മ്യൂണിക്: യുവേഫ ചാമ്പ്യന്‍സ് ലീഗ് ആദ്യ പാദ സെമിയില്‍ സമനില പിടിച്ച് റയൽ മാഡ്രിഡ്. 83-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി വലയിലെത്തിച്ച് വിനിഷ്യസ് ജൂനിയര്‍ റയലിനെ ഒപ്പമെത്തിച്ചു. മത്സരത്തില്‍ ബയേണ്‍ മ്യൂണികും റിയൽ മാഡ്രിഡും രണ്ട് ഗോളുകള്‍ വീതം നേടി. 24-ാം മിനിറ്റിലെ ഗോളിലൂടെ റയലാണ് മത്സരത്തില്‍ ആദ്യം മുന്നിലെത്തിയത്. വിനിഷ്യസ് ജൂനിയര്‍ തന്നെയാണ് റയലിന്റെ ആദ്യ ഗോളും നേടിയത്.
മത്സരം അവസാനിക്കാന്‍ എട്ട് മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോള്‍ റോഡ്രിഗോയെ ഫൗള്‍ ചെയ്തതിനാണ് റയലിന് പെനാല്‍റ്റി അനുവദിക്കപ്പെട്ടത്. ഈ അവസരം ഗോളാക്കി മാറ്റി മത്സരം 2-2ന് സമനിലയിലാക്കാന്‍ റയലിന് കഴിഞ്ഞു. മെയ് ഒമ്പതിനാണ് രണ്ടാം പാദ സെമി നടക്കുക. നാളെ പുലര്‍ച്ചെ നടക്കുന്ന രണ്ടാം സെമിയില്‍ പി എസ് ജിയും ബൊറൂസ്യ ഡോര്‍ട്ട്മുണ്ടും ഏറ്റുമുട്ടും.
മത്സരത്തിന്റെ ആദ്യ പകുതിയില്‍ ഒരു ഗോളിന് മുന്നില്‍ നില്‍ക്കാനും റയല്‍ മാഡ്രിഡിന് സാധിച്ചു. എന്നാല്‍ രണ്ടാം പകുതിയില്‍ ബയേണ്‍ മ്യൂണിക് തിരിച്ചടിച്ചു. 53-ാം മിനിറ്റില്‍ ലീറോയ് സാനെ നേടിയ ഗോള്‍ ബയേണിനെ ഒപ്പമെത്തിച്ചു. 57-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ഹാരി കെയ്‌നും വലയിലാക്കി.