ദുബായ്: വനിതാ ടി20 ലോകകപ്പിലെ സൂപ്പര്‍ പോരാട്ടത്തില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യക്ക് 106 റണ്‍സ് വിജയ ലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 105 റണ്‍സെടുത്തു.സെമി ഫൈനൽ സാധ്യത സജീവമക്കാൻ ജയം അനിവാര്യമായ മത്സരത്തിൽ ഇന്ത്യയുടെ തകർപ്പൻ ബൗളിങ്ങാണ് അയൽക്കാരെ ചെറിയ സ്കോറിൽ ഒതുക്കിയത്. അരുന്ധതി റെഡ്ഡി നാലു ഓവറിൽ 19 റൺസ് വഴങ്ങി മൂന്നു വിക്കറ്റെടുത്തു. മലയാളി താരം ആശ ശോഭന രണ്ടാം മത്സരത്തിലും വിക്കറ്റ് നേടി. നാലു ഓവറിൽ 24 റൺസ് വഴങ്ങിയാണ് താരം വിക്കറ്റെടുത്തത്.
നിദ ദർ മാത്രമാണ് പാക്ക് നിരയിൽ പൊരുതി നിന്നത്, 34 പന്തിൽ 28 റൺസായിരുന്നു നിദ ദർ നേടിയത്. ഫാത്തിമ സന (13), സയെദ അറൂബ് ഷാ (14), മുനീബ അലി (17) എന്നിവരാണ് പാക്ക് നിരയിൽ രണ്ടക്കം കടന്ന താരങ്ങൾ.
ടോസ് നേടി പാക്കിസ്ഥാൻ ആദ്യം ബാറ്റ് ചെയ്യുകയായിരുന്നു. 1 റണ്ണില്‍ നില്‍ക്കെ പാകിസ്ഥാന് ആദ്യ വിക്കറ്റ് നഷ്ടമായി. ഒന്നാം ഓവറിലെ ആറാം പന്തില്‍ രേണുക സിങ് പാക് ഓപ്പണര്‍ ഗുല്‍ ഫെറോസയെ (0) മടക്കി. പിന്നീട് കൃത്യമായ ഇടവേളകളില്‍ അവര്‍ക്ക് വിക്കറ്റുകള്‍ നഷ്ടമായി. മറ്റൊരു ഓപ്പണര്‍ മുനീബ അലി (17) പൊരുതി നിന്നെങ്കിലും അധികം നീണ്ടില്ല. പിന്നീട് എട്ടാം വിക്കറ്റില്‍ ഒന്നിച്ച പരിചയ സമ്പന്നയായ നിദ ദര്‍ (28), സയ്ദ അരൂബ് ഷാ ( പുറത്താകാതെ 14) എന്നിവരുടെ ബാറ്റിങാണ് അവരെ വന്‍ തകര്‍ച്ചയില്‍ നിന്നു രക്ഷിച്ചത്. ക്യാപ്റ്റന്‍ ഫാത്തിമ സന 8 പന്തില്‍ 13 റണ്‍സുമായി മികച്ച തുടക്കമിട്ടെങ്കിലും അതും അധികം നീണ്ടില്ല. ഒന്‍പതാം താരമായി ക്രീസിലെത്തിയ നസ്ര സന്ധു 2 പന്തില്‍ 6 റണ്‍സെടുത്ത് സ്‌കോര്‍ 105ല്‍ എത്തിച്ചു.