CMDRF

ബോംബ് ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ടത് ശവശരീരങ്ങള്‍ക്കൊപ്പം കിടന്ന്; അനുഭവം പങ്കുവച്ച് അഞ്ചുതെങ്ങ് സ്വദേശി

ബോംബ് ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ടത് ശവശരീരങ്ങള്‍ക്കൊപ്പം കിടന്ന്; അനുഭവം പങ്കുവച്ച്    അഞ്ചുതെങ്ങ് സ്വദേശി
ബോംബ് ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ടത് ശവശരീരങ്ങള്‍ക്കൊപ്പം കിടന്ന്; അനുഭവം പങ്കുവച്ച്    അഞ്ചുതെങ്ങ് സ്വദേശി

തിരുവനന്തപുരം: യുക്രെയ്ന്‍ സൈന്യത്തിന്റെ ബോംബ് ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത് റഷ്യന്‍ സൈനികരുടെ ശവശരീരത്തില്‍ പറ്റിപ്പിടിച്ചു കിടന്നിട്ടാണെന്ന് നാട്ടില്‍ തിരിച്ചെത്തിയ അഞ്ചുതെങ്ങ് സ്വദേശി. കുന്നുംപുറത്ത് പനിയമ്മയുടെയും സില്‍വയുടെയും മകന്‍ വിനീതാണ് (22 ) യുദ്ധമുഖത്തുനിന്നും രക്ഷപ്പെട്ട് നാട്ടില്‍ തിരികെയെത്തിയത്. ജീവനുംകൊണ്ട് ഓടുമ്പോള്‍ മുകളില്‍ ബോംബുകളുമായി ഡ്രോണുകള്‍ പറക്കും.

മൃതദേഹങ്ങള്‍ നീക്കം ചെയ്യാന്‍ ആരുമില്ല. ശവശരീരങ്ങള്‍ക്കൊപ്പം കിടക്കുകയല്ലാതെ രക്ഷപ്പെടാന്‍ മറ്റു മാര്‍ഗമുണ്ടായിരുന്നില്ലെന്ന് വിനീത് പറയുന്നു. യുക്രെയ്‌നില്‍നിന്നു വ്യാഴാഴ്ചയാണു വിനീത് വീട്ടിലെത്തിയത്. വീട്ടിലെ ബുദ്ധിമുട്ടു കാരണമാണു സെക്യൂരിറ്റി ജോലിക്കായി റഷ്യയിലേക്കു പോയതെന്നും ചതി പറ്റിയെന്നറിഞ്ഞതു പിന്നീടാണെന്നും വിനീത് പറയുന്നു. വിനീതിനെപ്പോലെ ചതിയില്‍ കുടുങ്ങിയ അഞ്ചുതെങ്ങ് സ്വദേശി പ്രിന്‍സ് സെബാസ്റ്റ്യന്‍, പൂവാര്‍ സ്വദേശി ഡേവിഡ് മുത്തപ്പന്‍ എന്നിവര്‍ ഏപ്രില്‍ 3നു തിരിച്ചെത്തിയിരുന്നു.

പരുക്കേറ്റ് ചികിത്സയിലിരിക്കെ ലഭിച്ച 15 ദിവസത്തെ അവധിക്കിടെ തമിഴ്‌നാട്ടുകാരനായ പരിഭാഷകന്റെ സഹായത്തോടെയായിരുന്നു രക്ഷപ്പെടല്‍. മൂന്നുതവണ തനിക്കു യുദ്ധത്തിന് ഇറങ്ങേണ്ടി വന്നുവെന്നു വിനീത് പറയുന്നു. ദിവസങ്ങളോളം ഭക്ഷണം ലഭിച്ചില്ല. മിഠായിയും വെള്ളവും മാത്രമായിരുന്നു ആഹാരം. ബ്രഡ് ഉണ്ടായിരുന്നെങ്കിലും തണുപ്പില്‍ കട്ട പിടിക്കുന്നതിനാല്‍ കഴിക്കാനാവില്ല. ടാങ്കില്‍ അഞ്ചുപേര്‍ വീതമാണു സഞ്ചരിച്ചത്.

ഇരു സൈന്യവും പരസ്പരം യുദ്ധോപകരണങ്ങള്‍ നശിപ്പിക്കാനാണു കൂടുതല്‍ ശ്രദ്ധിച്ചത്. ടാങ്കിനു നേരെ പലവട്ടം ആക്രമണം നടന്നു. ഒടുവിലത്തെ ആക്രമണത്തില്‍ ടാങ്ക് തകര്‍ന്നു വലതു കൈയ്ക്കു പരുക്കേറ്റു. 22 ദിവസം ആശുപത്രിയില്‍ കഴിഞ്ഞു. ഇതിനുശേഷമാണു കമാന്‍ഡിങ് ഓഫിസറെ പരിഭാഷകന്റെ സഹായത്തോടെ ബന്ധപ്പെട്ട് 15 ദിവസത്തെ അവധി സംഘടിപ്പിച്ചത്. നാട്ടിലേക്കു വരാനുള്ള രേഖകള്‍ ശരിയാക്കിയതും വിമാനത്താവളത്തില്‍ സഹായിച്ചതും ഈ പരിഭാഷകനായിരുന്നു. യുദ്ധത്തിന് ഒപ്പമുണ്ടായിരുന്ന പലരും ഇതിനിടെ കൊല്ലപ്പെട്ടിരുന്നു.

Top