തിരുവനനന്തപുരം: സംസ്ഥാനത്ത് ഇക്കുറി യുഡിഎഫിന് മേല്‍ക്കൈ എന്ന് എക്‌സിറ്റ് പോള്‍ ഫലം. ഇന്ത്യാ ടുഡെ ഏക്‌സിസ് സര്‍വേ പ്രകാരമാണ് കേരളത്തില്‍ യുഡിഎഫിന് മേല്‍ക്കൈ. ജൂണ്‍ നാലിന് വോട്ടെണ്ണലിലൂടെ യഥാര്‍ത്ഥ ഫലം പുറത്തുവരുമെങ്കിലും അതുവരെയുള്ള ദിനങ്ങളില്‍ ഈ എക്‌സിറ്റ് പോളുകളായിരിക്കും പാര്‍ട്ടികള്‍ക്ക് പ്രതീക്ഷയോ ആശങ്കയോ ആയി തുടരുക.
ഇരുപത് സീറ്റുകളില്‍ യുഡിഎഫിന് 15 സീറ്റുകള്‍ ലഭിക്കുമെന്നാണ് പ്രവചനം. എല്‍ഡിഎഫിന് 4 സീറ്റും എന്‍ഡിഎക്ക് ഒരു സീറ്റും ലഭിക്കുമെന്നാണ് പ്രവചനം. മൂന്ന് മണ്ഡലങ്ങളില്‍ കടുത്ത പോരാട്ടമാണ് നടന്നതെന്നും വിവിധ എക്‌സിറ്റ്‌പോളുകള്‍ പറയുന്നു.
എന്നാല്‍, എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍ യാഥാര്‍ഥ്യമായതും പ്രവചനങ്ങള്‍ പൂര്‍ണമായും തെറ്റിയതുമായ ചരിത്രങ്ങളുണ്ട്. ഇത്തവണ ചാനലുകളിലെ എക്സിറ്റ് പോള്‍ ചര്‍ച്ചകളില്‍ പങ്കെടുക്കേണ്ടതില്ലെന്ന് കോണ്‍ഗ്രസ് തീരുമാനിച്ചെങ്കിലും പിന്നീട് തീരുമാനം മാറ്റി. ലോക്‌സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ ഇരുമുന്നണികളും തികഞ്ഞ ശുഭാപ്തി വിശ്വാസത്തിലാണ്. ഇത്തവണയും അധികാരം നേടുമെന്ന് എന്‍ഡിഎയും അട്ടിമറി നടക്കുമെന്ന് ഇന്ത്യാസഖ്യവും പറയുന്നു.
ദക്ഷിണേന്ത്യയിലാണ് ഇന്ത്യാമുന്നണിയുടെ പ്രതീക്ഷയെങ്കിലും ഹിന്ദി ഹൃദയഭൂമിയില്‍ തങ്ങള്‍ ആധിപത്യം തുടരുമെന്നും ദക്ഷിണേന്ത്യയില്‍ മുന്നേറ്റം ഉണ്ടാക്കുമെന്ന് എന്‍ഡിഎ അവകാശപ്പെടുന്നു. ബിജെപിയുടെ താരപ്രചാരകനായ പ്രധാനമന്ത്രി നരേന്ദ്രമോദി ഇരുന്നൂറിലധികം മണ്ഡലങ്ങളില്‍ നേരിട്ടെത്തിയെങ്കില്‍ കോണ്‍ഗ്രസിന്റെയും ഇന്ത്യാമുന്നണിയിലെ കക്ഷികളുടെയും നേതാക്കളില്‍ മിക്കവാറും പ്രചാരണത്തില്‍ സജീവമായിരുന്നു.
ഏപ്രില്‍ 11 മുതല്‍ മെയ് 19 വരെ നടന്ന 2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഫലം മെയ് 23-നാണ് പുറത്തുവന്നത്. പ്രധാനപ്പെട്ട ഏജന്‍സികളെല്ലാം നടത്തിയ എക്സിറ്റ് പോളുകള്‍ എന്‍ഡിഎയുടെ വിജയം സുനിശ്ചിതമെന്ന് പ്രവചിച്ചിരുന്നു. 13 ഏജന്‍സികളുടെ എക്സിറ്റ് പോള്‍ ഫലങ്ങളുടെ ശരാശരി കണക്കെടുക്കുമ്പോള്‍ എന്‍ഡിഎ സഖ്യത്തിന് 306 സീറ്റുകളും യുപിഎയ്ക്ക് 120 സീറ്റുകളുമായിരുന്നു പ്രവചിച്ചിരുന്നത്.
എന്നാല്‍, എക്സിറ്റിപോള്‍ പ്രവചനങ്ങള്‍ക്കും മുകളിലായിരുന്നു എന്‍ഡിഎക്കുണ്ടായ വിജയം. 303 സീറ്റുകള്‍ ബിജെപി മാത്രം നേടി എന്‍ഡിഎ 352 സീറ്റുകള്‍ സ്വന്തമാക്കി.അതേസമയം, ഇത്തവണ ഇന്ത്യാ മുന്നണി 295 സീറ്റുകള്‍ വരെ നേടുമെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ വിലയിരുത്തല്‍.ഇന്ത്യാ മുന്നണിയോഗത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകകയായിരുന്നു നേതാക്കള്‍.