തിരുവനന്തപുരം: ലോകകേരള സഭ യു ഡി എഫ് നേതാക്കൾ ബഹിഷ്കരിക്കുമെന്ന് യു ഡി എഫ് കൺവീനർ പ്രഖ്യാപിച്ചു. പ്രവാസിക്ഷേമം എന്ന വ്യാജേന കോടിക്കണക്കിന് രൂപ ധൂർത്തടിക്കുന്ന ലോകകേരള സഭയിൽ യു ഡി എഫ് നേതാക്കൾ പങ്കെടുക്കേണ്ടെന്നാണ് ഇന്നലെ ചേർന്ന യു ഡി എഫ് യോഗം തീരുമാനിച്ചതെന്ന് വാർത്താ സമ്മേളനത്തിൽ കൺവീനർ എം എം ഹസൻ വ്യക്തമാക്കിയത്. ഇതിന് പിന്നാലെ പ്രതികരണവുമായി സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും രംഗത്തെത്തി.
ലോകകേരള സഭ യു ഡി എഫ് ബഹിഷ്കരിച്ചത് കൊണ്ട് ഒരു കുഴപ്പവും ഉണ്ടാവില്ലെന്ന് പറഞ്ഞ സി പി എം സെക്രട്ടറി, യു ഡി എഫ് മുമ്പും ലോകകേരള സഭ ബഹിഷ്കരിച്ചിട്ടുണ്ടല്ലോയെന്നും ചൂണ്ടികാട്ടി. പ്രവാസിക്ഷേമം എന്ന വ്യാജേന കോടിക്കണക്കിന് രൂപ ധൂർത്തടിക്കുന്ന ലോകകേരള സഭയിൽ യുഡിഎഫ് നേതാക്കൾ പങ്കെടുക്കേണ്ടെന്നാണ് തീരുമാനമെന്ന് എം.എം ഹസൻ വ്യക്തമാക്കി.
എന്നാൽ പ്രവാസികൾക്ക് അവരുടെ പ്രശ്നങ്ങൾ അവതരിപ്പിക്കാനുള്ള വേദിയെന്ന നിലയിൽ യു ഡി എഫിന്റെ പ്രവാസി സംഘടനാ പ്രതിനിധികൾക്ക് ലോകകേരള സഭയിൽ പങ്കെടുക്കാം. കഴിഞ്ഞ ലോകകേരള സഭകൾ പ്രവാസികളുടെ ക്ഷേമത്തിനായി യാതൊന്നു ചെയ്തിട്ടില്ലെന്ന് യോഗം വിലയിരുത്തി. സ്പീക്കർ അധ്യക്ഷനായി നിയമസഭയുടെ മാതൃകയിൽ ലോകകേരള സഭ നടത്തുന്നുവെന്ന ആശയത്തിനോട് യു ഡി എഫിന് വിയോജിപ്പുണ്ട്.
പ്രതിനിധികൾ ബില്ല് അവതരിപ്പിക്കുന്നതും മുഖ്യമന്ത്രി ബില്ല് അംഗീകരിക്കുന്നതുമൊക്കെ അനുചിതമാണ്. നിയമസഭയുടെ ശങ്കരൻതമ്പി ഹാളിൽ പരിപാടി നടക്കുന്നുവെന്നതല്ലാതെ നിയമസഭയുമായി ഈ പരിപാടിക്ക് യാതൊരു ബന്ധവുമില്ല. കഴിഞ്ഞ ലോകകേരള സഭകളുടെ ആക്ഷൻ ടേക്കൺ റിപ്പോർട്ട് പുറത്തുവിടാൻ സർക്കാർ തയാറാണോയെന്നും യു ഡി എഫ് കൺവീനർ ചോദിച്ചു.