CMDRF

ഛത്തീസ്ഗഡിലെ സുരക്ഷ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലില്‍ രണ്ടു മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

ഛത്തീസ്ഗഡിലെ സുരക്ഷ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലില്‍ രണ്ടു മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു
ഛത്തീസ്ഗഡിലെ സുരക്ഷ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലില്‍ രണ്ടു മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

റായ്പുര്‍: ഛത്തീസ്ഗഡിലെ ബിജാപുര്‍ ജില്ലയില്‍ സുരക്ഷ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലില്‍ രണ്ടു മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. അയല്‍ ജില്ലയായ സുക്മയില്‍ ഐഇഡി സ്‌ഫോടനത്തില്‍ രണ്ടു ജവാന്‍മാര്‍ക്ക് പരുക്കേറ്റതായും വിവരമുണ്ട്. ശനിയാഴ്ച രാവിലെ എട്ടരയോടെ ഗംഗളൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വനത്തില്‍ വിവിധ സുരക്ഷാ സേനയിലെ ഉദ്യോഗസ്ഥര്‍ നക്സല്‍ വിരുദ്ധ ഓപ്പറേഷനു പോകുന്നതിനിടെയാണ് വെടിവയ്പ്പുണ്ടായതെന്ന് ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് പൊലീസ് (ബസ്തര്‍ റേഞ്ച്) സുന്ദര്‍രാജ്.പി വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.

ബിജാപുര്‍, ദന്തേവാഡ, സുക്മ ജില്ലകള്‍ മാവോയിസ്റ്റ് കോട്ടകളായാണ് കണക്കാക്കപ്പെടുന്നത്. തലസ്ഥാനമായ റായ്പുരില്‍ നിന്ന് 450 കിലോമീറ്റര്‍ അകലെയുള്ള പിഡിയ ഗ്രാമത്തിനു സമീപമുള്ള വനം സുരക്ഷാസേന വളയുന്നതിനിടെയാണ് നക്സലൈറ്റുകള്‍ വെടിയുതിര്‍ത്തത്. ഇത് ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള വെടിവയ്പ്പിനു കാരണമായി. രണ്ടു നക്സലൈറ്റുകളുടെ മൃതദേഹങ്ങളും ആയുധങ്ങളും സംഭവസ്ഥലത്തുനിന്നു കണ്ടെടുത്തതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. രണ്ടു മാവോയിസ്റ്റുകള്‍ ആരാണെന്ന് ഇതുവരെ തിരിച്ചറിയാനായിട്ടില്ല. പ്രദേശത്ത് തിരച്ചില്‍ തുടരുകയാണെന്നും ഐജി പറഞ്ഞു.

വെള്ളിയാഴ്ച രാത്രി ഇതേ ഓപ്പറേഷന്റെ ഭാഗമായി ദന്തേവാഡ-സുക്മ അതിര്‍ത്തിയില്‍ മാവോയിസ്റ്റുകള്‍ സ്ഥാപിച്ച ഐഇഡി പൊട്ടിത്തെറിച്ചതിനെ തുടര്‍ന്നാണ് ബസ്തര്‍ ഫൈറ്റേഴ്സിലെ രണ്ട് ജവാന്മാര്‍ക്ക് പരിക്കേറ്റത്. ബസ്തര്‍ ഫൈറ്റേഴ്സിലെ ദന്തേവാഡയിലെ കോണ്‍സ്റ്റബിള്‍മാരായ വികാസ് കുമാര്‍ കര്‍മ്മ, രാകേഷ് കുമാര്‍ മര്‍കം എന്നിവര്‍ക്കാണ് പരുക്കേറ്റത്.

Top