തൃശൂർ: കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട റെയിൽവേ ടിക്കറ്റ് എക്സാമിനർ വിനോദിൻ്റെ പോസ്റ്റുമോർട്ടം നടപടികൾ ഇന്ന് നടക്കും. തൃശൂർ മെഡിക്കൽ കോളേജിലാണ് പോസ്റ്റുമോർട്ടം നടക്കുക. പ്രതി രജനികാന്തയെ സംഭവസ്ഥലത്തെത്തിച്ച് ഇന്ന് തെളിവെടുപ്പ് നടത്തും. ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ച ശേഷം മൃതദേഹം തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
രാവിലെ ഒൻപത് മണിയോടെയാണ് പോസ്റ്റ്മോർട്ട നടപടികളിലേക്ക് കടക്കുക. ഏറ്റവും പ്രധാനപ്പെട്ട ഡോക്ടർമാരുടെ സംഘമായിരിക്കും പോസ്റ്റുമോർട്ടം നടത്തുക. തെളിവെടുപ്പുൾപ്പടെയുള്ള നടപടികൾ രാവിലെ തുടങ്ങും. കഴിഞ്ഞ ദിവസം തന്നെ പ്രതിയെ തൃശൂർ റെയിൽവെ പൊലീസിന്റെ ഓഫീസിൽ എത്തിച്ചിരുന്നു. നടപടികൾ പൂർത്തീകരിച്ച ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കാനാണ് പൊലീസിൻ്റെ നീക്കം.
തൃശൂർ കുന്നംകുളത്തുള്ള ഒരു ഹോട്ടലിൽ തൊഴിലാളിയായിരുന്നു രജനികാന്ത എന്നാണ് വിവരം. തൃശൂരിൽ നിന്നായിരുന്നു രജനികാന്ത ട്രെയിൻ കയറിയത്. ട്രെയിൻ ഏകദേശം അഞ്ച്-ആറ് കിലോമീറ്റർ പിന്നിട്ടപ്പോഴാണ് സംഭവത്തിന് തുടക്കം കുറിച്ചത്. പിന്നാലെ ടിടിഇ വിനോദിനെ ട്രെയിനിൽ നിന്ന് തള്ളിയിടുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് ടിടിമാരുടെ പ്രതിഷേധം കഴിഞ്ഞ ദിവസം രാത്രി തന്നെ ഉണ്ടായിരുന്നു. തുടർ സമരങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. സുരക്ഷ സംബന്ധിച്ച് വലിയ ആശങ്കയിലാണ് ടിടിഇ എക്സാമിനേഴ്സ്. സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നതാണ് ആവശ്യം. കേരള പൊലീസും റെയിൽവേ പൊലീസും ആർപിഎഫും ഉൾപ്പടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് ഇൻക്വസ്റ്റ് പൂർത്തീകരിച്ചത്.