കൊല്ലം: ആഢംബര ജീവിതം നയിക്കാൻ പണം കണ്ടെത്താനായി മോഷണം നടത്തിയ കേസിൽ ഇസ്റ്റാഗ്രാം താരം അറസ്റ്റിൽ. ജനമഠം സ്വദേശി മുബീനയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കൊല്ലം ചിതറയിൽ സുഹൃത്തുക്കളുടെയും ബന്ധുക്കളുടേയും വീടുകളിൽ നിന്നായി പതിനേഴ് പവനോളമാണ് യുവതി മോഷ്ടിച്ചത്. മുബീനയുടെ ഓട്ടോറിക്ഷ ഡ്രൈവറായ ഭർത്താവ് അടുത്താണ് വിദേശത്ത് പോയത്.
കഴിഞ്ഞ സെപ്തംബറിൽ മുബീനയുടെ ഭർതൃ സഹോദരി മുനീറയുടെ കിഴിനിലയിലെ വീട്ടിൽ സൂക്ഷിച്ചിരുന്ന ആറ് പവനോളം വരുന്ന താലിമാലയും, ഒരു പവൻ വീതമുള്ള രണ്ട് ചെയിൻ, രണ്ട് ഗ്രാം തൂക്കമുള്ള കമ്മലുകൾ എന്നിവ കാണാതായ സംഭവത്തിലെ അന്വേഷണത്തിലാണ് യുവതി കുടുങ്ങിയത്. സ്വര്‍ണം മോഷണം പോയ വിവരം മുനീറ അറിഞ്ഞത് ഒക്ടോബര്‍ പത്തിനായിരുന്നു. തുടർന്ന് വീട്ടിലെ സിസിടിവി പരിശോധിക്കുകയും ദൃശ്യങ്ങളിൽ മുബീന സെപ്റ്റംബർ 30ന് രാവിലെ പത്ത് മണിയോടെ മുനീറയുടെ വീട്ടിലെത്തി മടങ്ങി പോകുന്നതായി കണ്ടു.
Also Read: നവീന്‍ ബാബുവിന്റെ മരണം: അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് റവന്യു മന്ത്രിക്ക് കൈമാറും
കഴിഞ്ഞ ജനുവരിയിൽ മുബീനയുടെ സുഹൃത്ത് അമാനിയും സമാനമായ സംഭവത്തിൽ ചിതറ സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. അതിന് ശേഷം ഒക്ടോബര്‍ പത്ത് വരെ പുറത്തുനിന്നുള്ള മാറ്റാരും വീട്ടിൽ വന്നില്ലെന്നും ദൃശ്യങ്ങളിൽ നിന്ന് മനസിലായി. ദൃശ്യങ്ങളെല്ലാം ശേഖരിച്ച ശേഷം ഒക്ടോബര്‍ 12ന് മുനീറ ചിതറ പൊലീസിൽ പരാതി നൽകുകയായിരുന്നു.
ആഢംബര ജീവിതത്തിനുള്ള സാമ്പത്തിക ശേഷി മുബീനക്ക് ഇല്ലെന്നും പൊലീസിന് അന്വേഷണത്തിൽ മനസിലായി. മുബീനയുടെ കയ്യിലുണ്ടായിരുന്നത് ഒന്നര ലക്ഷം രൂപയുടെ ഫോണായിരുന്നു. തുടര്‍ന്ന് മുബീനയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തെങ്കിലും മോഷണം നടത്തിയത് താനാണെന്ന് യുവതി സമ്മതിച്ചിരുന്നില്ല. തുടർന്ന് തെളിവുകൾ നിരത്തി പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ രണ്ട് മോഷണവും നടത്തിയത് താനാണെന്ന് മുബീന കുറ്റസമ്മതം നടത്തുകയായിരുന്നു.