാഹനങ്ങള്‍ കണ്ടുകെട്ടുകയും ചെയ്തു.
മെയ് മാസത്തില്‍ 9,021-ഉം ഫെബ്രുവരിയില്‍ 9,006-ഉം പേര്‍ക്ക് യാത്ര നിരോധനം വന്നു. മാര്‍ച്ചില്‍- 7,249, ജനുവരിയില്‍- 6,642, ജൂണില്‍- 5,843, ഏപ്രില്‍-5,528 എന്നിങ്ങനെയാണ് മാസം തിരിച്ചുള്ള യാത്ര നിരോധന കണക്ക്. ടെലിഫോണ്‍, വൈദ്യുതി, വാട്ടര്‍ ബില്ലുകള്‍ എന്നിവയിലെ കുടിശ്ശികയാണ് യാത്ര നിരോധനത്തിനുള്ള പൊതു കാരണങ്ങളാണെന്ന് നിയമ സ്രോതസ്സുകള്‍ വ്യക്തമാക്കി.
കുടിശ്ശികയുള്ള ചെക്കുകള്‍, ബാങ്ക് കടങ്ങള്‍, കാലഹരണപ്പെട്ട വാടക, കുടുംബകോടതി കേസുകളുമായി ബന്ധപ്പെട്ട ചെലവുകള്‍ എന്നിവയാണ് മറ്റ് കാരണങ്ങള്‍. ജനുവരിയിലും ഫെബ്രുവരിയിലും അല്‍ അഹമ്മദി ഗവര്‍ണറേറ്റില്‍ 4,321 യാത്ര നിരോധനം രേഖപ്പെടുത്തി. ഫര്‍വാനിയ- 3,641, ഹവല്ലി- 2,452, ജഹ്റ- 2,381, കുവൈത്ത് സിറ്റി- 1,757, മുബാറക് അല്‍ കബീര്‍ 1,096 എന്നിങ്ങനെയാണ് മറ്റു കണക്കുകള്‍.