കൊച്ചി: വാഹനത്തിൽ സൺഫിലിം ഒട്ടിക്കുന്നതുമായി ബന്ധപ്പെട്ട ഹൈകോടതി വിധിയിൽ അപ്പീലിനില്ലെന്ന് ട്രാൻസ്പോർട് കമീഷണർ. ഐ.ജി സി.എച്ച് നാഗരാജുവാണ് ഇക്കാര്യം അറിയിച്ചത്. കോടതി നിർദേശിച്ചിരിക്കുന്ന മാനദണ്ഡങ്ങൾ അനുസരിച്ച് ഇനി കൂളിങ് ഫിലിം ഒട്ടിക്കാം. അതിനെതിരെ നടപടി ഉണ്ടാകില്ല. എന്നാൽ, മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്ന് നോക്കാനുള്ള പരിശോധനകൾ ഉണ്ടാകും.
വളരെ യുക്തിസഹമായ ഉത്തരവാണ് ഹൈകോടതിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നതെന്നും ഇക്കാര്യത്തിൽ ഇനി അപ്പീലിന് പോകില്ലെന്നും കോടതി നിർദേശം നടപ്പിലാക്കുമെന്നും നാഗരാജു പറഞ്ഞു. വാഹനത്തിന്റെ മുൻ-പിൻ ഗ്ലാസുകളിൽ 70 ശതമാനം സൈഡ് ഗ്ലാസിൽ 50 ശതമാനം എന്നിങ്ങനെയെങ്കിലും പ്രകാശം കടന്നുപോകണമെന്നാണ് ചട്ടം. ഇത് പാലിച്ചാൽ ഉദ്യോഗസ്ഥർ നടപടിയെടുക്കാനോ പിഴ ഈടാക്കാനോ പാടില്ലെന്നാണ് ഹൈകോടതി വിധി പ്രസ്താവിച്ചത്.
Also Read: ടിക്കറ്റിനെച്ചൊല്ലി തർക്കം; വിനോദ സഞ്ചാരികളെ ജീവനക്കാർ മർദിച്ചു
ചട്ടത്തിൽ ഭേദഗതി വന്ന ശേഷം ഗ്ലാസുകളിൽ കൂളിങ് ഫിലിം ഒട്ടിക്കുന്നവർക്ക് എതിരെ മോട്ടോർ വാഹന വകുപ്പ് നടപടി എടുത്തിരുന്നു. ചട്ട ഭേഗതിക്കു മുന്‍പ് വാഹനത്തിന്റെ ഗ്ലാസില്‍ ടിന്റഡ്, ബ്ലാക്ക് ഫിലിമുകള്‍ ഒട്ടിക്കുന്നത് ‘അവിഷേക് ഗോയങ്ക കേസില്‍ സുപ്രീംകോടതി നിരോധിച്ചിരുന്നു.