CMDRF

ഇന്ന് സൗദി ദേശീയദിനം; രാജ്യവ്യാപകമായി ആഘോഷം

ആഘോഷങ്ങൾക്കിടയിൽ സൗദി ദേശീയപതാക ഉപയോഗിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ ആഭ്യന്തര മന്ത്രാലം ആവർത്തിച്ച് വെളിപ്പെടുത്തി

ഇന്ന് സൗദി ദേശീയദിനം; രാജ്യവ്യാപകമായി ആഘോഷം
ഇന്ന് സൗദി ദേശീയദിനം; രാജ്യവ്യാപകമായി ആഘോഷം

റിയാദ്: സൗദി അറേബ്യയുടെ 94-ാം ദേശീയദിനം തിങ്കളാഴ്ച. ഛിന്നഭിന്നമായി കിടന്ന വിവിധ നാട്ടുരാജ്യങ്ങളെ ഒന്നിപ്പിച്ച് രാഷ്ട്ര സ്ഥാപകൻ അബ്ദുൽ അസീസ് രാജാവ് ആധുനിക സൗദി അറേബ്യയെ കെട്ടിപ്പടുത്തിയത്തിന്റെ വാർഷികദിനമാണ് സെപ്തംബർ 23ന് കൊണ്ടാടുന്നത്. അതിന്റെ 94-ാം വാർഷികമാണ് ഇപ്പോൾ ആഘോഷിക്കുന്നത്. വിപുലമായ ആഘോഷപരിപാടികളോടെയാണ് രാജ്യം കൊണ്ടാടുന്നത്. ഈ മാസം 18ന് ആരംഭിച്ച ആഘോഷം ഒക്ടോബർ രണ്ട് വരെ തുടരും.

ആഘോഷങ്ങൾക്കിടയിൽ സൗദി ദേശീയപതാക ഉപയോഗിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ ആഭ്യന്തര മന്ത്രാലം ആവർത്തിച്ച് വെളിപ്പെടുത്തി. നിറം മങ്ങിയതോ മോശം സ്ഥിതിയിലുള്ളതോ ആയ പതാക ഉപയോഗിക്കാൻ പാടില്ല. അത്തരത്തിലുള്ള പതാകകൾ ഉയർത്തുന്നത് വിലക്കിയിട്ടുണ്ട്. പഴകിയ പതാക ഉപയോഗിക്കാൻ പാടില്ല. അതുപോലെ വ്യാപാരമുദ്രയായോ വാണിജ്യ പരസ്യാവശ്യത്തിനായോ നിയമത്തിൽ അനുശാസിക്കുന്നതല്ലാത്ത മറ്റെന്തെങ്കിലും ആവശ്യത്തിനോ ഉപയോഗിക്കുന്നതിനും വിലക്കുണ്ട്.

Also Read: രാജ്യാന്തര വിനോദസഞ്ചാര വളര്‍ച്ചയില്‍ മുന്നേറ്റം തുടർന്ന് സൗദി

അതുപോലെ എന്തെങ്കിലും വസ്തു കെട്ടുന്നതിനോ കൊണ്ടുപോകുന്നതിനോ ഉള്ള ഒരു ഉപകരണമായി പതാകയെ ഉപയോഗിക്കരുത്. മൃഗങ്ങളുടെ ശരീരത്തിൽ പതാക പുതപ്പിക്കുകയോ മുദ്രയായി പതിപ്പിക്കുകയോ ചെയ്യരുത്. ഉപയോഗിച്ച് ഉപേക്ഷിക്കുന്ന വസ്തുക്കളിൽ പതാക അച്ചടിക്കുന്നത് ഉൾപ്പെടെ അപമാനിക്കുന്നതോ കേടുവരുത്തുന്നതോ ആയ ഏതെങ്കിലും വിധത്തിൽ ഉപയോഗിക്കുന്നത് നിരോധിച്ചിട്ടുണ്ടെന്നും മന്ത്രാലയം സൂചിപ്പിച്ചു.

പതാകയിൽ മറ്റേതെങ്കിലും ലോഗോ സ്ഥാപിക്കുന്നതും നിരോധിച്ചിട്ടുണ്ട്. രാജ്യത്തിൻറെ ചിഹ്നം പതാകയിൽ നിശ്ചിത സ്ഥലത്ത് സ്ഥാപിച്ചിരിക്കണം. പതാക കേടുപാടുകൾ വരുത്താനോ വൃത്തികെട്ടതാക്കാനോ പാടില്ല. പദപ്രയോഗങ്ങളോ മുദ്രാവാക്യങ്ങളോ ഡ്രോയിങുകളോ ഉണ്ടാക്കുന്ന മോശമായ സ്ഥലത്ത് സൂക്ഷിക്കരുത്. പതാക ഉറപ്പിക്കുകയോ പാറിപറക്കാൻ കഴിയാതെ തൂണിലേക്ക് വലിച്ചുകെട്ടുകയോ ചെയ്യരുത്. എന്നാൽ സ്ഥിരമായി നിൽക്കുകയും സ്വതന്ത്രമായി ചലിക്കുകയും ചെയ്യുന്ന അവസ്ഥയിലായിരിക്കണം. അതിന്റെ അരികുകൾ അലങ്കരിക്കുന്നതിൽ നിന്നും ഏതെങ്കിലും വിധത്തിൽ കൂട്ടിച്ചേർക്കുന്നതിൽനിന്നും വിട്ടുനിൽക്കണം. സാഹചര്യങ്ങൾ എന്തുതന്നെയായാലും അത് ഒരിക്കലും തലകീഴായി ഉയർത്തരുതെന്നും ആഭ്യന്തര മന്ത്രാലയം പറഞ്ഞു.

Top