റഷ്യയുമായുള്ള പോരാട്ടത്തിനിടെ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം യുക്രെയിന്‍ മനഃപൂര്‍വ്വം മറച്ചുവെക്കുകയാണെന്ന ആരോപണവുമായി മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യഥാര്‍ത്ഥ മരണസംഖ്യ ആളുകള്‍ കരുതുന്നതിലും വളരെ കൂടുതലായിരിക്കുമെന്നാണ് ട്രംപ് തുറന്നടിച്ചിരിക്കുന്നത്. ലെക്സ് ഫ്രിഡ്മാന്‍ പോഡ്കാസ്റ്റിലെ അഭിമുഖത്തിലാണ് ട്രംപ് ഇത്തരമൊരു പരാമര്‍ശം നടത്തിയിരിക്കുന്നത്.
‘സൈനിക നഷ്ടത്തെക്കുറിച്ചുള്ള വിവരങ്ങള്‍ സ്ഥിരീകരിക്കുക പ്രയാസമാണ്. റഷ്യന്‍ ആക്രമണത്തിനിടെ ഇതുവരെ 31,000 യുക്രെയിന്‍ സൈനികര്‍ കൊല്ലപ്പെട്ടതായാണ് യുക്രെയിന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലെന്‍സ്‌കി അവകാശപ്പെട്ടത്. എന്നാല്‍ ഇതിലും കൂടുതലാണെന്നാണ് റഷ്യന്‍ വിദേശ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇത് ചൂണ്ടിക്കാട്ടിയാണ് തങ്ങള്‍ക്കുണ്ടായ സൈനിക നഷ്ടങ്ങളുടെ എണ്ണത്തെക്കുറിച്ച് യുക്രെയിന്‍ കള്ളംപറയുകയാണെന്ന് ട്രംപ് പറയുന്നത്. എന്നാല്‍ യുക്രെയിന്‍ എന്തുകൊണ്ട് ഇങ്ങനെ ചെയ്യുന്നു എന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങളോട് അദ്ദേഹം പ്രതികരിച്ചിട്ടില്ല.
യുദ്ധസമയങ്ങളില്‍ ശത്രുക്കളുടെ നഷ്ടം അമിതമായി കാണിക്കുകയും സ്വന്തം രാജ്യത്തിന്റെ നഷ്ടത്തെ മൂടിവയ്ക്കുകയും ചെയ്യുന്നരീതി രാജ്യങ്ങള്‍ക്കിടയില്‍ സാധാരണമായി നടക്കുന്ന കാര്യമാണ്. 2022 ഫെബ്രുവരിയിലെ സംഘര്‍ഷത്തിന്റെ തുടക്കം മുതല്‍ 2024 ജൂലൈ 31 വരെ 11,520 സിവിലിയന്‍മാര്‍ യുക്രെയിനില്‍ കൊല്ലപ്പെട്ടതായാണ് യുഎന്‍ മനുഷ്യാവകാശങ്ങള്‍ക്കായുള്ള ഹൈക്കമ്മീഷണറുടെ ഓഫീസില്‍ നിന്നുള്ള കണക്കുകളില്‍ പറയുന്നത്.
Also Read: ഇസ്രയേലിന് ആയുധം നൽകില്ലെന്ന ബ്രിട്ടൻ തീരുമാനം; അമേരിക്കയ്ക്കും അമ്പരപ്പ്, ഭരണമാറ്റം തിരിച്ചടിച്ചു
യഥാര്‍ത്ഥ കണക്കുകള്‍ ഇതിലും കൂടുതലാകാമെന്നും ഏജന്‍സി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സംഘര്‍ഷത്തിലുടനീളം 70,000 യുക്രെയിന്‍ സൈനികരും 1,20,000 റഷ്യന്‍ സൈനികരും ഇതുവരെ കൊല്ലപ്പെട്ടിരിക്കാമെന്നാണ് അമേരിക്ക അവകാശപ്പെടുന്നത്. എന്നാല്‍ ഈ കണക്കുകള്‍ അമേരിക്കയുടെ സൃഷ്ടി ആണെന്നാണ് യുദ്ധവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
റഷ്യ – യുക്രെയിന്‍ യുദ്ധത്തെ ഒരു യുദ്ധമായി റഷ്യ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. അവരുടെ സൈനികരില്‍ 10 ശതമാനത്തെ പോലും യുദ്ധമുഖത്തേക്ക് ഇറക്കിയിട്ടുമില്ല. യാഥാര്‍ത്ഥ്യം ഇതാണെന്നിരിക്കെ ഇപ്പോള്‍ പുറത്തുവിടുന്ന കണക്കുകള്‍ എല്ലാം തന്നെ അമേരിക്കന്‍ ചേരിയുടെ താല്‍പ്പര്യം പ്രകടമാക്കുന്നതാണ് എന്നതാണ് വിദഗ്ധരുടെ വാദം. റഷ്യ- യുക്രെയിന്‍ ഏറ്റുമുട്ടലില്‍ ലക്ഷക്കണക്കിന് യുക്രെയിന്‍ സൈനികര്‍ കൊല്ലപ്പെട്ടതായും യുക്രെയിന്‍ എന്ന രാജ്യം തന്നെ തകര്‍ന്നതായുമാണ് ഇവരുടെ വിലയിരുത്തല്‍.
Also Read: ഇറാനുമായി ആണവമേഖലയിലും സഹകരണത്തിന് റഷ്യ, അമേരിക്കയെയും ഇസ്രയേലിനെയും ഞെട്ടിക്കുന്ന നീക്കം
സാധാരണ ജനങ്ങള്‍ കൊല്ലപ്പെടുന്നത് പരമാവധി ഒഴിവാക്കാന്‍ റഷ്യ എടുത്ത മുന്‍കരുതല്‍ ഒരു പരിധിവരെ മരണസംഖ്യ കുറയ്ക്കാന്‍ കാരണമായതായും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. നിലവില്‍ വന്‍ തോതിലുള്ള ആക്രമണമാണ് യുക്രെയിന്‍ നഗരങ്ങളില്‍ റഷ്യ നടത്തുന്നത്. ഇതോടെ പിടിച്ചുനില്‍ക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് യുക്രെയിന്‍ സൈന്യവുമുള്ളത്.
റഷ്യയുമായുള്ള സംഘര്‍ഷം ഒരിക്കലും സംഭവിക്കാന്‍ പാടില്ലായിരുന്നുവെന്നും അത് തടയുന്നതില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ ഭരണകൂടം പരാജയപ്പെട്ടുവെന്നുകൂടി ട്രംപ് ആരോപിച്ചിട്ടുണ്ട്. ഇപ്പോള്‍ സാഹചര്യം കൈവിട്ടുപോയതായും ഈ അവസ്ഥ സമാധാന ഉടമ്പടിയെ സങ്കീര്‍ണമാക്കുമെന്നുമാണ് അദ്ദേഹം പറയുന്നത്. ‘പ്രസിഡന്റായി താന്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടാല്‍ സംഘര്‍ഷം അവസാനിപ്പിക്കുമെന്നും അതിനായുള്ള കരാര്‍ കൊണ്ടുവരുമെന്നും ട്രംപ് ഇവിടെയും ആവര്‍ത്തിച്ചിട്ടുണ്ട്.
Also Read: ഇസ്രയേലിനെതിരെ മറ്റൊരു ചാവേര്‍ ഗ്രൂപ്പുകൂടി രംഗത്ത്, പ്രതികാരം ചെയ്യാന്‍ സകലരും ഒന്നിക്കുന്നു
റഷ്യയുടെ സൈനിക ആസൂത്രണത്തെ സഹായിക്കുമെന്നതിനാല്‍ കൊല്ലപ്പെട്ടവരുടെ മരണസംഖ്യയെക്കുറിച്ചുള്ള യഥാര്‍ത്ഥ കണക്കുകള്‍ യുക്രെയിന്‍ പുറത്തുവിടാറില്ല. നാമമാത്രമായ കണക്കുകള്‍ പോലും വളരെ അപൂര്‍വമായി മാത്രമേ പ്രസിദ്ധീകരിക്കാറുള്ളൂ. ഇതുതന്നെയാണ് ട്രംപും ഇപ്പോള്‍ തുറന്ന് പറഞ്ഞിരിക്കുന്നത്.
ട്രംപിന്റെ ഈ നിലപാട് യുക്രെയിന്‍ ഭരണകൂടത്തെയാണ് ആശങ്കയിലാഴ്ത്തുന്നത്. ട്രംപ് അഥവാ പ്രസിഡന്റായി വിജയിച്ചാല്‍ യുക്രെയിനുള്ള സഹായം അമേരിക്ക നിര്‍ത്തുമെന്ന ഭയമാണ് യുക്രെയിനുള്ളത്. വ്യക്തിപരമായും റഷ്യന്‍ പ്രസിഡന്റായ വ്‌ളാഡിമിര്‍ പുടിനുമായി വളരെ വലിയ അടുപ്പമാണ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായ ഡൊണാള്‍ഡ് ട്രംപിനുള്ളത്.
EXPRESS VIEW