CMDRF

അകമലയിൽ ഒഴിഞ്ഞുപോകണമെന്നത് തെറ്റായ പ്രചാരണം; ആശങ്ക വേണ്ടെന്ന് തൃശൂർ ജില്ലാ കലക്ടർ

അകമലയിൽ ഒഴിഞ്ഞുപോകണമെന്നത് തെറ്റായ പ്രചാരണം; ആശങ്ക വേണ്ടെന്ന് തൃശൂർ ജില്ലാ കലക്ടർ
അകമലയിൽ ഒഴിഞ്ഞുപോകണമെന്നത് തെറ്റായ പ്രചാരണം; ആശങ്ക വേണ്ടെന്ന് തൃശൂർ ജില്ലാ കലക്ടർ

തൃശൂര്‍: അകമല മേഖലയില്‍ നിന്ന് 2 മണിക്കൂറിനുള്ളില്‍ ആളുകളോട് വീടൊഴിയാന്‍ നിര്‍ദേശം നല്‍കിയതായി പ്രചരിക്കുന്ന വാര്‍ത്ത തെറ്റാണെന്നു തൃശൂർ ജില്ലാ കലക്ടര്‍ അർജുൻ പാണ്ഡ്യൻ അറിയിച്ചു. ജൂലൈ 31നാണ് അകമല – മാരാത്തുകുന്ന് ഭാഗത്തു മണ്ണിടിച്ചില്‍ സാധ്യതയുണ്ടെന്നും അതിനാല്‍ വിദഗ്ധസംഘം പരിശോധിക്കണമെന്നും വടക്കാഞ്ചേരി മുനിസിപ്പാലിറ്റി സെക്രട്ടറി ജില്ലാ കണ്‍ട്രോള്‍ റൂമില്‍ അറിയിച്ചത്. തുടർന്നു മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി മണ്ണിടിച്ചില്‍ സാധ്യതാ പ്രദേശത്തുനിന്ന് ആളുകളെ മാറ്റണമെന്ന തരത്തിൽ നിര്‍ദേശം നല്‍കിയിരുന്നു. ഇതനുസരിച്ചാണു 25 കുടുംബങ്ങളെ ബന്ധു വീടുകളിലേക്കും ക്യാംപുകളിലേക്കും മാറ്റിയതെന്നും ജില്ലാ കലക്ടർ അറിയിച്ചു.

കൂടാതെ ജിയോളജിസ്റ്റ്, മണ്ണ് സംരക്ഷണ ഓഫീസര്‍, ഭൂജലവകുപ്പ് തുടങ്ങിയവര്‍ അടങ്ങുന്ന വിദഗ്ധ സംഘത്തോടു സ്ഥലം സന്ദര്‍ശിക്കാനും താൻ ആവശ്യപ്പെട്ടിരുന്നതായി കലക്ടർ പറയുന്നു. അവിടെ മണ്ണിടിച്ചിലിനു സാധ്യതയുണ്ടെന്നും ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ആളുകളെ മാറ്റിത്താമസിപ്പിക്കണമെന്നുമാണു വിദഗ്ധസംഘം തഹസില്‍ദാറെ അറിയിച്ചത്. പരിസര പ്രദേശങ്ങളിലായി ഏകദേശം എട്ട് കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. ഇവരെ ഉടൻ മാറ്റുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്നും കലക്ടർ വ്യക്തമാക്കി. വസ്തുതാ വിരുദ്ധമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും ജില്ലാ കലക്ടര്‍ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Top